അമേഠിയിൽ പത്രിക നൽകാനെത്തിപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. റഫേൽ കേസിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഇതിന് പുറമെ ഉത്തർ പ്രദേശിൽ രാഹുല്‍ മൽസരിക്കുന്ന അമേഠി മണ്ഡലത്തിൽ വച്ച ന്യായ് പദ്ധതി ഉൾപ്പെട്ട ബാനർ സ്ഥാപിച്ച സംഭവത്തിലും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
ബാനർ സ്ഥാപിച്ചത് ഉടമയുടെ അനുമതി ഇല്ലാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ 24 മണിക്കുറിനകം വിശദീകരണം നൽകണമെന്നും കമ്മീഷന്‍ നോട്ടീസിൽ ആവശ്യപ്പെടുന്നു. നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘമാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
അമേഠിയിൽ പത്രിക നൽകാനെത്തിപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. റഫേൽ കേസിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു നടപടി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ചോർന്ന രേഖകൾ തെളിവായി പരിഗണിക്കാമെന്ന പരാമർശത്തോടെ ചൗക്കിദാര്‍ ചോര്‍ (കാവൽക്കാർ കള്ളൻ) എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നായിരുന്നു അമേഠിയിൽ രാഹുൽ പ്രസംഗിച്ചത്. ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപിയുടെ പരാതി.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉൾപ്പെടെയായിരുന്നു ബിജെപ് പരാതി നൽകിയത്. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അതേസമയം, ആരോപണം സംബന്ധിച്ച തുടർ നടപടികൾ രാഹുൽ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമർശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് വരികയാണ്. കേരളത്തിന് പുറത്ത് സംസ്ഥാനത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തുകയാണെന്ന് ഇടത് പാർട്ടികളുടെയും, വയനാടിന് എതിരായ പരാമര്‍ശങ്ങളുടെ പേരിൽ മുസ്ലീം ലീഗും പ്രധാനമന്ത്രിക്കെതിരെ കമ്മീഷന് പരാതി നൽകിയിരുന്നു.