കെ.പി.എസ് .കല്ലേരി
മംഗലശ്ശേരി നീലകണ്ഠന്‍ മരിച്ചിട്ട് സെപ്തംബര്‍ 19ന് 12വര്‍ഷം. കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ ഇപ്പോള്‍ ഭാനുമതി ഏകയാണ്. കൂട്ടിന് നീലകണ്ഠന്റെ പഴയ വീര സാഹസിക കഥകളും സൗഹൃദങ്ങളും മാത്രം. നീലകണ്ഠന്റെ കഥയില്‍ ആദ്യം മരിച്ചത് ഭാനുമതിയാണ്. പക്ഷെ ജീവിതത്തില്‍ മുമ്പേപോയത് നീലകണ്ഠന്‍. ഒന്നും മനസിലാവുന്നില്ല അല്ലേ. പറഞ്ഞുവരുന്നത് അഭ്രപാളികളില്‍ മോഹന്‍ലാല്‍ തകര്‍ത്താടിയ ദേവാസുരത്തിലെ നീലകണ്ഠനെക്കുറിച്ചാണ്. നീലകണ്ഠന്റെ ഭാനുമതിയെക്കുറിച്ചും. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത് 21 വര്‍ഷം മുമ്പ് പുറത്തുവന്ന മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ തലവരതന്നെ മാറ്റിയെഴുതിയ ദേവാസുരം. നീലന്റെ ഇതിഹാസം പോലെയുള്ള ജീവിതവും പകയൊടുങ്ങാതെ നടക്കുന്ന ശേഖരനുമായുള്ള ഏറ്റമുട്ടലുകളും… ചെയ്തുപോയ തെറ്റിന്റെ നൊമ്പരവും, പ്രായശ്ചിത്തത്തിനായുള്ള മനസിന്റെ വെമ്പലും. സ്‌നേഹത്തിന്റെ തലോടലുമായി ജീവിതത്തിലേക്കു കൈപിടിച്ച ഭാനുമതിയുമെല്ലാം. അരുതായ്മകളുടെ ഒരു നിഘണ്ടു തന്നെയായിരുന്ന നീലന്‍. എല്ലാം കണ്ടിട്ടും കേട്ടിട്ടും വെറുക്കാതെയും പഴിക്കാതെയും സന്തത സഹചാരിയായി നിഴല്‍പോലെ ഒപ്പം നടന്ന വാര്യര്‍. തെറ്റുകളുടെ പെരുക്കങ്ങള്‍ മനസിനെ മദിച്ചപ്പോള്‍ ഒരുക്കല്‍ നീലകണ്ഠന്‍ വാര്യരോട് ചോദിക്കുന്നുണ്ട് ‘എന്താണെടോ വാര്യരെ ഞാന്‍ നന്നാവാത്തത്….?’
ജീവിതത്തിലെ നീലകണ്ഠന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കോഴിക്കോട് നടക്കാവിലെ മുല്ലശ്ശേരിവീട്ടില്‍ നിന്നും രാജഗോപാലന്‍ എന്ന നീലകണ്ഠന്‍ പടിയിറങ്ങിപോയിട്ട് ഇന്നേക്ക് 12വര്‍ഷമായി. നീലകണ്ഠന്റെ ഭാര്യ ഭാനുമതി അഥവാ മുല്ലശ്ശേരി വീട്ടില്‍ ബേബിച്ചേച്ചി പഴയൊതൊക്കെ ഓര്‍ത്തെടുക്കുകയാണ്.
മുല്ലശ്ശേരി രാജു നീലകണ്ഠനായി പരകായപ്രവേശം നടത്തിയ ദേവാസുരം ഇറങ്ങിയതിന്റെ പിറ്റേദിവസം മോഹന്‍ലാലും രഞ്ജിത്തും സിനിമയുടെ കാസറ്റുമായി വീട്ടിലേക്ക് കയറിവന്നു. രാജുവേട്ടന്‍ കിടപ്പിലാണ്. അദ്ദേഹത്തെ സിനിമ കാണിക്കാനുള്ള വരവാണ്. സിനിമ കണ്ടശേഷം ലാല്‍ ആവേശത്തോടെ ചോദിച്ചു ‘എങ്ങനെയുണ്ട് രാജുവേട്ടാ നീലകണ്ഠന്‍..? ‘ലാലേ നീ എന്നെ നന്നാക്കിയിട്ടുണ്ട്. ഞാന്‍ ഇതിനേക്കാള്‍ മോശക്കാരനായിരുന്നെടോ’
സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി പ്രശസ്തനാണ് രഞ്ജിത്ത്. എന്നാല്‍ ഞങ്ങള്‍ക്ക് രഞ്ജിത്ത് മകനാണ്. ഞങ്ങളുടെ പിറക്കാതെ പോയ മൂത്തമകന്‍, ദേവാസുരം എന്ന സിനിമയിറക്കുന്നകാര്യമോ ഞങ്ങളെ മൂല കഥാപാത്രമാക്കി തിരക്കഥയെഴുതുന്ന കാര്യമോ രഞ്ജിത്ത് പറഞ്ഞിരുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ മോഷ്ടിച്ചിട്ടുണ്ട് എന്നു മാത്രമെ പറഞ്ഞിരുന്നുള്ളൂ. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ക്ക് വായിക്കാന്‍ തന്നു. കടാലാസു കൂട്ടങ്ങളില്‍ ഞങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ശ്വാസമടക്കി പിടിച്ചു വായിച്ചു പിന്നെ ഞങ്ങള്‍ ഇരുവരും പരസ്പരം നോക്കി. ജീവിച്ചു തീര്‍ത്ത ദിനങ്ങളും വര്‍ഷങ്ങളും…രഞ്ജിത്തിന്റെ വാക്കുകള്‍ ഒപ്പിയെടുത്തിരിക്കുന്നു.
മുല്ലശേരി രാജഗോപാലിന്റെ ജീവിതം മോഹന്‍ലാല്‍ അഭിനയിപ്പിച്ചു ഫലിപ്പിച്ചതിലും തീഷ്ണമായിരുന്നു മുല്ലശേരി രാജഗോപാല്‍ എന്ന രാജുവിന്റെ ജീവിതം. സുരയും സൗഹൃദവും ഇഴപിരിഞ്ഞു കിടന്ന വിശാലലോകം. അതില്‍ ഇടമുറിയാതെ ഒഴുകിയ ശുദ്ധസംഗീതം. മുല്ലശേരി തറവാട്ടിന്റെ ഔട്ട് ഹൗസിന്റെ ഇടനാഴിയില്‍ പാടാത്ത പാട്ടുകാര്‍ വിരളം. അത് പഴയ തലമുറയിലായാലും യുവ തലമുറയിലായാലും.
രാജുവേട്ടന്‍ ആദ്യം എന്നെ വിവാഹം കഴിക്കാന്‍ അന്വേഷണവുമായി വന്നതാണ്. പക്ഷെ എനിക്ക് ഇഷ്ടമായിരുന്നില്ല. ആരെ കല്യാണം കഴിച്ചാലും രാജുവേട്ടനെ കല്യാണം കഴിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം അത്ര നല്ലതായിരുന്നില്ല അദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞതൊന്നും. അങ്ങനെ ആ ശ്രമം രാജുവേട്ടന്‍ ഉപേക്ഷിച്ചു. കാലം പിന്നെയും പോയി. രാജവേട്ടനെ എന്തെന്ന് അടുത്തറിയാന്‍ ഇടയായപ്പോള്‍ ആ മനസിലെ നന്മകള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവോടെ ശക്തമായ ഒരു തീരുമാനം ഞാനെടുത്തു. വിവാഹം കഴിക്കുകയാണെങ്കില്‍ അത് രാജുവേട്ടനെ മാത്രം. അങ്ങനെയാണ് ഞാന്‍ ആ ജീവിതത്തിലേക്ക് നടന്നുകയറിയത്.
മരിക്കുന്നതിന് 22 വര്‍ഷം മുമ്പ് തന്നെ രാജുവേട്ടന്‍ തളര്‍ന്നു കിടപ്പായിട്ടുണ്ട്. ഒരു സ്റ്റെയര്‍ കെയ്‌സില്‍ നിന്ന് വീണു പരുക്കേറ്റതോടെയാണ് തളര്‍ച്ചയുടെ തുടക്കം. ശരീരം തളര്‍ന്നു കിടക്കുമ്പോളും ആ മനസ് തളര്‍ന്നിരുന്നില്ല. കാണാന്‍ വരുന്നവര്‍ ആ കിടപ്പു കണ്ടിട്ട് സങ്കടം തോന്നുന്നു എന്നു പറയും. അപ്പോളും രാജുവേട്ടന്‍ തുറന്നു ചിരിക്കുകയായിരുന്നു. ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസിനുടമയായിരുന്നു അദ്ദേഹം. അതു കണ്ടു ശീലിച്ചിട്ടാവണം അര്‍ബുദം പിടിപെട്ടപ്പോള്‍ ആത്മധൈര്യത്തോടെ നേരിടാന്‍ എനിക്കായത്. ഒപ്പം ഡോ. ഗംഗാധരന്‍ തന്ന ആത്മവിശ്വാസവും. മനക്കരുത്തോടെ നേരിട്ടപ്പോള്‍ രോഗം എന്നെ വിട്ടു പോകുകയും ചെയ്തു.
തിരുവനന്തപുരം മരിയ്ക്കാര്‍ മോട്ടോഴ്‌സില്‍ മെക്കാനിക്കായിരുന്നു രാജുവേട്ടന്‍. ആ കാലത്ത് സംഗീത പഠനാര്‍ത്ഥം യേശുദാസും അവിടെയുണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായി. ആ സൗഹൃദം ചാലപ്പുറത്തെ മുല്ലശേരി തറവാട്ടിലേക്ക് യേശുദാസിനെ നയിച്ചു. അന്ന് യേശുദാസിനെ ദാസപ്പന്‍ എന്നായിരുന്നു രാജുവേട്ടന്‍ വിളിച്ചിരുന്നത്. പിന്നെ പാടിക്കൊഴുപ്പിച്ച പകലുകളും സന്ധ്യകളും. വിവാഹശേഷം രണ്ടു തവണയായി എട്ടു മാസത്തോളം യേശുദാസിന്റെ മദ്രാസിലെ വസതിയില്‍ ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. ചികിത്സയുടെ ഭാഗമായിട്ടായിരുന്നു താമസം. എന്നിട്ടും ഫലമുണ്ടായില്ല.
ചാലപ്പുറത്തെ ഈ വീട് തറവാട്ടിലെ ഔട്ട് ഹൗസ് ആണ്. തറവാട് വിറ്റു പോയി. ഈ ഔട്ട് ഹൗസില്‍ ദാസും, ബാബുക്കയും (എം എസ് ബാബുരാജ്), പി. ജയചന്ദ്രനും, ദേവരാജന്‍ മാഷും രാഘവന്‍ മാഷുമെല്ലാം ഒത്തു കൂടിയ എത്രയോ മെഹഫിലുകള്‍. വിവാഹശേഷം ഒരിക്കല്‍ ബാബുക്ക ഹാര്‍മോണിയം വായിച്ചു പാടുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. പെട്ടിയില്‍ അങ്ങ് ലയിച്ചു ചേരുകയാണ് അദ്ദേഹം. കേള്‍ക്കുന്ന നമ്മളും അലിഞ്ഞില്ലാതാകുന്ന അവസ്ഥ. ഗിരിഷ് പുത്തഞ്ചേരിയും, പൂതേരി രഘുകുമാറും രാജുവേട്ടനെ തേടിയെത്തുന്നവരില്‍ പ്രധാനിയായിരുന്നു. കാലചക്രം അവരെയും മറച്ചു….
ഇപ്പോള്‍ രാജുവേട്ടനില്ലാതെ വര്‍ഷം പന്ത്രണ്ട് കടന്നുപോയിരിക്കുന്നു. അന്ന് വന്നുപോയവരില്‍ ചിലരൊക്കെ ഞങ്ങളെ മറന്നുപോയെങ്കിലും കൂടുതല്‍പ്പേരും ഇപ്പഴും വന്നുപോവുകയും വിളിക്കുകയും ചെയ്യുന്നുണ്ട്. മഞ്ജു വാര്യരടക്കം പലരും കോഴിക്കോട്ട് വരുമ്പോള്‍ താമസിക്കുന്നത് ഇവിടെയാണ്. എല്ലാവര്‍ഷവും കോഴിക്കോട്ടെ സൗഹൃദ ലോകം രാജുവേട്ടനെ ഓര്‍ക്കുന്നുണ്ട്. ഇത്തവണയും പതിവുപോലെ പരിപാടി. നൃത്തവം പാട്ടും ആട്ടവുമെല്ലാം രാജുവേട്ടന് എറെ പ്രിയമായതിനാല്‍ ഞാനും അതില്‍ അലിഞ്ഞുചേരുന്നു. നീലകണ്ഠന്റെ ഭാനുമതി പറഞ്ഞു നിര്‍ത്തി.