തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി വൃദ്ധദമ്പതി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കഴിഞ്ഞകുറെ നാളുകളായി തമിഴകത്ത് ചര്‍ച്ചാവിഷമായി നിലനിന്നിരുന്ന കേസാണു ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്നു തള്ളിയത്. കോടതി വിധി ധനുഷിനു വലിയ ആശ്വാസം നല്‍കുന്ന ഒന്നാണ്.
തന്റെ ആത്മാര്‍ത്ഥതയേയും സ്വകാര്യതെയും ആര്‍ക്കും ടെസ്റ്റ് ചെയ്യാനാകില്ലെന്നും തനിക്കൊന്നും ഒളിക്കാന്‍ ഇല്ലെന്നും അതിനാല്‍ ഡിഎന്‍എ ടെസ്റ്റിനു തയ്യാറല്ലെന്നും വ്യക്തമാക്കിയിരുന്ന ധനുഷ് കേസ് തള്ളണമെന്നും വൃദ്ധ ദമ്പതിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.
മധുര മേലൂരിനടുത്തു മാലംപട്ടിയില്‍ നിന്നും കതിരേശനും മീനാക്ഷിയും ധനുഷ് തങ്ങളുടെ ഇളയമകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീടുവിട്ടു പോയതാണെന്ന വാദവുമായി രംഗത്തു വന്നതോടെ ഈ വാര്‍ത്ത തമിഴ്‌നാട്ടില്‍ വളരെ പെട്ടെന്നു ചര്‍ച്ചയായി. 1985 ല്‍ ആയിരുന്നു ധനുഷിന്റെ ജനനമെന്നും യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതി അവകാശപ്പെട്ടു. തെളിവിനായി ധനുഷിന്റെതാണെന്നു പറയുന്ന ഒരു പഴയഫോട്ടോയും കാണിച്ചിരുന്നു. ഇവര്‍ കോടതിയെ സമീപിച്ചതാകട്ടെ പ്രായം ചെന്ന തങ്ങള്‍ക്കു ധനുഷ് മാസം 65,000 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു.
തമിഴ് സംവിധായകന്‍ കസ്തൂരിരാജ-വിജയലക്ഷ്മി ദമ്പതിയുടെ മകനാണ് ധനുഷ്. സംവിധായകന്‍ സെല്‍വരാഘവന്‍ മൂത്തസഹോദരനാണ്. ഒരു സഹോദരിയും ഇവര്‍ക്കുണ്ട്. എന്നാല്‍ 2002 ല്‍ വീടുവിട്ടിറങ്ങിയ തങ്ങളുടെ മകനെ കസ്തൂരിരാജ തടഞ്ഞുവച്ചിരിക്കുകയായിരുന്നുവെന്നാണു കതിരേശനും മീനാക്ഷിയും ആരോപിച്ചിരുന്നത്.