UPDATES

മദ്രസ അധ്യാപകന്റെ കൊല; കലാപത്തിനുള്ള ആസൂത്രണമോ?

ഗൂഢാലോചനയില്ലെന്നു പറയുമ്പോഴും റിയാസ് മൗലവിക്കെതിരേ നേരത്തെ തന്നെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.

കാസര്‍ഗോഡ് പഴയ ചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് അമിതമായ മദ്യലഹരിയില്‍ ഉണ്ടായ തോന്നലിന്റെ പുറത്തോ? ഗൂഢാലോചനയില്ലെന്നു പൊലീസ് പറയുമ്പോഴും മൗലവിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രതികളുടെ മദ്യലഹരി മാത്രമാണ് പ്രകോപനമെന്നത് വിശ്വസിക്കുക പ്രയാസമാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നത് ഈ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ല ബിജെപി കേരളത്തിലെ തങ്ങളുടെ പ്രധാന പ്രതീക്ഷയായി നിലനിര്‍ത്തുമ്പോള്‍.

മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തി പൊലീസിനെ ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്രകാരമാണ്. മാര്‍ച്ച് 20 ന് താളപ്പടപ്പില്‍ പ്രതികളായ അജേഷും നിധിനും അഖിലേഷും ചേര്‍ന്ന് അമിതമായി മദ്യപിച്ചു. മദ്യലഹരിയില്‍ ഉന്മാദവസ്ഥയിലെത്തിയ പ്രതികളില്‍ അജേഷിന് ആരെയെങ്കിലും കൊല്ലണമെന്ന തോന്നല്‍ ഉണ്ടാവുകയും താളിപ്പടപ്പില്‍ നിന്നും നേരെ ഒരു കത്തിയുമായി നടക്കുകയും ചെയ്തു. നിധിനും അഖിലേഷും ബൈക്കില്‍ ഇയാളെ പിന്തുടര്‍ന്നു. രണ്ടു കിലോമീറ്ററോളം ചെന്നു കഴിഞ്ഞപ്പോള്‍ പഴയ ചൂരിയിലെ പള്ളിയുടെ മുന്നില്‍ ഇവരെത്തി. പള്ളിയിലെത്തിയ അജേഷ് നേരെ മദ്രസയിലേക്ക് പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല. അജേഷിനു പിറകെ നിധിനും ഉണ്ടായിരുന്നു. ഇയാളുടെ കൈയില്‍ കല്ലുകളുണ്ടായിരുന്നു. അഖിലേഷ് റോഡില്‍ ബൈക്കില്‍ തന്നെയിരുന്നു. അജേഷ് മദ്രസയില്‍ നിന്നും റിയാസ് മൗലവി താമസിക്കുന്നിടത്തേക്കു പോയി. ഗേറ്റ് അനങ്ങുന്ന ശബ്ദം കേട്ട് റിയാസ് മൗലവി വാതില്‍ തുറന്നു. ഈ സമയം അദ്ദേഹത്തിനുനേരെ കല്ലേറുണ്ടായി. ഉടന്‍ തന്നെ അജേഷ് കത്തിയുമായി മൗലവിയുടെ മുറിയിലേക്ക് ഓടിക്കയറി. ഈ സമയം മൗലവിയുടെ നിലവിളി കേട്ട് അടുത്ത മുറിയില്‍ താമസിക്കുന്ന അബ്ദുള്‍ അസീസ് വഹാബി പുറത്തിറങ്ങി നോക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനുനേരെയും കല്ലേറുണ്ടായി. ഉടന്‍ തന്നെ അദ്ദേഹം അകത്തു കടന്ന് വാതിലടച്ചു വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു. പക്ഷേ ഈ സമയം അജേഷ് മൗലവിയെ കുത്തിയും കഴുത്തറത്തും കൊലപ്പെടുത്തിയിരുന്നു.

ബിജെപി ശക്തികേന്ദ്രമായ കേളുഗുഡ്‌ഡെയിലെ അയ്യപ്പനഗറില്‍ അയ്യപ്പ ഭജനമന്ദിരത്തിനടത്തു താമസിക്കുന്ന എസ്. അജേഷ് (20), മാതായിലെ നിധിന്‍ റാവു(20), ഗംഗൈ കേശവകുടീരത്തിലെ അഖിലു(25) എന്നിവരാണ് മൗലവിയുടെ കൊലപാതകത്തിലെ പ്രതികള്‍. വഹാബി മൈക്കിലൂടെ വിവരം പറയുന്നതു കേട്ടയുടന്‍ പ്രതികള്‍ ബൈക്കില്‍ കയറി സ്ഥലം വിട്ടു. കേളുഗുഡ്ഡയിലുള്ള ഒരു അംഗന്‍വാടിയിലേക്കാണ് ഇവര്‍ പോയത്. ഇവിടെയെത്തിയശേഷം അജേഷ് കത്തിയിലും ശരീരത്തും ഉണ്ടായിരുന്ന രക്തക്കറ അവിടെയുണ്ടായിരുന്ന ഒരു ടാങ്കിലെ വെള്ളത്തില്‍ കഴുകി കളഞ്ഞു. കത്തി സമീപത്തുള്ള കവുങ്ങിന്‍ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. അന്നു രാത്രി മൂവരും സുഹൃത്തുക്കളുടെ വീട്ടിലാണു കഴിഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്തെ ഒരു കേസില്‍ വാറന്റ് വന്നിട്ടുണ്ടെന്നും പൊലീസ് തിരക്കിവരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കാരണം പറഞ്ഞത്. പിറ്റേദിവസം രാവിലെ എഴുന്നേറ്റു പോവുകയും ചെയ്തു.

അഖിലു സ്വകാര്യബാങ്കില്‍ കുടിശ്ശിക തിരിച്ചു പിടിക്കുന്ന വിഭാഗത്തിലെ ജോലിക്കാരനാണ്. ഇയാള്‍ രാവിലെ ബാങ്കിലേക്കു പോയി. അജേഷ് കൂലിപ്പണിക്കാരനും നിധിന്‍ എസി മെക്കാനിക്കുമാണ്. ഇവര്‍ രണ്ടുപേരും കേളുഗുഡ്‌ഡെ വയലിലെ ഒരു ഷെഡില്‍ ഒളിവില്‍ ഇരുന്നു. രാത്രിയില്‍ മാത്രം വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. രണ്ടു ദിവസം ഇവര്‍ ഇവിടെ തന്നെ ഒളിച്ചു കഴിഞ്ഞു. എന്നാല്‍ അജേഷിനെയും നിധിനെയും നാട്ടില്‍ കാണാതായതിനെ തുടര്‍ന്നുണ്ടായ സംസാരം പൊലീസില്‍ എത്തിയതോടെയാണ് പൊലീസ് ഇവരെ അന്വേഷിക്കാന്‍ തുടങ്ങിയതും പിടിയിലാകുന്നതും.

കൊല നടത്തിയതിനു പിന്നില്‍ ഗൂഡാലോചനകളൊന്നും ഇല്ലെന്നും മറ്റാരുടെയും പങ്കു സംശയിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. എന്നാല്‍ മദ്യലഹരിയില്‍ ഉണ്ടായ തോന്നല്‍ അല്ല റിയാസ് മൗലവിയുടെ കൊലപാതകത്തിനു പിന്നിലെന്ന സംശയം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ചില മാധ്യമങ്ങള്‍ കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്; ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നടത്തേക്ക് മദ്യലഹരിയില്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞതിനു പകരമായി പ്രതികള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ നിധിനും അജേഷിനും പരിക്കേറ്റു. ഇതിനു പ്രതികാരം ചെയ്യാനായാണു കൊലപാതകം ആസൂത്രണം ചെയ്തത്. 18 തീയതിയാണ് ഈ സംഭവം നടന്നത്. 20-ആം തീയതി രാത്രിവരെ ഈ ഉദ്ദേശവുമായി പ്രതികള്‍ കറങ്ങി നടന്നെങ്കിലും കൊലപാതകം നടത്താന്‍ കഴിഞ്ഞില്ല. മൗലവിയെ കൊലപ്പെടുത്തിയ ദിവസം കഞ്ചാവും മദ്യവും കഴിച്ച് അമിതമായ ലഹരിക്ക് അടിപ്പെട്ടു വീണ്ടും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നതു കണ്ടു. ഇയാളെ പിന്തുടര്‍ന്നു. പിന്നീട് ഈ സ്‌കൂട്ടര്‍ പള്ളിക്കു സമീപം നിര്‍ത്തിയ നിലയില്‍ കണ്ടു. ഈ സമയം പള്ളിക്കു സമീപത്തെ മുറിയില്‍ വെളിച്ചം കണ്ടു. പള്ളിയിലേക്കു കടന്ന അജേഷ് ആദ്യം പോയത് മദ്രസയിലേക്കായിരുന്നു. അവിടെ ആരുമില്ലായിരുന്നു. ഈ സമയം ശബ്ദം കേട്ട് മൗലവി വാതില്‍ തുറന്നപ്പോള്‍ അജേഷ് കത്തിയുമായി ഓടിക്കയറുകയുമായിരുന്നു. മൗലവിയുടെ ശരീരത്തില്‍ അജേഷ് 28 തവണ കുത്തുകയും കഴുത്തറക്കുകയും ചെയ്തിരുന്നു.

ഈ രണ്ടു വിശദീകരണങ്ങളിലും തോന്നുന്ന സംശയങ്ങള്‍ ആരെയെങ്കിലും കൊല്ലണമെന്ന് തോന്നിയ പ്രതികള്‍ക്ക് അവരുടെ ഉദ്ദേശം നടപ്പാക്കാന്‍ റിയാസ് മൗലവിയെന്ന മദ്രസ അധ്യാപകനെ തന്നെ തെരഞ്ഞുപിടിക്കാന്‍ തോന്നിയത് എന്തുകൊണ്ടാണ്? താളിപ്പടപ്പില്‍ നിന്നും കൊലവിളിയുമായി നീങ്ങിയ അജേഷ് പഴയ ചൂരിയിലെ പള്ളി വരെ എത്തിയപ്പോള്‍ ഇവിടെ തന്നെ തന്റെ ഇരയെന്ന് ഉറപ്പിക്കാനും തോന്നിയത് എന്തുകൊണ്ട്? പള്ളിയില്‍ കയറിയ അജേഷ് നേരെ മദ്രസയിലേക്ക് പോയത് എന്തുകൊണ്ട്? കൈയില്‍ കല്ലുകളുമായി ഒരാള്‍ ഒപ്പം നിങ്ങിയതും. മറ്റൊരാള്‍ രക്ഷപ്പെടാനുള്ള തയ്യാറെടുപ്പുമായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയയിരുന്നതും എന്തിന്? വെറും മദ്യലഹരിയില്‍ തോന്നിയ കൊലവിളിയാണെങ്കില്‍ ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുമായിരുന്നോ? കഞ്ചാവും മദ്യവുമെല്ലാം ഒരുമിച്ചുപയോഗിച്ച് മദോന്മത്തമായ അവസ്ഥയിലെത്തിയെന്നു പറയുന്നവര്‍ക്ക് ബോധപൂര്‍വമുള്ള ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തുക അസാധ്യം. ആരെയെങ്കിലും കൊല്ലുകയായിരുന്നോ അതോ റിയാസ് മൗലവിയെ തന്നെ കൊല്ലുകയായിരുന്നോ പ്രതികളുടെ ഉദ്ദേശം? അതല്ലെങ്കില്‍ ആരെയെങ്കിലും കൊല്ലുമ്പോള്‍ അതൊരു മുസ്ലിമിനെ തന്നെയായിരിക്കണം എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നോ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍?

പ്രതികള്‍ക്കെതിരേ ഇപ്പോള്‍ പൊലീസ് ചുമത്തിയിരിക്കുന്നത് കൊലപാതകം (ഐപിസി302), മതസൗഹാര്‍ദം തകര്‍ക്കല്‍, വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കല്‍ (ഐപിസി153) കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് വീട് അതിക്രമിച്ചു കടക്കല്‍ (ഐപിസി450), ആക്രമിക്കാന്‍ സംഘടിക്കല്‍ (ഐപിസി34), തെറ്റിദ്ധരിപ്പിച്ച് കുറ്റംമറച്ചുവയ്ക്കല്‍ (ഐപിസി201) എന്നീ വകുപ്പുകളാണ്. സംഭവത്തില്‍ ഗൂഡാലോചനയുടെ സാധ്യതയില്ലെന്നതു ചൂണ്ടിക്കാട്ടി 120ബി ചേര്‍ത്തിട്ടില്ല. തുടര്‍നടപടികളില്‍ ആവശ്യമാകുന്ന പക്ഷം ഗൂഢാലോചന വകുപ്പ് ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഗൂഢാലോചനയില്ലെന്നു പറയുമ്പോഴും റിയാസ് മൗലവിക്കെതിരേ നേരത്തെ തന്നെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. അറവിനും മറ്റും പോകുന്നതിനാലാണു മൗലവിക്കെതിരേ ഭീഷണി ഉണ്ടായിരുന്നത്. പഴയ ചൂരി ഇസ്ലാം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അതിനു ചുറ്റുമുള്ള കേളുഗുഡ്‌ഡെ പോലുള്ള പ്രദേശങ്ങള്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. മുമ്പും ഇവിടെ മുസ്ലിം മതത്തില്‍ പെട്ടവര്‍ കൊലചെയ്യപ്പെട്ടിട്ടുമുണ്ട്. ബിജെപി കേരളത്തില്‍ തങ്ങളുടെ ശക്തികേന്ദ്രമായി കാണുന്ന പ്രധാന ജില്ലയാണ് കാസര്‍ഗോഡ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും എംഎല്‍എമാര്‍ ഉണ്ടാകണമെന്ന തീരുമാനം പാര്‍ട്ടിക്ക് ഉണ്ട്.

മൗലവിയുടെതുപോലുള്ള കൊലപാതകങ്ങള്‍ ഇനിയും കാസര്‍ഗോഡ് ആവര്‍ത്തിച്ചാല്‍ ഇപ്പോഴുണ്ടായിട്ടുള്ള സംയനമം ഇനിയുമുണ്ടാകണമെന്നില്ല എന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുണ്ടായിട്ടുള്ള കൊലപാതകം വര്‍ഗീയകലാപത്തിലേക്ക് നീങ്ങാനുള്ള സൂചനകള്‍ വന്നപ്പോള്‍ തന്നെ ജാഗ്രവത്തായതാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാകാന്‍ കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍