UPDATES

വിദേശം

ഇന്ത്യയിലെ യുഎസ് അംബാസഡറാകാന്‍ ചൂണ്ടയെറിഞ്ഞ കുമാര്‍: മറ്റൊരു ട്രംപ്

തന്റെ ശ്രമത്തിന്റെ ഫലമായി ഇന്ത്യന്‍ അമേരിക്കക്കാര്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ട്രംപിന് അനുകൂലമായി എന്ന് കുമാര്‍ അവകാശപ്പെടുന്നുണ്ട്.

ആനി ഗോവന്‍

ഡല്‍ഹിയിലെ മാധ്യമങ്ങളെ ഒരു മണിക്കൂറിലേറെ കാത്ത് നിര്‍ത്തിയതിന് ശേഷമാണ് ചിക്കാഗോയിലെ വ്യവസായി ശലഭ് ഷല്ലി കുമാര്‍ ഒരു ബോളിവുഡ് താരത്തിനൊപ്പം എത്തിയത്. തന്റെ മകളെന്ന് അയാളവരെ വിനയത്തോടെ പരിചയപ്പെടുത്തി. ട്രംപിന്റെ പ്രചാരണം ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ ഇടയിലേക്ക് എത്തിച്ചതിന് ചുക്കാന്‍ പിടിച്ച തന്റെ പങ്ക് ചര്‍ച്ച ചെയ്യാനാണ് കുമാര്‍, (68) അവിടെ വന്നത്. പക്ഷേ ആദ്യം ചെയ്യേണ്ടത് ആദ്യം തന്നെ ചെയ്യണം: നിങ്ങള്‍ക്കിതിന് കയ്യടിക്കാം, അയാള്‍ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ജനിച്ച കുമാര്‍, ട്രംപിന്റെ പ്രധാന പണദാതാക്കളില്‍ ഒരാളും എന്നത്തേയും അനുയായിയും യുഎസ് നയതന്ത്രപ്രതിനിധിയും എന്ന നിലയില്‍ ഒരു പതിവ് രീതിയ്ക്ക് പറ്റുന്ന ആളായിരിക്കില്ല. പക്ഷേ, ഇത്തരം അസാധാരണ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെക്കുറിച്ച് ലോകമെങ്ങും ഊഹാപോഹങ്ങള്‍ പരക്കുകയാണ്. സാറ പാലിന്‍ ഒട്ടാവയിലേക്ക് പോകുമെന്ന ധാരണ ട്രംപ് ഗവണ്‍മെന്റ് അതിന് പരിപാടിയില്ല എന്നു പറയും വരെ കാനഡയില്‍ നിലനിന്നു. ഒരു യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ പ്രൊഫസര്‍, ബ്രസല്‍സില്‍ യു.എസ് പ്രതിനിധിയാകും എന്ന സാധ്യതയില്‍ ഞെട്ടിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്രപ്രതിനിധി എന്ന സാധ്യതയെ കുമാര്‍ ഒരു അടക്കംപറച്ചിലാക്കി കളയാന്‍ ആഗ്രഹിക്കുന്നില്ല. അണിയറയിലെ ചരടുവലികള്‍ അയാള്‍ സജീവമായി നടത്തുന്നുണ്ട്. പരസ്യമായി, ‘അതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്’ എന്നൊക്കെ അയാള്‍ പറയുന്നുണ്ടെങ്കിലും.

അയാള്‍ ഇന്ത്യയിലേക്ക് വന്നും പോയുമിരിക്കുന്നു. വലിയ പ്രാധാന്യത്തോടെയുള്ള അഭിമുഖങ്ങള്‍ മാധ്യമങ്ങളില്‍ നല്കുന്നു. കഴിഞ്ഞയാഴ്ച്ച യു.എസ് Chargé d’Affaires മേരി കേയ് എല്‍ കാള്‍സണെ ദക്ഷിണേന്ത്യയിലെ തന്റെ ഒഴിവുകാല വസതിയില്‍ സത്കരിച്ച് അയാള്‍ വലിയൊരു നീക്കവും നടത്തി. ട്വിറ്ററില്‍ അതിന്റെ ചിത്രങ്ങളിടാന്‍ അയാള്‍ വൈകിച്ചില്ല. ട്രംപിന്റെ ഉള്‍വൃത്തങ്ങളില്‍ പെട്ട ജെയേഡ് കുഷ്‌നെര്‍, സ്റ്റീഫന്‍ കെ ബാണന്‍ എന്നിവര്‍ക്കും കാണാവുന്ന തരത്തില്‍. ‘ട്രംപിന്റെ മനസറിയാന്‍ എന്നെ അറിയണമെന്ന് അവര്‍ കരുത്തുന്നു,’ ഇവിടെ തന്നോടുള്ള വലിയ താത്പര്യത്തെ സൂചിപ്പിച്ച് കുമാര്‍ പൊടുന്നനെ പറഞ്ഞു.

യു.എസ് നയതന്ത്രപ്രതിനിധികള്‍ രാഷ്ട്രതന്ത്രജ്ഞരാകണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ അധികൃതരും നയതന്ത്ര ഉദ്യോഗസ്ഥരും, കുമാര്‍ ട്രംപിന്റെ പട്ടികയിലുണ്ട് എന്നതില്‍ നിരാശരാണ്. പക്ഷേ ട്രംപിനോട് അടുപ്പമുള്ള ചുരുക്കം ചില ഇന്ത്യന്‍ അമേരിക്കക്കാര്‍ എന്ന നിലയില്‍ കുമാറിനെ ഗൌരവമായി എടുക്കണമെന്നും അവര്‍ പറയുന്നു. ‘അയാള്‍ക്ക് ട്രംപുമായി അടുപ്പമുണ്ട്; അതിലാണ് കാര്യം,’ റെസ്റ്റോണ്‍ ആസ്ഥാനമായ യുഎസ് ഇന്ത്യ രാഷ്ട്രീയ കര്‍മ്മ സമിതിയിലെ റോബീന്ദര്‍ സച്‌ദേവ പറഞ്ഞു. ‘അയാള്‍ പ്രകടനാത്മകതയുള്ള ഒരാളാണ്. എന്തും വളരെ പരസ്യത്തോടെയേ ചെയ്യൂ.’

തന്റെ ശ്രമത്തിന്റെ ഫലമായി ഇന്ത്യന്‍ അമേരിക്കക്കാര്‍ ഈ തിഞ്ഞെടുപ്പില്‍ വലിയ തോതില്‍ ട്രംപിന് അനുകൂലമായി എന്ന് കുമാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പഠനം കാണിക്കുന്നത് അവര്‍ മുന്‍കാലങ്ങളിലെ പോലെ നീര്‍ണായകമായ രീതിയില്‍ ഹിലരി ക്ലിന്റന് അനുകൂലമായിരുന്നു എന്നാണ്. ട്രംപിന്റെ സംഘത്തില്‍ ആദ്യം കൂടിയ ഒരാളാണ് കുമാര്‍. കുമാറും ഭാര്യയും മകനും കൂടി ഉണ്ടാക്കിയ റിപ്പബ്ലിക്കന്‍ ഹിന്ദു മുന്നണി, ട്രംപിന്റെ പ്രചാരണത്തിനായി 1,162,400 നല്‍കി എന്ന് സംഭാവന കണക്കുകള്‍ കാണിക്കുന്നു.

ന്യൂ ജഴ്‌സിയില്‍ കുമാര്‍ സംഘടിപ്പിച്ച ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ട്രംപ് തന്റെ നല്ല സുഹൃത്തിനെ വേദിയില്‍ വച്ച് ആലിംഗനം ചെയ്ത് സൌഹൃദം പ്രകടമാക്കി. ഏതാണ്ട് മൂന്ന് ദശലക്ഷം വരുന്ന സമൂഹത്തെ ഉന്നംവെച്ച്‌ കൊണ്ട് കുമാര്‍ തയ്യാറാക്കിയ പരസ്യത്തില്‍ ചില ഹിന്ദി വാചകങ്ങള്‍ പറയാനും ട്രംപ് തയ്യാറായി. അന്നുമുതല്‍, അയാളുടെ മകള്‍ എന്ന് കുമാര്‍ പറയുന്ന മുന്‍ മിസ് ഇന്ത്യ മാനസ്വി മംഗൈയും പ്രഥമ കുടുംബവുമായി പ്രത്യേക ബന്ധമാണ്. അവര്‍ എറിക് ട്രംപുമായി ഒരു ഹിന്ദു ക്ഷേത്രത്തില്‍ പോയി, പ്രസിഡണ്ടിനെ ന്യൂ യോര്‍ക്കില്‍ വെച്ചുകണ്ട്, അയാളുമൊത്ത് സ്ഥാനാരോഹണത്തിന് മുമ്പ് പ്രമുഖ ദാതാക്കളുമൊത്തുള്ള അത്താഴവിരുന്നില്‍ പങ്കെടുത്തു. കുമാറിനെയും മംഗൈയെയും ‘ഡൊണാള്‍ഡ് ട്രംപുമായി നേരിട്ടു ബന്ധമുള്ള അച്ഛനും മകളും’ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രംപും മകള്‍ ഇവാങ്കയും പോലൊരു ‘അധികാര ദ്വയം’ ആയി ഇവരെയും താരതമ്യപ്പെടുത്തുന്നു.

ഡിസംബറിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രംപ് ടവറിന്റെ അകത്തളത്തില്‍ വെച്ച്, നിര്‍ദ്ദിഷ്ട പ്രസിഡണ്ടുമായി വരാന്‍ പോകുന്ന ഭരണത്തെക്കുറിച്ചും മംഗൈയുടെ ഹോളിവുഡ് സാധ്യതകളെക്കുറിച്ചും സംസാരിച്ചു എന്ന്! അവര്‍ പറഞ്ഞു. ‘അദ്ദേഹം, ‘ശരി, എനിക്കെന്ത് ചെയ്യാനാകും’ എന്നു ചോദിച്ചു,’ കുമാര്‍ പറഞ്ഞു. (കുമാര്‍ കരുതുന്നത് മംഗൈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അങ്ങനെ ‘ഏറ്റവും സുന്ദരിയായ കോണ്‍ഗ്രസ് അംഗം’ ആകണമെന്നുമാണ്. അവര്‍ യു.എസ് പൌരയല്ല, എങ്കിലും) തനിക്ക് അവരുമായുള്ള ബന്ധം ഒരു തലതൊട്ടപ്പന്റെതാണെന്ന് കുമാര്‍ പറയുന്നു. ‘ഇതൊരു രക്തബന്ധത്തെക്കാള്‍ ഉപരി ആത്മബന്ധമാണ്,’ അയാള്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ആത്മ ബന്ധമുണ്ടെങ്കില്‍, അത് നിങ്ങള്‍ പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്. രണ്ടു പേര്‍ ഒന്നിക്കുന്നു. അവര്‍ ഒരു തലതൊട്ടപ്പനും മകളും തമ്മിലുള്ള ബന്ധത്തിലേക്ക് കടക്കുന്നു.’ കുമാര്‍ പറയുന്ന പോലെ മംഗൈയുടെ ‘സംരക്ഷണമോ ദത്തെടുക്കലോ’ കഴിഞ്ഞതോടെ തന്റെ വീട്ടില്‍ രണ്ട് മിസ് ഇന്ത്യയുണ്ടെന്ന് മകന്റെ ഭാര്യ പൂജ ചിത്‌ഗൊപെകാര്‍ 2007ല്‍ മിസ് ഇന്ത്യ ആയിരുന്നു അയാള്‍ വീമ്പിളക്കുന്നു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി 1969ല്‍ യു.എസില്‍ എത്തിയ പഞ്ചാബുകാരനായ കുമാര്‍ 1981ല്‍ യുഎസ് പൌരനായി. ഇലക്ടോണിക് അനുബന്ധ സാമഗ്രികള്‍ ഉണ്ടാക്കുന്ന എവിജി ഗ്രൂപ്പ് ഉടമയായ ഇയാള്‍ക്ക് നാല് മക്കളുണ്ട്. 2011ലാണ് കുമാര്‍ തന്റെ ആദ്യത്തെ വമ്പന്‍ രംഗപ്രവേശം നടത്തുന്നത്. മകന്‍ വിക്രമിന്റെയും പൂജയുടെയും വിവാഹം ആഡംബരാഘോഷങ്ങളോടെ നടന്നു. ടെലിവിഷനില്‍ ‘The Big fat Indian Wedding’ എന്ന പേരില്‍ അത് വന്നു. അതിഥികള്‍ തെരുവിലൂടെ നൃത്തം വെക്കുകയും വെള്ളക്കുതിരപ്പുറത്ത് പോവുകയും ചെയ്തപ്പോള്‍ ഗതാഗതം സ്തംഭിച്ചു.

ഹെലികോപ്റ്ററുകള്‍ വിക്രമിനുവേണ്ടി ‘V’ എന്ന പോലെ പറന്നു. 2013ല്‍ കുമാര്‍ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യയിലേക്ക് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ഒരു വിവാദ യാത്ര സംഘടിപ്പിച്ചു. അന്ന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത ഗുജറാത്ത് കലാപം തടയാന്‍ നടപടികളെടുക്കാഞ്ഞതിന്റെ പേരില്‍ മോദിക്ക് യു.എസില്‍ കടക്കുന്നതിന് വിലക്കുണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ആരോന്‍ ഷോക് എന്ന ഇല്ലിനോയിസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗത്തെ പിന്നീട് കണക്കില്ലാത്ത ചെലവിനും ആഡംബര യാത്രയ്ക്കും കുറ്റക്കാരനെന്ന് കണ്ടെത്തി.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കുമാര്‍, റിപ്പബ്ലിക്കന്‍ ഉപദേശകനായും ഇന്ത്യന്‍ അമേരിക്കക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എടുക്കുന്ന Rep.Pete Sessions-epw ചേര്‍ന്നു. പക്ഷേ ഈ അന്ധങ്ങളുടെ അതിരുകള്‍ വിട്ടതിന് അയാള്‍ കുഴപ്പത്തിലുമായി. 2013ല്‍ രാഷ്ട്രീയ നേട്ടത്തിന് ഇത് ദുരുപയോഗം ചെയ്തതിന് House Republican Conference അയാള്‍ക്ക് താക്കീതു നല്‍കി. അയാള്‍ ഉപ്പോഴും തന്റെ സന്ദര്‍ശന കാര്‍ഡുകള്‍ നല്‍കുന്നത് ഔദ്യോഗികം എന്നു തോന്നിക്കുന്ന മുദ്രകളുമായാണ്’അദ്ധ്യക്ഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ ഉപദേശക സമിതി, ഹൌസ് റിപ്പബ്ലിക്കന്‍ കോണ്‍ഫെറന്‍സ്.’ അത്തരത്തിലൊരു സമിതിയെ ഇല്ലെന്നാണ് റിപ്പബ്‌ളിക്കന്‍ കോണ്‍ഫെറെന്‍സ് നേതൃത്വം പറഞ്ഞത്.

എന്നാല്‍ ഇത്തരം താക്കീത് തനിക്ക് കിട്ടിയിട്ടില്ലെന്നും സമിതി ഇപ്പൊഴും ഉണ്ടെന്നും കുമാര്‍ പറയുന്നു. ട്രംപിന്റെ വിജയത്തോടെ യു.എസ് – ഇന്ത്യ വാണിജ്യം 100 ബില്ല്യണ്‍ ഡോളറില്‍ നിന്നും 300 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നും പാകിസ്ഥാനെ ഭീകരവാദ പ്രായോജക രാഷ്ടമായി മുദ്രകുത്തുമെന്നും കുമാര്‍ പറഞ്ഞിരുന്നു. ട്രംപിന്റെ യാത്രാ വിലക്കിനെ കുമാര്‍ പിന്തുണച്ചതിനെതിരെ ഇന്ത്യന്‍ അമേരിക്കക്കാരില്‍ നിന്നും എതിര്‍പ്പുണ്ടായി. റിപ്പബ്ലിക്കന്‍ ഹിന്ദു മുന്നണി, ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. 2016ല്‍, 2,37,800 ഡോളര്‍ ചിലവാക്കിയെന്ന് പറയുന്ന മുന്നണി ഇതിന്റെ വാര്‍ഷിക കണക്കൊന്നും നല്‍കിയിട്ടില്ല. ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിഴയും നിയമനടപടിയും എടുക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. പല റിപ്പബ്ലിക്കന്മാരും കുമാറിനെ പിന്തുണക്കുന്നുണ്ട്.

‘മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് അയാളെ അറിയാം, ‘സച്‌ദേവ് പറഞ്ഞു. ‘റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ അയാള്‍ക്ക് സ്വാധീനമുണ്ട്. അയാളുടെ ചില വാചകമടികള്‍ അവര്‍ക്കിഷ്ടമാണ്, പ്രത്യേകിച്ചും തീവ്രവാദ ഇസ്ലാമിനെതിരായ നിലപാട്.’കുമാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈറ്റ് ഹൌസ് മറുപടി തന്നില്ല. കഴിഞ്ഞയാഴ്ച്ചയാണ് കുമാര്‍ നാവിക അറ്റാഷെ കാല്‍സനും മറ്റ് നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ക്കും ബംഗളൂരുവിലെ തന്റെ റാണ റീഗന്‍ കൊട്ടാരത്തില്‍ മുന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗനും മുഗളന്‍മാരോട് പോരാടിയ റാണാ പ്രതാപിനുമുള്ള ആദരസൂചകമാണത് അയാള്‍ വിരുന്ന് നല്‍കിയത്.

റീഗന്‍, ഗാന്ധി, മറ്റ് നേതാക്കള്‍ തുടങ്ങിയവരുടെ ചിത്രങ്ങളുള്ള ഒരു ‘സ്വാതന്ത്ര്യ മകുടം’ അവിടെയുണ്ട്. അമേരിക്കന്‍ വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ‘പതിവ് രീതിയാണ്’ എന്ന് യുഎസ് നയതന്ത്രകാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. മകുടം കാണിച്ചതിന് ശേഷം പുതിയ ആളെ നിയമിക്കുന്ന വരെ താത്ക്കാലിക നയതന്ത്ര പ്രതിനിധിയുടെ പദവി വഹിക്കുന്ന കാള്‍സനോടു കുമാറിന് ചോദിക്കാന്‍ ഏറെയുണ്ടായിരുന്നു. ‘അവര്‍ ദൈനംദിനാടിസ്ഥാനത്തില്‍ എന്താണ് ചെയ്യുന്നതെന്നും യു.എസ് നയതന്ത്ര കാര്യാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊകെയാണെന്നും’ തനിക്ക് മനസിലാക്കാനായിരുന്നു എന്ന് കുമാര്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് പഠിക്കുന്നത് ഒരിയ്ക്കലും അവസാനിപ്പിക്കാന്‍ പറ്റില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍