വിഷ്ണു എസ് വിജയന്‍
പുതിയ മന്ത്രിസഭയിലേക്കുള്ള സിപിഐയുടെ മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഇത്തവണയും സി ദിവാകരന്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. പാലോട് രവിയുടെ പക്കല്‍നിന്നും നെടുമങ്ങാട് മണ്ഡലം തിരിച്ചുപിടിച്ചു, സിപിഐയിലെ മുതിര്‍ന്ന നേതാവ് ഇതൊക്കെയാണ് സി ദിവാകരന് വീണ്ടും മന്ത്രി സ്ഥാനം നല്‍കുന്നതിനു പാര്‍ടി നല്കാന്‍ പോകുന്ന ഉത്തരങ്ങള്‍. എന്നാല്‍ സി ദിവാകരന്‍ എന്ന രാഷ്ട്രീയക്കാരന് മുന്നില്‍ ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്‍ടിയുടെ കാര്‍ക്കശ്യം വിലപ്പോകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സി ദിവാകരനെ മന്ത്രിയാക്കാന്‍ തുനിഞ്ഞിറങ്ങുന്ന പാര്‍ട്ടി നേതൃത്വം വീണ്ടും പേയ്മെന്റ് സീറ്റ് വിവാദം സ്വമേധയ മുഖ്യധാരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയാണ് ചെയ്യുന്നത്. കളങ്കിതരല്ലാത്ത മന്ത്രിമാരായിരിക്കും ഇടത് സഭയില്‍, അഴിമതി രഹിത ഭരണമാണ് കാഴ്ചവെയ്ക്കാന്‍ പോകുന്നത് തുടങ്ങിയ വാദങ്ങളുമായി എത്തുന്ന പിണറായിയുടെ പതിനാലാം നിയമസഭ ആദ്യം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളില്‍ ഒന്ന് സി ദിവാകരന്റെ പേരിലായിരിക്കും.
രണ്ടു തവണ മത്സരിച്ചവരാരും മത്സരിക്കേണ്ട, മന്ത്രിയാകേണ്ട എന്ന സിപിഐയുടെ സ്ഥിരം ആയുധങ്ങള്‍ ഇറക്കി ഔദ്യോഗിക പക്ഷം വെട്ടാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ തന്റെ വ്യക്തമായ സ്വാധീനം ഉപയോഗിച്ചു സീറ്റ് തരപ്പെടുത്തുകയും തോല്‍ക്കുമെന്നു ഉറപ്പുണ്ടായിരുന്ന മണ്ഡലത്തില്‍ കഠിനമായ മത്സരത്തിലൂടെ പൊരുതി ജയിച്ചതും സി ദിവാകരനിലെ രാഷ്ട്രീയക്കാരന്റെ ബുദ്ധി സാമര്‍ത്ഥ്യവും സ്വാധീന ശക്തിയുമാണ് വെളിപ്പെടുത്തുന്നത്.
2014 ലോകസഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം പേയ്മെന്റ്റ് സീറ്റ് വിവാദത്തില്‍ പെട്ട് പാര്‍ട്ടിക്കകത്തും പുറത്തും പ്രതിച്ഛായ നഷ്ടപ്പെട്ടു നിന്ന സി ദിവാകരനെയല്ല കേരളം 2016 നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ടത്. കരുനാഗപ്പള്ളി എന്ന സ്വന്തം തട്ടകത്തില്‍ മത്സരിപ്പിക്കാതെ, രണ്ടു തവണയായി എന്ന കാരണം ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ നേതൃത്വം ഒഴിച്ച് നിര്‍ത്തിയപ്പോള്‍, തനിക്ക് വ്യക്തമായ സ്വാധീനം ഉള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലൂടെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി നെടുമങ്ങാട് സ്ഥാനാര്‍ഥിത്വം നേടിയെടുക്കുകയും, മാങ്കോട് രാധാകൃഷ്ണന്റെ കയ്യില്‍ നിന്നും പാലോട് രവി പിടിച്ചെടുത്ത മണ്ഡലം തിരിച്ചു പിടിക്കുകയുമായിരുന്നു സി ദിവാകരന്‍. നെടുമാങ്ങാട് മണ്ഡലത്തില്‍ സി ദിവാകരന് ഒരിക്കലും അനുകൂലമായ സാഹചര്യം പാര്‍ട്ടിയുടെ പക്കല്‍ നിന്നും ഉണ്ടായിരുന്നില്ല എന്നത് സത്യം. പേയ്മെന്റ് സീറ്റ് വിവാദത്തില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വന്ന പി രാമചന്ദ്രന്‍നായരെ അനുകൂലിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇടഞ്ഞു തന്നെയാണ് നില്‍പ്പ്.
2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമില്‍ നിന്നും പണം വാങ്ങി തിരുവനന്തപുരം സീറ്റ് നല്‍കി, ഇതിനു ചുക്കാന്‍ പിടിച്ചത് അന്ന് ദേശിയ നിര്‍വാഹക സമിതി അംഗമായിരുന്ന ദിവാകരന്‍ ആയിരുന്നു എന്നതായിരുന്നു പേയ്മെന്റ് സീറ്റ് വിവാദം. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണം നടത്തുകയും സംസ്ഥാന എക്സിക്യുട്ടിവ് അംഗം പി രാമചന്ദ്രന്‍ നായരെയും തിരുവനന്തപുരം ജില്ല സെക്രട്ടറി വെഞ്ഞാറമൂട് ശശിയേയും പുറത്താക്കുകയും സി ദിവാകരനെ സംസ്ഥാന എക്സിക്യുട്ടിവിലേക്ക് തരം താഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളും, ആരോപണങ്ങളുമാണ് ദിവാകരന് നേരിടേണ്ടി വന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പാലോട് രവിയും വി വി രാജേഷും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടക്കാനും കമ്യുണിസ്റ്റ് പാര്‍ട്ടിയിലെ പരമ്പരാഗത വോട്ടുകള്‍ വി വി രാജേഷിനു പോകും എന്ന ഭയം ഉണ്ടായിരുന്നിട്ടും വിജയിച്ചു കയറാനും ദിവാകരന് സാധിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം ഔദ്യോഗിക പക്ഷത്തിനു വിപരീതമായി സി ദിവാകരന് സിപിഐഎമ്മിനോടുള്ള അടുപ്പമാണ്. സിപിഐയിലെ മറ്റേതൊരു നേതാവിനെക്കാളും സിപിഐഎമ്മിനോട് അടുത്ത് നില്‍ക്കാന്‍ കഴിയുന്ന നേതാവായി ദിവാകരന്‍ മാറുകയുണ്ടായി.
സിപിഐഎമ്മിനെ പോലെ പരസ്യമായ വിഭാഗീയതയില്ലെങ്കിലും വിഭാഗീയതയുടെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല സിപിഐയും. കാനം രാജേന്ദ്രന്‍ നയിക്കുന്ന പക്ഷവും കെഇ ഇസ്മായില്‍ നയിക്കുന്ന പക്ഷവുമാണ് സജീവമായി രംഗത്തുള്ളത്. ഇസ്മായില്‍ വെളിയം ഭാര്‍ഗവന്റെ ശിഷ്യനും, കാനം സികെ ചന്ദ്രപ്പന്റെ ശിഷ്യനും ആയിരുന്നു.
പ്രത്യക്ഷമായി സി ദിവാകരന്‍ ഈ രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടില്ല എങ്കിലും സിപിഐഎമ്മിനോടുള്ള അടുപ്പം ഇസ്മയില്‍ പക്ഷത്തിന് സി ദിവാകരനോടുള്ള സ്നേഹം കൂട്ടുന്നു. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദിവാകരനോട് കലഹിക്കാതിരിക്കുന്നതിന് പ്രധാന കാരണവും ഇത് തന്നെയാണ്. പാര്‍ട്ടി ദിവാകരനോട് വിധേയത്വം കാട്ടുന്നതിന്റെ മറ്റൊരു കാരണം മുഖപത്രമായ ജനയുഗം പുനരുജ്ജീവിപ്പിക്കാന്‍ സി ദിവാകരന്‍ കാഴ്ചവച്ച ആത്മാര്‍ത്ഥതയും മിടുക്കുമാണ്. തകര്‍ന്നു കൊണ്ടിരുന്ന പത്രത്തിനു ആവശ്യത്തിനു ഫണ്ട് സമാഹരിച്ചതിലും ഇപ്പോള്‍ കാണുന്ന തരത്തില്‍ അതിനെ മാറ്റിയെടുക്കുന്നതിലും സി ദിവാകരന്‍ വഹിച്ച പങ്ക് പാര്‍ട്ടിയ്ക്ക് വിസമരിക്കാന്‍ കഴിയാത്തതാണ്.
എന്തൊക്കെ തന്നെ പറഞ്ഞാലും സി ദിവാകരന്റെ മന്ത്രിസ്ഥാനം സിപിഐക്ക് തലവേദന സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം കളങ്കിത മന്ത്രിസഭയ്ക്കെതിരെ പ്രചാരണം അഴിച്ചുവിട്ടാണ് ഇടതുപക്ഷം അധികാരത്തില്‍ എത്തിയത്. സി ദിവാകരന്‍ മന്ത്രി ആയാല്‍ പ്രതിപക്ഷം മുഖ്യമായും ഉയര്‍ത്തിക്കാട്ടാന്‍ പോകുന്ന പ്രശ്ങ്ങളില്‍ ഒന്നായിരിക്കും പെയ്മെന്റ് സീറ്റ് വിവാദം. അതേ സമയം മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാലും അതൊരു പ്രശ്നമാകും. ദിവാകരനെ പാര്‍ട്ടിക്ക് വിശ്വാസമില്ല എന്നാകും അടുത്ത പ്രചരണം. രണ്ടായാലും സിപിഐ സമ്മര്‍ദ്ദത്തിലാകുകയാണ് ചെയ്യുക.
(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ലേഖകന്‍)