ജീവിക്കാന്‍ മാര്‍ഗമോ സഹായിക്കാന്‍ ആളോ ഇല്ലാത്ത ഘട്ടങ്ങളുമുണ്ടായിരുന്നു
ചങ്കൂറ്റം കൊണ്ടാണ് ബാലന്‍ ചേട്ടനെ പോലെ താനും പിടിച്ചു നിന്നതെന്ന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മണികണ്ഠന്‍. ആ ജീവിതത്തിലെ അത്തരം അനുഭവങ്ങള്‍ ഒരു നടനെന്ന നിലയില്‍ പാകപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നും മനോരമ ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മണികണ്ഠന്‍ പറയുന്നു.
ജീവിതം നോക്കിയാല്‍ ഇമ്മാതിരി തിരസ്‌കാരവും കയ്പുനീരുമൊക്കെയുണ്ട്. ജീവിക്കാന്‍ മാര്‍ഗമോ സഹായത്തിന് ആളോ ഇല്ലാത്ത ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്നും മണികണ്ഠന്‍ പറയുന്നു. നാടറിയുന്ന കലാകാരനാകണമെന്നായിരുന്നു ആഗ്രഹം. വിനായകന്റെ മുഖത്തോട് സാദൃശ്യമുള്ള മുഖം, പിന്നെ കട്ടയ്ക്ക് പിടിച്ചു നില്‍ക്കുന്ന പ്രകടനം. ഇതായിരുന്നു കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിക്ക് വേണ്ടിയിരുന്നത്. എന്നെ തെരഞ്ഞെടുത്തുവെങ്കിലും ബാലന്‍ ചേട്ടന്‍ ആരാണെന്നൊന്നും ആദ്യം പറഞ്ഞിരുന്നില്ല. ചിത്രീകരണം പൂരോഗമിക്കുമ്പോഴാണ് ഏറ്റെടുത്തിരിക്കുന്നത് വലിയ ഭാരമാണെല്ലോ എന്നു മനസിലാകുന്നത്. രണ്ടു പ്രായത്തിലുള്ള വേഷം. കഥയിലെ വഴിത്തിരിവുകളില്‍ നല്ല പങ്കുണ്ട്. ദേഷ്യവും നിരാശയും സമ്മര്‍ദ്ദവും സംഘര്‍ഷവുമെല്ലാമായി ഒട്ടേറെ ഭാവങ്ങള്‍ അവതരിപ്പിക്കേണ്ട മുഹുര്‍ത്തങ്ങള്‍. പക്ഷേ, കൂടുതല്‍ സ്‌റ്റോറി ഡിസ്‌കഷനൊന്നൃം ഞാന്‍ പോയില്ല. അതൊന്നും ശീലമായിരുന്നില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.
പറയാന്‍ തനിക്കുമൊരു കോടാമ്പക്ക കാലം ഉണ്ടെന്നും മനോരമയിലെ അഭിമുഖത്തില്‍ മണികണ്ഠന്‍ പറയുന്നുണ്ട്. അവിടെ ഒരു ഫിലിം സ്റ്റുഡിയോയില്‍ പണിയെടുക്കുകയും ഒപ്പം അഭിനയം പഠിക്കുകയും ചെയ്തു. ഒരു തമിഴ് സിനിമയില്‍ തരക്കേടില്ലാത്ത വേഷത്തില്‍ അഭിനയിച്ചെങ്കിലും സിനിമ പുറത്തു വന്നില്ലെന്നും മണികണ്ഠന്‍ പറയുന്നു.
അവാര്‍ഡും അഭിനന്ദനവുമൊന്നും എന്നുമുണ്ടാകില്ല, ഇനി ചെയ്യുന്ന വേഷങ്ങള്‍ മോശമായാല്‍ ആളുകള്‍ തന്നെ ചീത്തവിളിക്കുമെന്നും മണികണ്ഠന്‍ പറയുന്നു.