UPDATES

അന്നു മമ്മൂട്ടി നോ പറയാന്‍ കാരണക്കാരന്‍ ഇന്നു തന്റെ സിനിമയിലെ നായകന്‍; സത്യന്‍ അന്തിക്കാട്

അഴിമുഖം പ്രതിനിധി

സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രവുമായി ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്. ജോമോന്റെ സുവിശേഷങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. സത്യന്റെ സിനിമയില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്. രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളായവരുടെ ഒത്തുചേരല്‍ എന്നതിനപ്പുറം ദുല്‍ഖറിനെ നായകനാക്കി ഒരു സിനിമ ചെയ്യുമ്പോള്‍ സത്യന് അതു മറ്റൊരനുഭവം കൂടി സമ്മാനിക്കുകയാണ്. ദുല്‍ഖറിന്റെ പിതാവുകൂടിയായ മെഗാതാരം മമ്മൂട്ടിയുമായി ചേര്‍ന്നുള്ളഹൃദ്യമായ ആ അനുഭവം സത്യന്‍ അന്തിക്കാട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിടുന്നുണ്ട്.

പണ്ട്, ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകന്‍. അന്നും ഇന്നത്തെ പോലെ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.’

കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്‍മം നല്കാന്‍ പോകുന്നു. സിനിമയുടെ ഷെഡ്യുള്‍ കൃത്യം ആ സമയത്താണ്.

‘പ്രസവ സമയത്ത് ഞാന്‍ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.’

ഞാന്‍ സമ്മതിച്ചു.

അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി ‘ദുല്‍ഖര്‍ സല്‍മാന്‍’ എന്ന് പേരിട്ടു.

അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകന്‍. അനായാസമായ അഭിനയത്തിലൂടെ ദുല്‍ഖര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാന്‍ പ്രേക്ഷകര്‍ ക്രിസ്മസ് വരെ കാത്തിരിക്കണം.

‘ജോമോന്റെ സുവിശേഷങ്ങള്‍’ ചിത്രീകരണം തുടരുകയാണ്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍