UPDATES

വായന/സംസ്കാരം

കേരളത്തിലെ അടിമത്തത്തിന്റെയും ജന്മിവാഴ്ചയുടെയും ജാതീയതയുടെയും തുടക്കം ഇങ്ങനെയായിരുന്നു

കേരളത്തില്‍ ആര്യവല്‍ക്കരണം സംഭവിക്കും മുന്‍പ് നല്ലനിലയില്‍ കഴിഞ്ഞിരുന്ന ജനതയായിരുന്നു കീഴാളവിഭാഗം

ഒട്ടേറെ സംഭവപരമ്പരകള്‍ക്കും ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ ഒരു ഗ്രാമം തിരുവനന്തപുരം നഗരത്തിന് തെക്കുമാറി സ്ഥിതി ചെയ്യുന്നു-വെങ്ങാനൂര്‍. അവിടെ രണ്ട് തലമുറകള്‍ക്കു മുമ്പു നടന്ന സംഭവപരമ്പരകള്‍ തിരുവിതാംകൂറിനെയെന്നല്ല കേരളത്തെ ആകെത്തന്നെ പിടിച്ചുലച്ചു. ആ സംഭവപരമ്പരകള്‍ക്ക് സാക്ഷികളായിരുന്നവര്‍ കാലത്തിന്റെ കുത്തൊഴിക്കില്‍പ്പെട്ട് മണ്‍മറഞ്ഞിരുന്നു. ആ തലമുറകള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുത്ത സംഭവങ്ങള്‍, അനുമാനങ്ങള്‍, കേട്ടുകേള്‍വികള്‍ പുതിയ തലമുറയിലെ ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ടാവാം. പക്ഷേ, അവയ്‌ക്കൊന്നും വേണ്ടത്ര വ്യക്തതയോ യഥാര്‍ത്ഥ്യമോ ഇല്ല.

ഞങ്ങള്‍ക്കെത്തേണ്ടിയിരുന്നത് പെരുങ്കാറ്റുവിളയിലെ പ്ലാവറത്തല വീട്ടിലേക്കാണ്. ഉച്ചവെയിലിന്റെ തീക്ഷണതയേറ്റ് പലരോടും അന്വേഷിച്ചു. അന്വേഷിക്കുക കണ്ടെത്തുമെന്നാണല്ലോ പ്രമാണം. ഈ പ്ലാവറത്തലവീട് എവിടെയാണ്? ചരിത്രത്തിലുണ്ടെങ്കിലും നാട്ടുകാരില്‍ പലര്‍ക്കും അങ്ങനെ ഒരു വീടിനെക്കുറിച്ച് അറിയില്ല. കാരണം അവരെല്ലാം പുതിയ തലമുറയാണ്. ഒടുക്കം പ്ലാവറത്തല വീട് ഇരുന്ന സ്ഥലം കണ്ടെത്തി. ഇന്നതൊരു പുരയിടം മാത്രമാണ്. ചരിത്രത്തില്‍ പറയുന്ന പ്ലാവറത്തല വീട് അവിടെയില്ല. എല്ലാം തകര്‍ന്ന് നാമാവിശേഷമായി. ഒന്നര നൂറ്റാണ്ടിനുള്ളില്‍ ഈ മണ്ണില്‍ ജനിച്ച മനുഷ്യനാണ് ജീവിതം നിഷേധിച്ച, മനുഷ്യാവകാശങ്ങള്‍ നിരസിച്ച ഒരു ജനതയുടെ അവകാശ സംരക്ഷണത്തിനായി പോരാടിയത്. ജന്മി, കുടിയാന്‍ ബന്ധത്തിലെ അസന്തുലിതാവസ്ഥയുടെ തീവ്രത തച്ചുടയ്ക്കാന്‍ ചരിത്രത്തില്‍ ആദ്യമായി വില്ലുവണ്ടി തെളിയിച്ച മഹാരഥന്‍, അയ്യന്‍കാളി!

കേരളത്തില്‍ ആര്യവല്‍ക്കരണം സംഭവിക്കും മുന്‍പ് നല്ലനിലയില്‍ കഴിഞ്ഞിരുന്ന ജനതയായിരുന്നു കീഴാളവിഭാഗം. അവരുടെ മാത്രമായ വ്യക്തമായ ചരിത്രം കണ്ടെത്തേണ്ടതായിട്ടും എഴുതപ്പെടേണ്ടതായിട്ടുമുണ്ട്. കേരളചരിത്രം രചിച്ചവരാരും തന്നെ ഇവിടത്തെ കീഴാളരുടെ വ്യക്തമായ ചരിത്രം രചിച്ചിട്ടില്ല. പക്ഷേ, അവരുടെ ചരിത്രം വളരെയേറെ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. ക്രി.വ. 5-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ മൂന്ന് രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. തെക്ക് ആയ് രാജ്യം, നടുക്ക് ചേരരാജ്യം, വടക്ക് ഏഴില്‍മലരാജ്യം. ആയ് രാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു വള്ളുവരാജാക്കന്മാര്‍. ക്രി.പി. ഏഴാം നൂറ്റാണ്ടില്‍ ഇരണിയില്‍-മുട്ടം പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട വള്ളുവനാട് ഭരിച്ചിരുന്നത് നാഞ്ചില്‍ വള്ളുവന്‍ എന്ന പുലയരാജാവായിരുന്നു. ചില ചരിത്രകാരന്മാര്‍ ഈ വള്ളുവരാജാക്കന്മാരെയും വള്ളുവരെയും പറയരായി ചിത്രീകരിച്ചു പോരുന്നുണ്ട്. പുലയരുടെ സ്ഥാനിയര്‍കൂടിയാണ് വള്ളുവപുലയന്‍ എന്നത്. നാഞ്ചില്‍ വള്ളുവരാജാവിനെക്കുറിച്ച് സംഘകാലകൃതിയായ പുറനാനൂറിലെ 137, 138, 139 ഗാനങ്ങളില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ആയ് രാജാക്കന്മാരുടെ കാലഘട്ടത്തില്‍ തന്നെ പെരുമാട്ടുകാളി (വള്ളുവത്തി) യെന്ന പുലയസ്ത്രീ അനന്തന്‍കാട്ടില്‍ സ്ഥാപിച്ച് ആരാധിച്ചിരുന്ന ‘ചാമിക്കല്‍’ (ഈശ്വരബിംബം) ആയ് രാജാവ് മഹേന്ദ്രന്‍ വര്‍മ്മന്‍ ഒന്നാമന്‍ പെരുമാട്ടു കാളിയില്‍ നിന്നു വാങ്ങി ശ്രീ പത്മനാഭസ്വാമിക്ഷേത്ര നിര്‍മ്മാണം നടത്തിയതായി മതിലകം രേഖയില്‍ ഉണ്ട്, ചാമിക്കല്ലും ആ പ്രദേശവും വിട്ടുകൊടുത്തതിന് പ്രത്യുപകാരമായി പുത്തരിക്കണ്ടം ഉള്‍ക്കൊള്ളുന്ന 75 ഏക്കര്‍ നെല്‍പ്പാടങ്ങള്‍ കരമൊഴിവാക്കി മഹേന്ദ്രന്‍വര്‍മ്മന്‍ പതിച്ചുനല്‍കിയിരുന്നു. മാത്രമല്ല ക്ഷേത്രത്തില്‍ നെല്ലുകുത്താനുള്ള അവകാശവും അവര്‍ക്ക് നല്‍കിയിരുന്നതായി മതിലകം രേഖകളില്‍ വ്യക്തമാണ്.

എ.ഡി.10-ാം നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ ആര്യാധിനിവേശം സംഭവിക്കുന്നത്. ആര്യാധിനിവേശത്തോടെയാണ് നല്ല നിലയില്‍ വര്‍ത്തിച്ചിരുന്ന പുലയര്‍ തുടങ്ങിയവര്‍ക്ക് പൊല്ലാക്കാലമാരംഭിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു. ആര്യവല്‍ക്കരണത്തോടെയാണ് സവര്‍ണ മേല്‍ക്കോയ്മ കീഴാളരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും അവരുടെ മേല്‍ തീണ്ടല്‍, തൊടീല്‍, അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത്. അടിമത്തംപോലുള്ള അസമത്വങ്ങള്‍ കീഴാള ജനതയുടെ മേല്‍ അവര്‍ അടിച്ചേല്പിക്കുകയും ചെയ്തത്. അടിമത്തംപോലുള്ള അസമത്വങ്ങള്‍ കീഴാള ജനതയുടെ മേല്‍ അവര്‍ അടിച്ചേല്പിക്കുകയായിരുന്നു. 16, 17, 18, 19 നൂറ്റാണ്ടുകളില്‍ ഈ സാമൂഹ്യ അസമത്വങ്ങളുടെ പുഷ്‌കാലമായി ചരിത്രത്തില്‍ വാഴ്ത്തപ്പെടുന്നുണ്ട്. റോമ സാമ്രാജ്യത്തിലെ അടിമകളെക്കാള്‍ ഭീതിജനകമായിരുന്നു കേരളത്തിലെ പുലയര്‍ തുടങ്ങിയ കീഴാളരുടെ സ്ഥിതി. അന്തിയോളം പാടത്തും പറമ്പത്തും കടിനാധ്വാനം ചെയ്യാന്‍ അവര്‍ വിധിക്കപ്പെട്ടു. പുറംപോക്കുകളിലും വയല്‍വരമ്പുകളിലും കുടിലുകള്‍ തീര്‍ത്ത് മൃഗതുല്യം ജീവിക്കാന്‍ സവര്‍ണ കല്പനകളും രീതികളും അനുശാസിച്ചു. ഈ മൃഗതുല്യജീവികളുടെ രോദനം കേള്‍ക്കാന്‍ ഒരു ദൈവവും തയ്യാറായില്ല. ദൈവങ്ങള്‍ കണ്ണടച്ചുകളഞ്ഞ ഒരു ജനവിഭാഗമായി അവര്‍ ചരിത്രത്തില്‍ മാറുകയായിരുന്നു. പകലന്തിയോളം നെല്‍പ്പാടത്തും പറമ്പിലും ജോലിയെടുത്ത് പ്രക്യതിയുമായി ഏറെ ഇണങ്ങിച്ചേര്‍ന്ന പുലയര്‍ തുടങ്ങിയ ആദിമനിവാസികള്‍ പ്രകൃതിശക്തികളെ ആരാധിക്കാന്‍ ആരംഭിച്ചിരുന്നു. അവരുടെ ഏറ്റവും വലിയ ദൈവം സൂര്യനായി മാറി. സര്‍വ്വശക്തനും പ്രപഞ്ച സൃഷ്ടാവും നിയന്താവും എല്ലാറ്റിനും കാരണഭൂതനും എല്ലാറ്റിന്റെയും അന്ത്യവുമായ ഈശ്വരനാണ് സൂര്യന്‍ സങ്കല്പത്തില്‍ നിന്നാണ് പുലയര്‍ സൂര്യദേവനെ ആരാധിക്കാന്‍ ആരംഭിച്ചത്. വൃക്ഷപൂജയും പ്രധാനപ്പെട്ട ആരാധനയായിരുന്നു. കാലക്രത്തില്‍ ഇഴജന്തുക്കളോടുള്ള ഭയം മൂലം സര്‍പ്പാരാധനയും, പിതൃക്കളോടുള്ള ബഹുമാനം മൂലം പിതൃപൂജയും പുലയര്‍ ആരംഭിച്ചതായി കാണുന്നു. മാടനും മറുതയും യക്ഷിയുമെല്ലാം ഇവരുടെ ദൈവങ്ങളായി പരിണമിച്ചു. കല്ലുകള്‍ നാട്ടിയുള്ള ആരാധനയും പുലയരുടേതായി തീര്‍ന്നു. ഈ കല്ലുകള്‍ പിന്നിട് ശിവലിംഗത്തിന്റെ ഭാഗമായി തീര്‍ന്നു. പില്‍കാലത്ത് സവര്‍ണ്ണര്‍ ഹിന്ദുമതം ഉണ്ടാക്കിയപ്പോള്‍ കീഴാള വിഭാഗങ്ങളേയും ഹിന്ദുമതക്കാരായി കണക്കുകൂട്ടി. കീഴാളവിഭാഗക്കാരുടെ അചാരങ്ങളും ആരാധനകളും കടംകൊണ്ട സവര്‍ണ്ണര്‍ ഇവയെല്ലാം ഹൈന്ദവചാരങ്ങളായി കണക്കാക്കി. യഥാര്‍ത്ഥത്തില്‍ പുലയര്‍ പ്രകൃതിമതക്കാരാണ്. മറ്റു മതങ്ങളുടെ സ്വാധീനം പിന്നീടുണ്ടായതാണ്.

കാലം മാറിയതോടെ വര്‍ഷത്തില്‍ ഒരു ദിവസം സവര്‍ണര്‍ കീഴാള ജാതിക്കാരായ പുരുഷന്മാര്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചു. വര്‍ഷത്തില്‍ ഒരു പ്രതേൃക ദിവസം പുലയരും മണ്ണാന്മാരും നായര്‍ ബ്രാമണ ഗൃഹങ്ങളിലോ പരിസരങ്ങളിലോ കയറി പതുങ്ങിയിരിക്കും. പുരുഷസഹായമില്ലാതെ ഒറ്റയ്ക്കു പുറത്തുഇറങ്ങുന്ന സവര്‍ണസ്ത്രീകളെ ‘കണ്ടേ കണ്ടേ’ എന്നു വിളിച്ചു കൂവിയോ കമ്പുകൊണ്ട് ശരീരത്തില്‍ എറിഞ്ഞു കൊള്ളിച്ചോ അവര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ ആചാരത്തെ പുലപ്പേടിയെന്നും മണ്ണാപ്പേടിയെന്നും വിളിച്ചിരുന്നു. ഇങ്ങനെ സവര്‍ണ സ്ത്രീയെ പുലയന്‍ സ്വന്തമാക്കിയാല്‍ അവളെ സ്വന്തം വീട്ടുകാര്‍ പിന്നിട് ജാതിഭൃഷ്ട് കല്പിച്ചിരുന്നു. ഇത്തരത്തില്‍ പുലയനോ മണ്ണാനോ സ്വന്തമാക്കിയ സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ അവളുമായി സഹശയനമോ ശാരീരിക ബന്ധങ്ങളോ പാടില്ലെന്നുണ്ട്. അവള്‍ പ്രസവിക്കുന്നത് ആണാണെങ്കില്‍ ഭൃഷ്ട് കല്പിച്ചിരുന്നത് ഒഴിവാക്കി അവളെ വീട്ടുകാര്‍ സ്വീകരിക്കണമെന്നാണ് അന്നത്തെ അലിഖിത നിയമം. അതേസമയം അവള്‍ പ്രസവിക്കുന്നത് പെണ്‍കുട്ടിയെ ആണെങ്കില്‍ പുലയന്റെയോ, മണ്ണാന്റെ കൂടെ പൊറുക്കണം എന്നാണ് വിധി. നായര്‍ ബ്രാമണ സ്ത്രീകളില്‍ മാത്രം അനുവദിക്കപ്പെട്ട ഈ ആചാരം ക്രമേണ രാജകൊട്ടാരത്തിലെ സത്രീജനങ്ങളിലേക്കും കടന്നു ചെന്നപ്പോള്‍ അത് രാജകോപത്തിന് ഇടയായിത്തീര്‍ന്നു. ആ കാലത്ത് നെടുമങ്ങാട് തലസ്ഥാനമാക്കി വേണാട്ടില്‍ റീജന്റായി ഭരണം നടത്തിയ ഉമയമ്മറാണിക്ക് ഇതൊന്നും ദഹിച്ചില്ല. അവരുടെ നിര്‍ദ്ദേശപ്രകാരം ഇളംകൂര്‍ സ്ഥാനക്കാരനായ വീര ഉണ്ണികേരളവര്‍മ്മ എ.ഡി 1696-ല്‍ ഒരു വിളംബരംമൂലം പുലപ്പേടിയും മണ്ണാന്‍പ്പേടിയും നിരോധിച്ചു. രാജകല്പന കല്ലില്‍ കൊത്തി കവലകളില്‍ സ്ഥാപിക്കുകയും ചെയ്തു.

10-ാം നൂറ്റാണ്ടിലാരംഭിച്ച ബ്രാമണപ്രഭാവം 18-ാം നൂറ്റാണ്ടോടെ ശക്തമായി. രാജാക്കന്മാരെയും നാടുവാഴികളെയും ഇവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ആജ്ഞാനുവര്‍ത്തികളാക്കി. രാജാധികാരത്തിലും ഇവരുടെ സ്വാധീനമുണ്ടായിരുന്നു. കീഴാളരുടെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഇവര്‍ പിടിച്ചെടുത്തു. ക്ഷേത്രത്തെ സംബന്ധിച്ച സകലതും ബ്രാമണന്റെ സ്വകാര്യസ്വത്തായി. ഒരു പുതിയ ഭരണ സമ്പ്രദായത്തിനുതന്നെ ബ്രാമണര്‍ കളമൊരുക്കി. ദൈവത്തിന്റെ വക്ത്രത്തില്‍ നിന്നും ജനിച്ചവരെന്നു പറഞ്ഞു എല്ലാം കൈപ്പിടിയിലൊതുക്കുകയായിരുന്നു തന്ത്രശാലികളായ ബ്രാമണര്‍. സൗന്ദര്യവതികളായ നാടന്‍ കന്യകമാരെ ദേവകാര്യങ്ങള്‍ക്കായി ക്ഷേത്രത്തിലേക്ക് അയക്കണമെന്ന നിര്‍ബന്ധം വന്നു. സ്ത്രീകള്‍ ബ്രാമണരുടെ സുഖഭോഗവസ്തുവായി. ദേവദാസികളായി ക്ഷേത്ര അന്തഃപുരകളില്‍ സ്ഥിരമായി പാര്‍പ്പിച്ചു. ബ്രാമണ ചെയ്തികളെ എതിര്‍ത്തവരെ അവര്‍ വകവരുത്തി. കൊല ചെയരയ്താലും ബ്രാമണനെ ശിക്ഷിക്കാന്‍ പാടില്ല എന്നതായിരുന്നു നിയമം. തൃക്കാക്കര ആസ്ഥാനമാക്കി കാല്‍ക്കരനാടു ഭരിച്ച പൊറൈയന്‍, ചാത്തന്‍ തുടങ്ങിയ പുലയനാടുവാഴികളും ക്ഷേത്ര ശാന്തിക്കാരനായ ഇടപ്പള്ളി നമ്പ്യാതിരിയും ക്രി.പി. 10-ാം നൂറ്റാണ്ടില്‍ ബ്രാമണ വിരോധത്തിനു കാരണമായ സംഗതി പെണ്‍വിഷയമായിരുന്നു. നാടന്‍ മങ്കമാരെ ബ്രാമണര്‍ക്കു കാഴ്ചവെക്കാത്തതാണ് ബ്രാമണ വിരോധത്തിനും പകയ്ക്കും കാരണമായി ഭവിച്ചത്. അതോടെ പുലയ നാടുവാഴികളായ കാല്‍ക്കരെ കുടുംബം 13-ാം നൂറ്റാണ്ടിനുശേഷം ചരിത്രത്തില്‍ നിന്നും നിഷ്‌കാസിതരായി.

ബ്രാമണര്‍ക്ക് സ്ത്രീകളെ ദാനം നല്‍കാതിരുന്നവരെ സമൂഹത്തില്‍ നിന്നും ഭ്രഷ്ടും, അയിത്തവും കല്പിച്ച് അകറ്റുകയും അധഃസ്ഥിതരായി തരംതാഴ്ത്തുകയ്യും ചെയ്യ്തിരുന്നു. ആര്യബ്രാമണരുടെ പരിചാരകവൃത്തിയോ, ദാസ്യവൃത്തിയോ ചെയ്യാന്‍ വിസമ്മതിച്ചവരെയും താഴ്ന്ന ജാതികളായി മുദ്രകുത്തിയതായി റവ. ഫാ. മേറ്റിയര്‍ തന്റെ land of charity എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 10ാം നൂറ്റാണ്ടില്‍ തൃക്കാക്കര ക്ഷേത്രശാന്തിക്കാരനെ രാജാവായി വാഴിച്ചു. ബ്രാമണപുരോഹിതര്‍ രാജാക്കന്മാരെ ശിക്ഷിക്കുകയ്യും ചെയ്്തിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. ഇവിടെ നിന്ന് ആരംഭിച്ചതാണ് കേരളത്തിലെ അടിമത്തത്തിന്റെയും ജന്മിത്തത്തിന്റെയും കരാള കാഴ്ചകളും വേഴ്ചകളും.

(കുന്നുകുഴി മണി രചിച്ച ‘മഹാത്മ അയ്യങ്കാളി’ എന്ന ബുക്കില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍