അഴിമുഖം പ്രതിനിധി
ഗുജറാത്തിലെ ഉന ഗ്രാമത്തില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം ജാതി പ്രശ്‌നമല്ല, മറിച്ച് ഭൂമി തര്‍ക്കമാണെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ട്. ചത്ത പശുവിന്റെ തൊലിയുരിഞ്ഞു വിറ്റു എന്നാരോപിച്ചായിരുന്നു ദലിത് യുവാക്കളെ മര്‍ദിച്ചത്.
ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്, ഗോ രക്ഷകര്‍ ബാലു സര്‍വിയയെയും മക്കളെയും ചത്ത പശുവിന്റെ തൊലിയുരിഞ്ഞു എന്നാരോപിച്ച് ജൂലൈ 11 ന് മര്‍ദിച്ചിരുന്നു. സര്‍വിയയും കുടുംബവും ചത്ത പശുവിന്റെ തൊലിയുരിഞ്ഞു വിറ്റ് ജീവിക്കുന്ന ദളിത് സമുദായത്തില്‍ ഉള്‍പ്പെട്ടിരുന്നവരാണ്. സര്‍വിയയും കുടുംബവും കഴിഞ്ഞിരുന്ന ഭൂമി മൂന്ന് തലമുറകള്‍ക്ക് മുമ്പ് ദളിത് സമുദായത്തിന് പഞ്ചായത്ത് നല്‍കിയതാണ്. പഞ്ചായത്തിന്റെ ഭൂപരിഷ്‌കരണം വന്നപ്പോഴും സര്‍വിയയും കുടുംബവും ഈ ഭൂമി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചായത്ത് മറ്റ് സ്ഥലം നല്‍കാം എന്ന് പറഞ്ഞപ്പോഴും സര്‍വിയയും കുടുംബവും ഭൂമി വിട്ടു കൊടുത്തിരുന്നില്ല. ഇതില്‍ നിന്ന് ഉണ്ടായ വിഷയങ്ങളാണ് ദളിത് ആക്രമണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍ ഗുജറാത്ത് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നത് കളവാണെന്നും സര്‍ക്കാര്‍ ഗോ രക്ഷകരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പ്രകാശ് പറയുന്നത്.