പ്രിന്‍സിപ്പലിന്റെ രാജി ഒഴികെയുള്ള വിദ്യാര്‍ത്ഥികളുടെ മറ്റെല്ലാ ആവശ്യങ്ങളും മാനേജ്മെന്‍റ് അംഗീകരിച്ചതായി എസ് എഫ് ഐ
കേരള ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായര്‍ രാജി വെക്കില്ല എന്ന നിലപാട് എടുത്തതോടെ ലോ അക്കാദമി മാനേജുമെന്‍റുമായി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അവധി എടുത്തു പകരം വൈസ് പ്രിന്‍സിപ്പലിന് ചുമതല കൈമാറാം എന്നായിരുന്നു മാനേജ്മെന്‍റ് നിര്‍ദേശം. എന്നാല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് പറഞ്ഞു എസ് എഫ് ഐ ഒഴികെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു.
മാനേജുമെന്‍റുമായുള്ള ചര്‍ച്ചയില്‍ അവസാനം വരെ പങ്കെടുത്ത എസ് എഫ് ഐ പ്രിന്‍സിപ്പലിന്റെ രാജി ഒഴികെയുള്ള വിദ്യാര്‍ത്ഥികളുടെ മറ്റെല്ലാ ആവശ്യങ്ങളും മാനേജ്മെന്‍റ് അംഗീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. പ്രിന്‍സിപ്പല്‍ എത്ര കാലത്തേക്ക് മാറി നില്‍ക്കും എന്ന കാര്യത്തില്‍ മാത്രമേ ഇനി തീരുമാനം ഉണ്ടാകേണ്ടതുള്ളൂ. യാതൊരു ഒത്തു തീര്‍പ്പിനും എസ് എഫ് ഐ തയ്യാറായിട്ടില്ലെന്നും സമരം തുടരാന്‍ തന്നെയാണ് തീരുമാനം എന്നും സംസ്ഥാന സെക്രറ്ററി എം വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചർച്ചയുണ്ട്.