അഴിമുഖം പ്രതിനിധി
പ്രതിപക്ഷവും യുവമോര്‍ച്ചയും അരയും തലയും മുറുക്കി ബജറ്റവതരിപ്പിക്കാനനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കെ രണ്ടും കല്പിച്ച് മാണിയും രംഗത്തെത്തി. ബജറ്റ് അവതരിപ്പിക്കാന്‍ താന്‍ ഔദ്യോഗിക വസതിയില്‍ നിന്ന് തന്നെ വരുമെന്ന് മാണി വ്യക്തമാക്കി.
പ്രതിഷേധം ശക്തമാകുകയാണെങ്കില്‍ മാണി നിയമസഭക്കകത്ത് തങ്ങുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് താന്‍ ഔദ്യോഗികവസതിയില്‍ നിന്ന് തന്നെ വരുമെന്ന് മാണി വ്യക്തമാക്കിയത്.
അതിനിടെ ബജറ്റവതരിപ്പിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. പ്രതിപക്ഷം സഭയ്ക്കുള്ളില്‍ തങ്ങും. നിയമസഭയിലേക്കുള്ള അഞ്ച് കവാടങ്ങളും തടയും. മുന്നണി പ്രവര്‍ത്തകരെ വെട്ടിച്ച് മാണി സഭയ്ക്കുള്ളിൽ കടന്നാല്‍ വിഎസിന്റേയും, കോടിയേരിയുടേയും നേതൃത്വത്തില്‍ തടയും. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് എംഎല്‍എമാരെ തടയാന്‍ ശ്രമിച്ചാല്‍ നടപടി നേരിടാന്‍ തയ്യാറായി സഭയ്ക്കുള്ളില്‍ വെച്ച് രണ്ട് എംഎല്‍എമാര്‍ ചേര്‍ന്ന് മാണിയെ തടയുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.