UPDATES

വായന/സംസ്കാരം

നല്ല മനസ്സിന്റെ ഉടമകളായി കുട്ടികളെ രൂപപ്പെടുത്തുന്നത് മികച്ച ബാലസാഹിത്യമെന്ന് മന്ത്രി എ കെ ബാലന്‍

2017ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ വിജയികള്‍ക്ക് സമര്‍പ്പിച്ചു

നല്ല മനസ്സിന്റെ ഉടമകളെ രൂപപ്പെടുത്തുന്നതിന് കുട്ടികളെ സഹായിക്കുന്നത് മികച്ച ബാലസാഹിത്യമാണെന്ന് സാംസ്കാരികവകുപ്പുമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ബാലസാഹിത്യമേഖലയെ പരിപോഷിപ്പിക്കാന്‍ പ്രത്യേക ഇടപെടലുകള്‍ ആവശ്യമാണ്. കാലത്തെ അതിജീവിക്കാന്‍ കുട്ടികളുടെ മനസ്സില്‍ മൗലികമായ മാറ്റമുണ്ടാക്കുന്ന ബാലസാഹിത്യരചനകള്‍ വരണം. കുട്ടികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് നടത്തുന്ന രചനകളാണ് കാലാതിവര്‍ത്തികള്‍. അദ്ദേഹം പറഞ്ഞു.

മലയാള ബാലസാഹിത്യത്തിനു സംഭാവനകൾ നൽകിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങളുടെ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 12 വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു.

സുഗതകുമാരി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും ഗൗരവത്തോടെ ചെയ്യേണ്ട സാഹിത്യമേഖലയാണ് ബാലസാഹിത്യമെന്ന് ടീച്ചര്‍ പറഞ്ഞു. കവി പ്രഭാവര്‍മ്മ, കേരള സാഹിത്യ അക്കാദമി അംഗം പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ പുരസ്കാരജേതാക്കളെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി.

2017ലെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്‌കാരത്തിന് ടി കെ ഡി മുഴപ്പിലങ്ങാട്, ശൂരനാട് രവി എന്നിവരാണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. 50000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍ വിഭാഗത്തില്‍ എസ് ആര്‍ ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), കവിത വിഭാഗത്തില്‍ ദിനകരൻ ചെങ്ങമനാട്(മയിലാട്ടം), നാടകം വിഭാഗത്തില്‍ വിനീഷ് കളത്തറ (കൊതിപ്പായസം), ജീവചരിത്ര വിഭാഗത്തില്‍ അംബുജം കടമ്പൂർ (കുമാരനാശാൻ), പുനരാഖ്യാന വിഭാഗത്തില്‍ ഡോ. ടി ആർ ശങ്കുണ്ണി (ഹിതോപദേശ കഥകൾ), ശാസ്ത്രവിഭാഗത്തില്‍ സി കെ ബിജു (മാന്ത്രികച്ചരടുകൾ) , വൈജ്ഞാനികവിഭാഗത്തില്‍ ജി എസ് ഉണ്ണിക്കൃഷ്ണൻ നായർ (കത്തിരിക്കക്കഥകൾ), ചിത്രീകരണവിഭാഗത്തില്‍ ബൈജുദേവ് (അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര), പുസ്തക ഡിസൈൻ വിഭാഗത്തില്‍ രഞ്ജിത്ത് പുത്തൻചിറ (പൂമരം) എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ മേഖലകളിലെ പുരസ്‌കാരങ്ങള്‍. പുരസ്കാര ജേതാക്കള്‍ മറുപടിപ്രസംഗം നടത്തി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍ സ്വാഗതവും സബ് എഡിറ്റര്‍ ജെ എന്‍ സെലിന്‍ നന്ദിയും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍