അഴിമുഖം പ്രതിനിധി
സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരേ കുറ്റപത്രം. പ്രത്യേക സാമ്പത്തിക കോടതി മജിസ്‌ട്രേറ്റ് എൻ. വി രാജുവിനെതിരെയാണ് കുറ്റപത്രം. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണു കുറ്റപത്രം നല്‍കിയത്. കുറ്റപത്രത്തിലുന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കു 15ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്ത പക്ഷം അച്ചടക്ക നടപടിക്ക് വിധേയമാകേണ്ടി വരുമെന്നും കുറ്റപത്രത്തിലുണ്ട്.
സോളാര്‍ പ്രതി സരിത രഹസ്യമായി അറിയിച്ച കാര്യങ്ങള്‍ രേഖപ്പെടുത്താതെ എഴുതി നല്‍കാന്‍ രാജു സരിതയോടാവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു സരിത എഴുതിയ കാര്യങ്ങളാണു സരിതയുടെ കത്തെന്ന പേരില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിന്റെ നടപടി അന്നേ വിവാദമായിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും, അഡ്വക്കെറ്റ് ജയശങ്കറും ഇതിനെതിരെ പരാതിയും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്താത് കുറ്റകരമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് നല്‍കി ആറുമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതു വീണ്ടും വിവാദമായതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.