കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും നിയന്ത്രണം ആര്‍എസ്എസ് സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിക്കണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നു.
ഓര്‍ഡിനന്‍സ് ആര് കൊണ്ടുവരും എന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചിലര്‍ ചോദിക്കുന്നത്. സംസ്ഥാനമാണ് അത് ചെയ്യേണ്ടത് എന്നായിരുന്നു ബിജെപി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മതസ്ഥാപനവുമായി ബന്ധപ്പെട്ട വിഷമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സും നിയമനിര്‍മ്മാണവും സാധ്യമാണെന്ന് വന്നതോടെ ബിജെപി പ്രതിസന്ധിയിലായി. ഏതായാലും ശബരിമലയിലെ സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നതായും നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നാലെ കൂടിയിരിക്കുകയാണ്. ശബരിമല പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും നിയന്ത്രണം ആര്‍എസ്എസ് സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിക്കണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന് നടത്താവുന്ന ഇടപെടല്‍ ഓര്‍ഡിനന്‍സ് പാസാക്കലും നിയമം കൊണ്ടുവരാന്‍ ശ്രമിക്കലുമാണ്.
സംസ്ഥാന സര്‍ക്കാര്‍ ആണെങ്കില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് നിലപാടാണ് സുപ്രീം കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടില്‍ മാറ്റമില്ലെന്നും സുപ്രീം കോടതി വിധി മറികടക്കാന്‍ ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സോ നിയമനിര്‍മ്മാണമോ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. അപ്പോളാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാലേ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകൂ എന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള രംഗത്തുവരുന്നത്. എന്നാല്‍ അങ്ങനെയൊരു ആവശ്യമില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഏതായാലും ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന മലയാളികള്‍ അമിത് ഷായുടെ എല്ലാ പോസ്റ്റുകളിലും ആവശ്യപ്പെടുന്നത് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണം എന്നാണ്.
ഓർഡിനൻസ് ആര് കൊണ്ടുവരും? ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ ഓർഡിനൻസിന് കഴിയുമോ?