UPDATES

പാഠപുസ്തക വിതരണം: എല്‍ഡിഎഫിനെ കുറ്റപ്പെടുത്താനാകില്ലെന്ന് എംഎ ബേബി

അഴിമുഖം പ്രതിനിധി

പാഠപുസ്തക വിതരണം വൈകുന്നതിന് എല്‍ഡിഎഫിനെ കുറ്റപ്പെടുത്താനാകില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി. അച്ചടിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത് എല്‍ഡിഎഫ് ഭരണകാലത്തല്ല. പുസ്തക വിതരണത്തിന് ആറു മാസം മുമ്പാണ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് തന്നെ ആരംഭിക്കേണ്ട നടപടികളാണതെന്നും എംഎ ബേബി അഴിമുഖത്തോട് പറഞ്ഞു. 

ആറ് മാസം മുമ്പ് വിദ്യാഭ്യാസ മന്ത്രിയും പ്രിന്റിങ് ആന്റ് സ്റ്റേഷനറി മന്ത്രിയും വകുപ്പ് തല യോഗം നടത്തി ഓര്‍ഡറിറക്കും. പുസ്തകങ്ങള്‍ ഏതൊക്കെ പ്രസ്സിലടിക്കണമെന്നും മറ്റുമുള്ള തീരുമാനത്തിലെത്തിയ ശേഷം അതു വീതിച്ചു നല്‍കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ തന്നെ അതിനുള്ള സംവിധാനങ്ങളുണ്ട്. എറണാകുളത്തുള്ള സര്‍ക്കാര്‍ പ്രസിലും വിദ്യാഭ്യാസ വകുപ്പിന്റെ തിരുവനന്തപുരത്തെ പ്രസിലുമൊക്കെയാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. നടപടികള്‍ വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ടെലികോണ്‍ഫറന്‍സിങ് നടത്തുകയും വകുപ്പു മന്ത്രി അച്ചടി നടക്കുന്ന പ്രസ്സുകള്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. പരിഷ്‌ക്കരിച്ച പുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച് എട്ട് മാസങ്ങള്‍ക്ക് മുമ്പെങ്കിലും ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 

യുഡിഎഫ് ഭരണകാലത്ത് 85ശതമാനം പാഠപുസ്തക അച്ചടിയും പൂര്‍ത്തിയായിരുന്നതിനായി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അഴിമുഖത്തോട് പ്രതികരിച്ചിരുന്നു. അച്ചടിച്ച പാഠപുസ്തകങ്ങള്‍ ഓരോ ജില്ലയിലേയും ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റികളിലും എത്തിച്ചിരുന്നു. ഇവ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ടത് അതാതു സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്തമാണെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍