UPDATES

വായന/സംസ്കാരം

ആഫ്രിക്കയെ ഇളക്കിമറിച്ച മതിഗരി-ഒരു വായന

മതിഗരി (നോവല്‍)
എന്‍ഗുഗി
വിവര്‍ത്തനം: ഡോ. സുപ്രിയ എം
ഗ്രാംഷിബുക്‌സ്, കൊല്ലം
വില: 200 രൂപ

‘പ്രവാചകന്‍ സ്വന്തം നാട്ടില്‍ നിന്ന് നാടുകടത്തപ്പെടും’ എന്നാണ് പ്രമാണം. എഴുത്തിലൂടെ സത്യം വിളിച്ചു പറഞ്ഞതിന് സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ട എഴുത്തുകാരനാണ് ആക്ടിവിസ്റ്റ് കൂടിയായ ആഫ്രിക്കന്‍ നോവലിസ്റ്റ് എന്‍ഗുഗി വാ തിയോങ്. ആഫ്രിക്കന്‍ ജനതയുടെ വിമോചനത്തെപ്പറ്റി നിരവധി എഴുത്തുകാര്‍ സ്വപ്നം കണ്ടുവെങ്കിലും അധിനിവേശ ശക്തികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തിയ എന്‍ഗുഗി ആഫ്രിക്കന്‍ ജനതയുടെ ഊര്‍ജ്ജമാണ്.

കെനിയയിലെ ലിമുറു എന്ന സ്ഥലത്ത് ജനിച്ച എന്‍ഗുഗിയുടെ ആദ്യനോല്‍ ‘വീപ്പ് നോട്ട് ചൈല്‍ഡ്’ ആണ്. അദ്ദേഹത്തിന്റെ ഒരു നാടകം കര്‍ഷകരും തൊഴിലാളികളും ഏറ്റെടുത്ത് അവതരിപ്പിച്ചതിനെതുടര്‍ന്ന് വിചാരണകൂടാതെ അദ്ദേഹത്തെ തടവിലാക്കുകയുണ്ടായി. ആഫ്രിക്കന്‍ ഭാഷയുടെയും ശൈലിയുടെയും ശക്തനായ വക്താവ് കൂടിയാണ് എന്‍ഗുഗി.

‘മതിഗരി’ എന്ന നോവല്‍ ആത്യന്തികമായി ഒരന്വേഷണത്തിന്റെ കഥയാണ്. രോഗശാന്തി തേടിയലയുന്ന മനുഷ്യന്റെ വ്യഗ്രതയാണ് കഥയുടെ പ്രഥാന ഘടകം. തന്നെ ഗ്രസിച്ച ഒരു പ്രത്യേക തരം രോഗത്തിന് പ്രതിവിധി തേടിയലയുന്ന മനുഷ്യന്റെ കഥയാണിത്. യാത്രയ്ക്കിടയില്‍, തന്റെ രോഗം ഭേദമാക്കാനുള്ള കഴിവ് ആര്‍ജ്ജിച്ച എന്‍ഡീറോ എന്ന വൃദ്ധനെപ്പറ്റി അയാളറിയുന്നു. വഴിമദ്ധ്യേ കണ്ടുമുട്ടുന്നവരോടെല്ലാം എന്‍ഡീറയെക്കുറിച്ച് ചോദിക്കുന്നു. ഒടുവില്‍ മറ്റുള്ളവരുടെ സഹായത്തോടെ അയാള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും രോഗം ഭേദമാവുകയും ചെയ്യുന്നു. ഒരിക്കല്‍പ്പോലും എന്‍ഡീറോ എന്ന വൃദ്ധന്‍ കഥയില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഒരര്‍ത്ഥത്തില്‍ അയാള്‍ അപാരമായ ഒരു ശക്തിയായി, ഈശ്വര സാന്നിധ്യമായി, നിയതിയായി നിലകൊള്ളുകയാണ് നോവലില്‍. ആന്തരിക പ്രത്യക്ഷത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.

യേശുക്രിസ്തു പുനര്‍ജനിച്ചുവെന്നും രാജ്യമെങ്ങും പര്യടനം നടത്തുന്നുവെന്നും വിശ്വസിച്ച ഒരു കൂട്ടം ജനങ്ങളെ മുന്‍നിര്‍ത്തിയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റിയും യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും നോവലില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് നോവലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്നീട് പല സംഭവങ്ങള്‍ക്കും കാരണമായി. ഈ നോവലിലെ സാങ്കല്‍പ്പിക കഥാപാത്രമായ മതിഗരി ഒരു വിധ്വംസക രാഷ്ട്രീയ നായകനായി ഉയിര്‍ത്തെഴുന്നേറ്റു.

നോവലിന്റെ ആദ്യപതിപ്പ് ഗികുയു ഭാഷയില്‍ കെനിയയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, കര്‍ഷകര്‍ സത്യവും നീതിയും തേടി അലയുന്ന മതിഗരി എന്നുപറയുന്ന ആളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇത് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് മതിഗരിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറങ്ങി. എന്നാല്‍ മതിഗരി ഒരു പുസ്തകത്തിലെ തികച്ചും സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് പൊലീസ് മനസിലാക്കി. അങ്ങനെ പൊലീസുകാര്‍ എല്ലാ പുസ്തകശാലകളും റെയ്ഡ് ചെയ്യുകയും നോവലിന്റെ കോപ്പികള്‍ കണ്ടുകെട്ടുകയും ചെയ്തു.

കെനിയയുടെ പരിതാപകരമായ അവസ്ഥയില്‍ മതിഗരിക്കുള്ള ദുഃഖവും ധാര്‍മ്മികരോഷവും ആവിഷ്‌ക്കരിക്കുകയാണ് എന്‍ഗുഗി. കുടിയേറ്റക്കാരന്‍ വില്യംസിന്റെയും അയാളുടെ ആശ്രിതനായ ജോണ്‍ബോയ്‌യുടെയും പുനരുത്ഥാനമാണ് റോബര്‍ട്ട് വില്യംസും ജോണ്‍ബോയ് ജൂനിയറും. മതിഗരി സ്വന്തം ചോരയും നീരുമൊഴുക്കി പണിതവീട് റോബര്‍ട്ട് വില്യംസും ജോണ്‍ബോയ് ജൂനിയറും കൈയടക്കുമ്പോള്‍, കുടിയേറ്റക്കാരന്‍ വില്യംസിന്റെയും ജോണ്‍ബോയ്‌യുടെയും വധത്തോടെ ഉന്മൂലനം ചെയ്തുവെന്ന് മതിഗരി തെറ്റിദ്ധരിച്ച കൊളോണിയല്‍ വ്യവസ്ഥയുടെ പുനരാവിഷ്‌ക്കരണം നടക്കുന്നു.

ശാന്തിമന്ത്രത്തിലൂടെയല്ല സായുധ ബലത്തിലൂടെ മാത്രമേ ശത്രുവിനെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന മതിഗരിയുടെ വെളിപാടുകൊണ്ട വിശ്വാസം എന്‍ഗുഗിയുടെ മനോഭാവമാണ്. മതിഗരി കുഴിച്ചിട്ടതോക്കും വാളും വെടിയുണ്ടകളുടെ അരപ്പട്ടയും മുറൂക്കി ചരിത്രത്തിന്റെ ഭാഗമാണ്. മുറൂക്കിയിലൂടെ ഒരു പുതിയ മതിഗരിയെ സൃഷ്ടിക്കുക വഴി എന്‍ഗുഗിയുടെ സന്ദേശം ജനങ്ങളോടുള്ള ആഹ്വാനമായി മാറുന്നു.

മര്‍ദ്ദിതന്റെ അധിനിവേശത്തിനെതിരായ സഹനവും സമരവുമാണ് ഈ നോവലിന്റെ കേന്ദ്ര പ്രമേയം. ആഫ്രിക്കയെ ഇളക്കിമറിച്ച ഒന്നായിരുന്നു ഈ കൃതി. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ തട്ടകത്തിലേക്കുള്ള തിരുത്തല്‍ ശക്തിയായി എന്‍ഗുഗി പരിണമിച്ചു. കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ നോവല്‍ ജനകീയ സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായി. വര്‍ത്തമാന കലാപരിതസ്ഥിതിയില്‍ രാജ്യമെങ്ങും നടമാടുന്ന അഴിമതിക്കും അക്രമങ്ങള്‍ക്കും കുത്തകകള്‍ക്കും ചൂഷണത്തിനും ഒക്കെ എതിരായുള്ള ചെറുത്തുനില്‍പ്പിന്റെയും സമരവീര്യത്തിന്റെയും സാക്ഷ്യപത്രമാണ് എന്‍ഗുഗിയുടെ മതിഗരി.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍