അഴിമുഖം പ്രതിനിധി
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ നിയമമന്ത്രി എകെ ബാലന്‍. അഭിഭാഷകർ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും അഭിഭാഷകരെ നിയന്ത്രിക്കാൻ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
കോടതി വളപ്പിൽ ഒരു പ്രശ്നമുണ്ടായാൽ അത് തീർക്കാൻ ജഡ്ജിമാർക്ക് കഴിയണം. പഞ്ചായത്തിലെ ഒരു പ്രശ്നം തീർക്കാൻ പഞ്ചായത്ത് പ്രസിഡൻറ് മതിയാകും. നിയമനിര്‍മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയും. അതുപോലെ കോടതിയിലെ പ്രശ്നങ്ങള്‍ ജഡ്ജി വിചാരിച്ചാല്‍ അവസാനിപ്പിക്കാന്‍ കഴിയും .
കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണെന്നും ഇൗ നിലയിലേക്ക് ഇനി പോകാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസവും വഞ്ചിയൂർ ജില്ലാ കോടതിയില്‍ അഭിഭാഷകള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ചതിനെ തുടര്‍ന്നാണ് എ.കെ ബാലന്‍റെ പ്രതികരണം