അഴിമുഖം പ്രതിനിധി
ഭോപ്പാലില്‍ സിമി പ്രവര്‍ത്തകരെ വധിച്ചത് വ്യാജഏറ്റമുട്ടലില്‍ ആണെന്ന ആക്ഷേപവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ പൊലീസുകാര്‍ മാത്രമല്ല, അവര്‍ക്ക് അതിനുള്ള നിര്‍ദേശം നല്‍കിയവരും കുറ്റക്കാരാണെന്നും കട്ജു ചുണ്ടിക്കാണിക്കുന്നു.
തനിക്ക് കിട്ടിയ വിവരങ്ങള്‍ പ്രകാരം ഭോപ്പാലില്‍ നടന്ന ‘ ഏറ്റുമുട്ടല്‍’ വ്യാജമാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആരിതു നടപ്പാക്കി എന്നവരില്‍ മാ്രമല്ല, അവര്‍ക്കതിനുള്ള ആജ്ഞ നല്‍കിയ, രാഷ്ട്രീയക്കാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൂടിയാണ്.
ഉത്തരവാദികളായവര്‍ക്ക് വധശിക്ഷ നല്‍കണം; കട്ജു ആവശ്യപ്പെടുന്നു.
സുപ്രീം കോടതിയില്‍ തന്റെ ബഞ്ചില്‍ നടന്ന പ്രകാശ് കദം vs രാമപ്രസാദ് വിശ്വനാഥ് ഗുപ്ത കേസ് പരിശോധിക്കാനും കട്ജു പറയുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ ജൂത ഉന്മൂലനത്തിനു ശ്രമിച്ച നാസികളെ വിചാരണയ്ക്ക് വിധേയരാക്കിയിരുന്നു. നാസി കുറ്റവാളികള്‍ മുന്നോട്ടുവച്ച ന്യായം അവര്‍ ആജ്ഞകള്‍ അനുസരിക്കുക മാത്രമായിരുന്നു എന്നതായിരുന്നു.എന്നാല്‍ അവരുടെ അപേക്ഷ തള്ളിപ്പോയി. കുറ്റവാളികളില്‍ ഭൂരഭാഗവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
തങ്ങള്‍ക്ക് ആരെയും വെടിവച്ചുകൊന്നിട്ടു രക്ഷപ്പെടാമെന്നു കരുതുന്ന പൊലീസുകാര്‍ മനസിലാക്കണം അവരെ കാത്ത് കഴുമരങ്ങള്‍ തയ്യാറായിരിപ്പുണ്ടെന്ന്; കട്ജു തന്റെ അഭിപ്രായം കുറിക്കുന്നു.