UPDATES

വായന/സംസ്കാരം

നോവലുകൾ സ്വതന്ത്രരാജ്യങ്ങളായതുകൊണ്ട് എഴുത്തുകാരനതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല-എസ് ഹരീഷ് എഴുതുന്നു

ഇത്രയുമെഴുതിക്കഴിഞ്ഞപ്പോൾ ഈ ലോകം വളരെ നല്ലതാണെന്ന് തോന്നുന്നു. ഉപദ്രവിച്ചവർക്കും ഉമ്മ.

എസ് ഹരീഷ്

എസ് ഹരീഷ്

എനിക്ക് ഏറ്റവും പേടിയും ബഹുമാനവുമുള്ളത് കഥാപാത്രങ്ങളെയാണ്. അവരെ ഭയന്ന് ഞാൻ ഒരിക്കൽ പ്രസിദ്ധീകരിച്ച കഥ പിന്നെ സമാഹാരങ്ങളിലൊന്നും ചേർക്കാതിരുന്നിട്ടുണ്ട്.

പത്തുപതിനഞ്ച് വർഷം മുമ്പാണ് സംഭവം. അതും മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. അരപ്പിരിയെന്നു പറയാവുന്ന തരക്കാരായ നാല് ആണുങ്ങൾ ഒരു മധ്യവേനലവധി ഒരുത്തന്റെ വീട്ടിൽ താമസിച്ച് ആഘോഷവും ഭ്രാന്തുമാക്കുന്നതാണ് കഥ. അതിലൊരുത്തൻ രാത്രി ഒരുമണിക്ക് കട്ടൻചായ കുടിക്കാൻ തെരുവിലിറങ്ങുന്ന ഭാഗമുണ്ട്. പെട്ടെന്ന് ആശാനൊരു തോന്നൽ-എന്നാൽ തിരുവനന്തപുരത്തു പോയി ചായ കുടിച്ചാലെന്താ കുഴപ്പം? ഒട്ടുംതാമസിക്കാതെ എറണാകുളത്തു നിന്നും കിട്ടിയ തീവണ്ടിക്ക് തിരുവനന്തപുരത്തിറങ്ങി. ഒരു വെറും ചായ മാത്രം കുടിച്ച് അടുത്ത വണ്ടിക്ക് തിരിച്ചെത്തി. കഥ അച്ചടിച്ചുവന്ന അന്ന് കഥാപാത്രം എന്റെയൊരു സുഹൃത്തിനെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഓടിച്ചുപിടിച്ച് ഒരു വെസ്പ സ്കൂട്ടറിൽ നീണ്ടൂർക്ക് വന്നു. അർദ്ധരാത്രി കല്ലറ മുതൽ നാലു കിലോമീറ്റർ വഴിയരികിലുള്ള വീടുകളിലെല്ലാം കൊട്ടിവിളിച്ച് കഥാകൃത്തിന്റെ വീടന്വേഷിച്ചാണ് വരവ്. പോത്ത് ഓടിയ പോലായി അവസ്ഥ. പിൻവാതിലുകൾ വഴി ജാരന്മാരും ബ്ലേഡുകാരുടെ വരവ് കാത്തിരുന്ന പാവങ്ങളും ഓടി രക്ഷപ്പെട്ടു. അവസാനം ലക്ഷ്യസ്ഥാനത്തെത്തി. വീട്ടിൽനിന്ന് ഒരു കട്ടൻചായ കുടിച്ച് പ്രതികാരം തീർത്താണ് അദ്ദേഹം തിരികെപ്പോയത്. മറ്റൊരു കഥാപാത്രം നേരിൽക്കണ്ടപ്പോൾ എന്റെ തോളിൽ ഒന്നടിച്ച് ഇനിയെഴുതിയാൽ ഇതായിരിക്കില്ല സ്ഥിതിയെവന്ന് താക്കീത് ചെയ്തു.

എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ നോവലിലെ ഒരധ്യായത്തിലെ ഏതാനും സംഭാഷണ ശകലങ്ങൾ നിർഭാഗ്യവശാൽ പ്രശ്നമായപ്പോൾ ഈ രണ്ടുപേരും എന്നെ തുണച്ചു. ചായകുടിക്കാരൻ ഓസ്ട്രേലിയയിൽ നിന്ന് പഴയ കഥയുടെ കോപ്പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇവൻ‌ ഒരു പുരുഷവിരുദ്ധ കഥ കൂടി എഴുതിയിട്ടുണ്ടെന്നു പറഞ്ഞു. മറ്റെയാൾ മൊബൈലിൽ വിളിച്ച് നീ പേടിക്കേണ്ടെടാ, എന്നെപ്പറ്റി വേണമെങ്കിൽ ഇനിയുമെഴുതിക്കോ എന്നാശ്വസിപ്പിച്ചു.

കഥാപാത്രങ്ങളെ എഴുത്തുകാർ‌ ആദരിക്കേണ്ടതുണ്ട്. ബഹുവിധമാനങ്ങളുടെ അവരുടെ ജീവിതത്തിലെ ഒരു മാത്രയെ ഞാൻ കഥയാക്കി ചുരുക്കുമ്പോൾ അവരെന്നെ കനിവോടെ നോക്കുകയാണ്. അച്ഛൻ, കുട്ടിയുടെ കളികാണുന്നതുപോലെ. ഇനി ആ മാത്രയിൽപോലും അവർ എഴുത്തുകാരെ മറികടക്കുന്നുണ്ട്. പയ്യനെയും ചാത്തൻസിനെയും വികെഎൻ ആദരവോടെ കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ചന്ത്രക്കാരനെ സിവിയും സീതയെ ആശാനും അങ്ങനെയായിരിക്കും കണ്ടത്.

കഥപറച്ചിൽ ജനാധിപത്യത്തിന്റെ ഉയർന്ന രൂപമാണ്. എന്നെ മറ്റുള്ളവർക്കു വേണ്ടി ഒരു കഥയായി ആവിഷ്കരിക്കണമെന്ന തോന്നലാണത്. ഉയർന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്രരാജ്യങ്ങളാണ് നോവലുകൾ. അവിടെ കഥാപാത്രങ്ങൾ എഴുത്തുകാരുടെ പിടിയിൽ നിന്നാൽ കഥ തീർന്നു! സ്വതന്ത്രരായ മനുഷ്യർ ജീവിതത്തിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂർവ്വവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല. രാഷ്ട്രീയ ശരികൾ മാത്രം പറയുകയും ഇപ്പോൾ സംസാരിക്കുന്നതിന് കൃത്യമായ തുടർച്ച പിന്നീട് ജീവിതത്തിലുണ്ടാകണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാൻ കണ്ടുമുട്ടിയിട്ടില്ല. നമുക്കങ്ങനെ ആഗ്രഹിക്കാം. പക്ഷെ, അത് അസംഭവ്യമാണ്. ജീവിതവും കഥയും അസംബന്ധങ്ങൾ പറയാനുള്ളതു കൂടിയാണ്.

മീശയിലെ കഥാപാത്രങ്ങളെയും എനിക്ക് ആദരവും പേടിയുമാണ്. മീശ മുളച്ചതിനു ശേഷമാണ് എനിക്കിത് എഴുതാൻ ധൈര്യംപോലും വന്നത്. അല്ലെങ്കിൽ മൂപ്പർ കേട്ടറിഞ്ഞ് എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ. പിന്നെ സ്നേഹിച്ചേനെ.

രണ്ടാമധ്യായത്തിൽ മാത്രമല്ല, ഇതിൽ പലയിടത്തും കഥാപാത്രങ്ങൾ സ്ത്രീവിരുദ്ധമായും മനുഷ്യവിരുദ്ധമായുമൊക്കെ സംസാരിക്കുന്നുണ്ട്. തെറിവിളിക്കുന്നുണ്ട്. അതുകൊണ്ട് അതിൽ പ്രതിഷേധിച്ചവരോട് എനിക്ക് ഇപ്പോൾ വിരോധമൊന്നുമില്ല. മറിച്ച് സങ്കടമുണ്ട്. കൂടാതെ അവരോട് ഞാൻ യോജിക്കുകയും ചെയ്യുന്നു. ആ കഥാപാത്രങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ സംസാരങ്ങൾക്കെതിരായ പ്രതിഷേധവും അമർഷവും ഞാനുമിവിടെ രേഖപ്പെടുത്തുന്നു. ആ കഥാപാത്രങ്ങൾ കുറെക്കൂട് സൂക്ഷ്മത പാലിക്കേണ്ടതായിരുന്നു. പക്ഷെ നോവലുകൾ സ്വതന്ത്രരാജ്യങ്ങളായതു കൊണ്ട് എഴുത്തുകാരനതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

മനുഷ്യരുടെ വിചിത്രകഥകള്‍ കേൾക്കുമ്പോഴും അറ്റമില്ലാത്ത പാടങ്ങൾ കാണുമ്പോഴും അൽപം ഭ്രാന്തായിപ്പോകുന്ന അവസ്ഥയുണ്ട് ഈയുള്ളവന്. അതിനുള്ള ചികിത്സയുടെ ഭാഗമായിരുന്നു ഈ നോവലിന്റെ എഴുത്ത്. എന്നാൽ ഇത് എന്റേതല്ല. ഞാനൊരു കോക്ടെയിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നയാൾ മാത്രമാണ്. അതിന് രുചിയുണ്ടോ തലയ്ക്ക് പിടിക്കുമോ എന്ന് വായനക്കാർ തീരുമാനിക്കട്ടെ. ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല. മറ്റുള്ളവര്‍ തന്നതാണ്. ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളുടെയും കണ്ട എല്ലാ മനുഷ്യരുടെയും സ്വാധീനം ഇതിലുണ്ട്. ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാൻ രണ്ടുകൈയും ഉയര്‍ത്തി കീഴടങ്ങും.

ചേറും ദ്രവിച്ച കണ്ടൽമരങ്ങളും തോടുകളുടെ വലപ്പ‍ടർപ്പും നിറഞ്ഞ പുഞ്ചനിലങ്ങളിൽ വലിയ മീൻപിടിത്തക്കാരുണ്ടായിരുന്നു. കാവാലം വിശ്വനാഥപ്പണിക്കരും തകഴി ശിവശങ്കരപ്പിള്ളയും മുട്ടൻ വരാലുകളെയും മുഷികളെയും വാളകളെയും പിടിച്ചുതീർത്തു. വേറെയും ഒരുപാടാളുകൾ അരിച്ചരിച്ച് ഇപ്പോഴിവിടെ മീനുകൾ കുറവാണ്. ഞാൻ നല്ല മീൻപിടിത്തക്കാരനല്ല. കൂട്ടുകാർ ചെറുപ്പത്തിൽ വീശുവലകളുമായിറങ്ങുമ്പോൾ ഞാൻ ചരുവവുമായി പിന്നാലെ പോകും. മീൻ പെറുക്കിയിടാൻ. പക്ഷെ കരക്കിട്ട മീനുകളും ഞാൻ പിടിച്ചാൽ അമരില്ല. കാരികൾ വിരലിനിട്ട് കുത്തും. ഇതെഴുതിയപ്പോഴും എനിക്ക് ഒരുപാട് കുത്തുകിട്ടി.

മീശ എഴുതിയതിനും പ്രസിദ്ധീകരിച്ചതിനും പിന്നിൽ ഒരുപാട് പേരോട് കടപ്പാടുകളുണ്ട്. ചിലരെ ഓർമിക്കുന്നു. ഈരയിലുള്ള വാസുദേവൻ ചേട്ടൻ, സൗവാച്ചൻ, പിജി പത്മനാഭൻ, രാജീവ് പള്ളിക്കോണം, അനുഷ് സോമൻ, ദാസ് ഈര, കെന്‍സ് ഇല്ലിക്കുളം, സിപിഎം നേതാവ് സഖാവ് ആനന്ദക്കുട്ടൻ, ജയകുമാർ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, ഉണ്ണി ആർ, എംആർ രേണുകുമാർ, റ്റോം കരികുളം, യേശുദാസ്, സഞ്ജു സുരേന്ദ്രൻ, സുബി, ശ്രീകുമാർ, മനില, എന്റെ ഭാര്യ വിവേക…

പ്രസിദ്ധീകരിക്കും മുമ്പ് വായിച്ച് അഭിപ്രായം പറഞ്ഞ ആത്മമിത്രങ്ങളുണ്ട്. അവര്‍ക്ക് നന്ദി.

ഈ കൃതിയെക്കുറിച്ച് പിൽക്കാലം തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ഓർമിക്കുന്ന പേര് കമൽറാം സജീവിന്റേതായിരിക്കും. മഹിമ പറയാനില്ലാത്തവർക്ക് ഇടം നൽകുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. നന്ദി.

ഒരു സങ്കടമുണ്ട്. കെ ഷെരീഫ് മുഴുവൻ വരച്ചു കാണാൻ ആഗ്രഹമുണ്ടായിരുന്നു. ചില ചിത്രങ്ങള്‍ നമ്മുടെ ഓർമകളിൽ മാത്രം പൂര്‍ത്തിയാകുമായിരിക്കും. അല്ലേ?

വൈകാരികതയടങ്ങി സമൂഹം പാകപ്പെടുമ്പോൾ നോവൽ പുറത്തിറക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അത്രയുമായില്ലെങ്കിലും പിന്തുണ നൽകിയ പൊതുസമൂഹത്തോടും ജനാധിപത്യ സർക്കാരിനോടും എനിക്ക് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഇപ്പോൾത്തന്നെ പുറത്തിറക്കുന്നത്.

ഈ നോവലിന്റെ രചനാഘട്ടത്തിൽ തുടക്കം മുതൽക്കു തന്നെ പുസ്തകരൂപത്തിലാക്കാൻ സമ്മതമറിയിക്കുകയും പ്രശ്നങ്ങൾക്കു നടുവിലും മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത ഡിസി ബുക്സിന് നന്ദി.

ഇത്രയുമെഴുതിക്കഴിഞ്ഞപ്പോൾ ഈ ലോകം വളരെ നല്ലതാണെന്ന് തോന്നുന്നു. ഉപദ്രവിച്ചവർക്കും ഉമ്മ. സ്നേഹത്തോടെ,

(ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മീശയ്ക്ക് എസ് ഹരീഷ് എഴുതിയ ആമുഖം)

എസ് ഹരീഷ്

എസ് ഹരീഷ്

എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍