UPDATES

വായന/സംസ്കാരം

20 വര്‍ഷത്തിനു ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ വരുന്നു; ആക്രമണവുമായി സംഘപരിവാറും

ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സ് ഇറങ്ങി 20 വര്‍ഷത്തിനു ശേഷമാണ് പുതിയ നോവല്‍ വരുന്നത്

പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് 20 വര്‍ഷത്തിന് ശേഷം തന്റെ പുതിയ നോവലുമായി എത്തുന്നു. ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന നോവല്‍ പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സിന് ശേഷം അവര്‍ എഴുതുന്ന രണ്ടാമത്തെ നോവലാണിത്. വരുന്ന ജൂണ്‍ ആറിന് പുസ്തകം പുറത്തിറങ്ങും. അരുന്ധതി പുസ്തകവും പിടിച്ചിരിക്കുന്ന ചിത്രം ഇന്നലെ പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മെരു ഗോഖലെ ട്വീറ്റ് ചെയ്തു.

പഴയ ഡല്‍ഹിയില്‍ നിന്നും പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയാണ് നോവലിന്റെ അടിസ്ഥാന പ്രമേയം. അത് അവിടെ നിന്നും വികസിച്ച് യുദ്ധം സമാധാനവും സമാധാനം യുദ്ധവുമായി തീരുന്ന കാശ്മീര്‍ താഴ്വരയിലേക്കും മധ്യഇന്ത്യയിലെ വനാന്തരങ്ങളിലേക്കും വായനക്കാരെ നയിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയകഥയോടൊപ്പം നിര്‍ണായകമായ ചില മുന്നറിയിപ്പുകളും നോവല്‍ നല്‍കുന്നുണ്ട്. ഒരു മന്ത്രണമായും ഒരു അലര്‍ച്ചയായും കണ്ണീരില്‍ കുതിര്‍ന്നും ചിലപ്പോഴൊക്കെ ഒരു ചിരിയായും അത് നമ്മോട് സംസാരിക്കും. ജീവിച്ചിരിക്കുന്ന ലോകം ആദ്യം മുറിവേല്‍പ്പിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്തവരാണ് ഇതിലെ നായകരൊക്കെ തന്നെയും; അവര്‍ പിന്നീട് പ്രണയത്തിലേക്കും പ്രതീക്ഷയിലേക്കും വീഴുന്നു. കഥപറച്ചിലില്‍ അരുന്ധതി റോയ്ക്കുള്ള മാന്ത്രികത മുഴുവന്‍ വെളിവാക്കുന്നതാണ് പുതിയ കൃതി എന്ന വാര്‍ത്തകള്‍ വായനക്കാര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

എന്നാല്‍ സംഘപരിവാര്‍ ട്വീറ്റര്‍മാര്‍ മേരു ഗോഖലെയുടെ ട്വീറ്റിനെ കടുത്ത ഭാഷയിലാണ് നേരിട്ടിരിക്കുന്നത്. അതില്‍ അരുന്ധതി പാകിസ്ഥാന്റെ പണം പറ്റുന്നതായും വഞ്ചകിയാണെന്നും ഭ്രാന്തിയാണെന്നും മറ്റും ആക്ഷേപിക്കുന്നു.

നോവല്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് ആമസോണില്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പ്രദര്‍ശിപ്പിച്ചപ്പോഴും സംഘപരിവാര്‍ അനുകൂലികള്‍ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ആമസോണിലെ സെല്‍ഫ് പബ്ലീഷിംഗ് എന്ന മാര്‍ഗത്തിലൂടെ അരുന്ധതിയുടെ പുസ്തകത്തിന്‌ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പാരഡി’, ധരുന്ധതി റോയി എന്ന പേരിലാണ് സംഘപരിവാര്‍ ട്രോളര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആക്ഷേപകരമായ രീതിയിലും ഹിന്ദു സമൂഹത്തോട് താന്‍ മാപ്പ് പറയുന്നുവെന്നുമാണ് പുസ്തകത്തിന്റെ വിശദീകരണമായി കൊടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍