വീട്ടില്‍ നേരിട്ട അവഗണനയാണ് കൊലപാതകങ്ങള്‍ക്ക് കാരണമായതെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി
നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കേദല്‍ ജീന്‍സണ്‍ കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് പോലീസ് വ്യക്തമാക്കി. വീട്ടില്‍ നേരിട്ട അവഗണനയാണ് കൊലപാതകങ്ങള്‍ക്ക് കാരണമായതെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി. മാനസിക രോഗിയുടേതല്ല പകരം കൊടുംകുറ്റവാളിയുടെ മനസാണ് ഇയാള്‍ക്കെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മ്യൂസിയം സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സാത്താന്‍ സേവയെയും ആസ്ട്രല്‍ പ്രൊജക്ഷനെയും തെറ്റായി വ്യാഖ്യാനിച്ച കേദല്‍ കൊലപാതകങ്ങളില്‍ ഉന്മാദം കണ്ടെത്തുകയായിരുന്നെന്ന് മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ശരീരത്തില്‍ ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി 15 വര്‍ഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു കേദലിന്റെ ആദ്യ മൊഴി. എന്നാല്‍ ഇത് കൊലപാതകം മറയ്ക്കാനുള്ള പുകമറയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ആത്മാക്കളാണ് കൊലപാതകം നടത്തിയതെന്നും തനിക്കൊന്നും ഓര്‍മ്മയില്ലെന്നും കേദല്‍ മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് മനോരോഗ വിദഗ്ധന്റെ സഹായം തേടിയത്. കേദല്‍ വായിക്കുന്ന ബുക്കുകളും വെബ്‌സൈറ്റുകളും ചോദിച്ചറിഞ്ഞായിരുന്നു ഇയാളുടെ മനോനില ഡോക്ടര്‍ പരിശോധിച്ചത്. ആഭിചാര ക്രിയകളെയും ദുര്‍മന്ത്രവാദങ്ങളെയും കുറിച്ചുള്ള സൈറ്റുകളില്‍ ആകൃഷ്ടനായിരുന്നു ഇയാള്‍.
അതേസമയം വീട്ടില്‍ നിന്നും വലിയ അവഗണ നേരിട്ടതാണ് ഇയാളെ കൂട്ടക്കൊലയിലേക്ക് നയിച്ചത്. ജോലിയില്ലാത്തത് സംബന്ധിച്ച് ഇയാള്‍ അച്ഛനില്‍ നിന്നും നിരന്തരം വഴക്ക് കേട്ടിരുന്നു. അച്ഛനെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളെ മൊത്തം കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊല നടപ്പാക്കിയപ്പോഴും അച്ഛനെയാണ് ആദ്യം കൊലചെയ്തതെന്നും ഇയാള്‍ മൊഴിനല്‍കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കേസിന്റെ ചുരുളുകള്‍ അഴിഞ്ഞത്.