UPDATES

വിപണി/സാമ്പത്തികം

അശ്വതി ഹോട്ട് ചിപ്സ് വെറുമൊരു പേരല്ല, പൊരുതി നേടിയ ജീവിതത്തിന് ഇളവരശി നല്‍കിയ രുചിയാണ്

അശ്വതി ഹോട്ട് ചിപ്‌സിന്റെ എല്ലാ ഉത്പന്നങ്ങളും വിദേശ വിപണി കീഴടക്കണമെന്ന തീരുമാനത്തോടെയാണ് ഇളവരശിയുടെ അടുത്ത ചുവടുവെയ്പ്പ്.

പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഉയര്‍ന്ന് വരുന്നവനാണ് ശരിയായ വിജയി. അങ്ങനെ നോക്കുമ്പോള്‍ ഈ മധുര ഉസലാംപെട്ടി സ്വദേശിനി ഇളവരശി ഒരു യഥാര്‍ത്ഥ വിജയി തന്നെയാണ്. തൃശൂരിലെ ‘അശ്വതി ഹോട്ട് ചിപ്‌സ്’ ഉടമ ഇളവരശിയെ ഇങ്ങനെയല്ലാതെ മറ്റൊരു തരത്തിലും നമുക്ക് വിശേഷിപ്പിക്കാനാവില്ല. തന്റെ സ്വപ്നസംരംഭം തകര്‍ന്നടിഞ്ഞപ്പോഴും തളരാതെ പിടിച്ചുനിന്നു ഇവര്‍. തലമുറകളായി കൈമാറി കിട്ടിയ രുചിക്കൂട്ടുകളും കൈപുണ്യവുമാണ് ഇളവരശിയുടെ ഈ സംരംഭത്തിനുള്ള ഏക കൈമുതല്‍.

45 വര്‍ഷങ്ങള്‍ക്കു മുന്‍പ് മധുര ഉസലാംപെട്ടിയില്‍ നിന്നും തൃശൂരില്‍ വന്ന് സ്ഥിരതാമസമാക്കിയവരാണ് ഇളവരശിയുടെ കുടുംബം. പലഹാര വില്പനയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. പഠനത്തിനും വിവാഹത്തിനും ശേഷം 1998 മുതല്‍ ഇളവരശിയും കുടുംബത്തിന്റെ പാത പിന്‍തുടര്‍ന്ന് പലഹാര നിര്‍മാണം ആരംഭിച്ചു. സ്വന്തമായ ബിസിനസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പക്കാവടയും അരിമുറുക്കുമാണ് തുടക്കത്തില്‍ ഉണ്ടാക്കിയത്. തുടക്കത്തില്‍ തനിയെ പലഹാരങ്ങള്‍ ഉണ്ടാക്കി വീടുകളിലും കടകളിലും കൊണ്ടുചെന്നു വില്പന നടത്തുകയായിരുന്നു. പിന്നീട് കടകളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. അതിനനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കൊതിയൂറുന്ന മണവുമായി പലഹാരങ്ങളും അച്ചാറുകളും ഉള്‍പ്പടെ 60-ലേറെ ഉത്പന്നങ്ങളാണ് ഇന്ന് അശ്വതി ഹോട്ട് ചിപ്‌സിലുള്ളത്.

ബിസിനസ് വളര്‍ന്നപ്പോള്‍ ഇളവരശി 2009 ല്‍ തൃശൂരില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. എന്നാല്‍ ആ സംരംഭത്തിന് അല്‍പായസായിരുന്നു. 2011 ആയപ്പോഴേക്കും സൂപ്പര്‍മാര്‍ക്കറ്റും സംരഭകയും സാമ്പത്തികമായി വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. തുടര്‍ച്ചയായി സ്ഥാപനത്തില്‍ ഉണ്ടായ കളവുകള്‍ സ്ഥാപനം അതു വരെ നേടിയ സകലതും നഷ്ടപ്പെടുത്തി. ഇളവരശി വീണ്ടും ഒരു തുടക്കക്കാരിയുടെ നെഞ്ചിടിപ്പോടെ മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ ആ വീഴ്ച ഇളവരശിയിലെ സംരംഭകയെ തളര്‍ത്തിയില്ല. ഈ തകര്‍ച്ചയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 2012 ദിവാന്‍ജിമൂലയിലെ അശ്വതി ഹോട്ട് ചിപ്‌സിന് തുടക്കം കുറിച്ചു. തന്റെ പതനത്തില്‍ നിന്ന് കിട്ടിയ ഊര്‍ജം കൊണ്ടാകാം പിന്നീട് ഇളവരശിയെ തളര്‍ത്താന്‍ ഒന്നിനും കഴിയാതിരുന്നത്.

നാളയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ട് ഈ യുവ സംരംഭകയ്ക്ക്. ബിസിനസ് മാഗ്നറ്റ് ഓഫ് ദ് വേള്‍ഡ് എന്ന് അവാര്‍ഡ് സ്വന്തമാക്കുന്നതാണ് ഇളവരശിയുടെ പ്രധാന ലക്ഷ്യം. അശ്വതി ഹോട്ട് ചിപ്‌സിന്റെ എല്ലാ ഉത്പന്നങ്ങളും വിദേശ വിപണി കീഴടക്കണമെന്ന തീരുമാനത്തോടെയാണ് അടുത്ത ചുവടുവെയ്പ്പ്. അതുമാത്രമല്ല 25-ല്‍ അധികം ആളുകള്‍ക്ക് ഇളവരശി തൊഴില്‍ നല്‍കുന്നുമുണ്ട്. യാതൊരുവിധ പ്രിസര്‍വേറ്റീവുകളും കളറുകളും ചേര്‍ക്കാതെ തനിനാടന്‍ ടെക്നിക്കുകളാണ് ഇളവരശി തന്റെ അടുക്കളയില്‍ ഉപയോഗിക്കുന്നത്. തമിഴ്നാടിന്റെ പാചകരഹസ്യത്തില്‍ ഉണ്ടാക്കുന്ന സ്പെഷ്യല്‍ അച്ചാറുകളാണ് പ്രധാന ഐറ്റം. 18 തരം അച്ചാറുകളാണ് ഇളവരശിയുടെ ലിസ്റ്റിലുള്ളത്.

അതുപേലെ തന്നെ പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ അവയെ ചവിട്ടുപടിയാക്കി മുന്നോട്ട് പോകനാണ് ഇളവരശിയുടെ ജീവിതം പഠിപ്പിക്കുന്നത്.

ഈ സംരംഭത്തെക്കുറിച്ച് കൂടുതലറിയാന്‍ : ‘അശ്വതി ഹോട്ട് ചിപ്‌സ് -9895538168

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍