പ്രതിഷേധം കനത്തത്തോടെ ബുത്തിലെ വോട്ടെടുപ്പ് നിർത്തിവച്ചു.
ശക്തമായ ത്രികോണ മൽസരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ വോട്ടിങ്ങ് യന്ത്രത്തിൽ ഗുരുതര പിഴവ്. കോവളത്തെ ചൊവ്വരയിലെ 151ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൽ താമര ചിഹ്നം പതിയുന്നതായാണ് ആരോപണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധം കനത്തോടെ ബുത്തിലെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചെങ്കിലും പുതിയ മെഷീൻ കൊണ്ടുവന്ന് വോട്ടിങ്ങ് പുനരാരംഭിച്ചു. .
76 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമായിരുന്നു പിഴവ് ശ്രദ്ധയിൽപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകന്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിപാറ്റ് പരിശോധിച്ചപ്പോഴായിരുന്നു പിഴവ് ശ്രദ്ധയിൽപ്പെട്ടത്. സംസ്ഥാനത്ത് വോട്ടിങ്ങ് യന്ത്രങ്ങളില്‍ വ്യാപക തകരാറെന്ന റിപ്പോർട്ടുകൾക്ക് പിറകെയാണ് കോവളത്തു നിന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതിനിടെ ചേർത്തല കിഴക്കേ നാൽപതിൽ ബൂത്തിൽ പോൾ ചെയ്യുന്ന വോട്ട് മുഴുവൻ ബിജെപിക്കെന്നും ആരോപണം. എൽഡിഎഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി.
എറണാകുളം മണ്ഡലത്തിലെ മറെെന്‍ ഡ്രെെവിന് സമീപമുള്ള സെന്‍റ് മേരീസ് സ്കൂളിലും യന്ത്രതകരാർ മുലം വോട്ടെടുപ്പ് വെെകുന്നുണ്ട്. ഇവിടെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയാണ് ആദ്യം വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍, ഒരു മണിക്കൂറോളം കാത്തു നിന്നിട്ടും വോട്ട് ചെയ്യാനാകാതിരുന്നതോടെ അദ്ദേഹം മടങ്ങി. നിരവധി വോട്ടര്‍മാരാണ് മടങ്ങുന്നത്.