ടീം അഴിമുഖം
ക്രിക്കറ്റ് കളി അറിയുന്ന ആര്‍ക്കും അതൊരു പ്രഹേളികയാണ്. ഇംഗ്ലണ്ടിലെ T 20 ക്രിക്കറ്റ് മത്സരത്തില്‍ ധോനി എങ്ങനെയാണ് ആ അവസാന ഓവര്‍ കളിച്ചതെന്ന്. ഇന്ത്യ ആ കളി മൂന്നു റണ്‍സിന് തോല്‍ക്കുകയും ചെയ്തു. കൂടെ ക്രീസിലുണ്ടായിരുന്നത് അമ്പാട്ടി റായുഡു എന്ന സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടും ധോനി രണ്ടു സിംഗിളുകള്‍ ഓടാന്‍ വിസമ്മതിച്ചു. അവിടെ തീരുന്നില്ല. ബ്രിട്ടനില്‍ വെറുമൊരു വിനോദസഞ്ചാരിയായിപ്പോയ സഞ്ജു സാംസണോടും ധോനി ഉത്തരം നല്‍കേണ്ടതുണ്ട്.
റായുഡുവിനും സാംസണും ഏറെ ബുദ്ധിമുട്ട് തോന്നിക്കാണും. അങ്ങനെതോന്നാന്‍ അവര്‍ക്ക് വേണ്ടത്ര കാരണങ്ങളുമുണ്ട്.
“റായുഡു അപ്പോള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. 6-7 സ്ഥാനത്ത് കളിച്ചിട്ടോ, പന്ത് നേരിട്ടു നീട്ടിയടിച്ചിട്ടോ ശീലമുള്ള ഒരാളല്ല അയാള്‍”, കളിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ പറഞ്ഞു. എന്തൊരു വിചിത്രമായ ഉത്തരം. ധോനിക്ക് തല തിരിഞ്ഞുപോയിരിക്കണം. മൂന്നാം സ്ഥാനത്ത് കളിച്ചു ധോനിക്ക് ഒട്ടും ശീലമില്ലാത്ത സമയത്താണ്, 2005 ഏപ്രില്‍ അഞ്ചിനു പാകിസ്ഥാനെതിരെ (അതും അദ്ദേഹത്തിന്റെ രണ്ടാമത്തെ കളിയില്‍) അദേഹത്തെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. 123 പന്തില്‍ നിന്നും 148 റണ്‍സടിച്ചെടുത്തു ധോനി. പിന്നീട് ധോനി തന്നെ ഭേദിക്കും വരെ, ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച ഇന്നിംഗ്സ്.
ഏകദിനത്തില്‍ രണ്ടു മികച്ച അര്‍ദ്ധശതകങ്ങള്‍ നേടിയ ഒന്നാന്തരം മധ്യനിര ബാറ്റ്സ്മാനായ റായുഡുവിന്ന് അവസരം കൊടുക്കാതെ, അദ്ദേഹത്തിന് അതാവില്ലെന്ന് എന്ത് അതീന്ദ്രീയജ്ഞാനം വെച്ചാണ് ധോനി പറഞ്ഞത്? ഇനിയിപ്പോള്‍ എന്തൊക്കെയായാലും അതൊരു ലോകകപ്പിന്റെ കലാശക്കളിയൊന്നുമല്ലല്ലോ. ഒരു സമ്മര്‍ദവുമില്ലാത്ത ഒരു T- 20 മത്സരം. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ കഴിഞ്ഞാല്‍ ആരുമത് ഓര്‍ക്കുക പോലുമില്ല. പക്ഷേ തനിക്കൊരു അവസരം നിഷേധിക്കാതെ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ റായുഡു അതോര്‍ക്കുമായിരുന്നു. ഒരുപക്ഷേ റായുഡു അവസരം പാഴാക്കുമായിരിക്കാം. പക്ഷേ അപ്പോള്‍ റായുഡുവിന്റെ തോളില്‍ കയ്യിട്ട്, “നന്നായി ശ്രമിച്ചു, പിന്നെയിതൊരു ക്രിക്കറ്റ് കളി മാത്രമല്ലേ,” എന്നു പറയാം. അല്ലെങ്കില്‍, “അടുത്ത തവണ നോക്കാം,” എന്നാകാം. എന്നാല്‍ റായുഡു ഇനിയതോര്‍ക്കുന്നത് അങ്ങനെയായിരുന്നെങ്കില്‍, ഇങ്ങനെയായിരുന്നെങ്കില്‍ എന്ന തോന്നലുകളുടെയും തന്റെ ക്യാപ്റ്റന് തന്നിലുള്ള വിശ്വാസക്കുറവിന്റെയും പേരിലാണ്. അയാളത് എന്നുമോര്‍ക്കും, കാരണം അതയാളുടെ ആദ്യ T- 20 മത്സരമായിരുന്നു. കന്നിക്കളി ആരും മറക്കില്ല. തന്റെ ആദ്യപ്രണയം മറക്കാന്‍ ഒരാളോട് ആവശ്യപ്പെടും പോലെയാണത്. വാര്‍ത്താസമ്മേളനത്തിലേക്ക് വീണ്ടും വരാം. ധോനി കൂട്ടിച്ചേര്‍ക്കുന്നു; “ആത്മവിശ്വാസമുണ്ടാകുക വളരെ പ്രധാനമാണ്, അതാണെന്റെ ശക്തിയും. റായുഡു അത് ചെയ്യുമായിരിക്കാം, പക്ഷേ ഞാനാ ഉത്തരവാദിത്തം ഏറ്റെടുത്തു.” ഇന്ത്യയിലെ കായികലോകത്തിന്റെ ദുരന്തമതാണ്.
കാര്യങ്ങള്‍ വൃത്തിയും വെടിപ്പുമായി നടക്കുന്നൊരു ലോകത്താണെങ്കില്‍ ധോനി ഈ കളിയില്‍ ഇറങ്ങുകയെ ഉണ്ടാകില്ലായിരുന്നു. രണ്ടര മാസത്തെ നടുവൊടിയുന്ന കളിക്കാലത്തിനുശേഷം അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ ഒരു വിശ്രമം എടുത്തേനെ. മാത്രമല്ല സാംസണെപോലെ വെറുതെ സ്ഥലം കണ്ടു വെറുതേയിരിക്കേണ്ടിവന്ന ഒരാള്‍ക്ക് തനിക്കുപകരം അവസരവും കൊടുത്തേനെ. ധോനി അവിടെയുള്ളപ്പോള്‍ സാംസണ് അവസരം കിട്ടില്ലെന്നുറപ്പ്. ഒരു വിക്കറ്റ് കീപ്പര്‍ നായകനായ സംഘത്തില്‍ കളിയ്ക്കാന്‍ അവസരം കാത്തിരിക്കുന്ന വിക്കറ്റ് കീപ്പറായ കളിക്കാരനാണയാള്‍. ഇന്ത്യയിലെ പരമ്പരാഗത ക്രിക്കറ്റ് നഗരങ്ങളില്‍ നിന്നല്ലാതെ, പിറകില്‍നിന്നും കയറിവന്ന ധോനി ഇത് മനസ്സിലാക്കേണ്ടിയിരുന്നു. ജീവിതം പോലെത്തന്നെ കളിയിലും അവസരങ്ങളില്ലാത്ത കഴിവ് നിഷ്പ്രയോജനമാണ്.
കളിയുടെ ഫലത്തിലാണ് ധോണിയുടെ നായകത്വം ഊന്നിയിരിക്കുന്നത്. ധോനിതന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളപോലെ അതിന്റെ പ്രക്രിയയിലല്ല. അതുകൊണ്ടുതന്നെ വെറും സഹായികളായി മാത്രമുള്ള നിരവധി കളിക്കാരെ ടീമില്‍ കാണാം. ഈശ്വര്‍ പാണ്ഡെയും പര്‍വേശ് റസൂലും പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നവരാണ് ( രണ്ടാമത്തെയാളുടെ കാര്യത്തില്‍ വിരാട് കോഹ്ലിയായിരുന്നു നായകന്‍. പക്ഷേ അയാളും ധോണിയുടെ മാതൃക പിന്തുടര്‍ന്നു).
മുന്നില്‍ നിന്നു നയിക്കുന്ന കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ കേമന്‍ തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ കൂടെയുള്ളവരുടെ മഹാനായ നേതാവാണോ അയാള്‍? ഒരുപക്ഷേ സഞ്ജു സാംസണ് ഉത്തരം നല്‍കാനായേക്കും. അതുറക്കെ പറയാനുള്ള ഒരു അവസ്ഥയിലല്ല അയാളിപ്പോഴെങ്കിലും.