അഴിമുഖം പ്രതിനിധി
മാതൃഭൂമി ദിനപത്രത്തില്‍ പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തികരമായി പരാമര്‍ശിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റ് അച്ചടിച്ചു വന്ന വിഷയത്തില്‍ റിപ്പോര്‍ട്ടറെ പുറത്താക്കണമെന്ന് മന്ത്രി എം കെ മുനീര്‍ ആവശ്യപ്പെട്ടു. മാതൃഭൂമി മാപ്പ് പറയണമെന്നും പാശ്ചാത്യര്‍ പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ലെന്ന് മുനീര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മാതൃഭൂമി പുന:പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് പോസ്റ്റ് ആരാണിട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ എത്രയും പെട്ടെന്ന് ഉചിതമായ നിയമ നടപടി കൈക്കൊള്ളണമെന്ന് മാതൃഭൂമി മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് പോസ്റ്റ് അച്ചടിച്ചു വന്നതിനെ തുടര്‍ന്ന് മാതൃഭൂമിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മാതൃഭൂമി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.
മുനീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വേദന കടിച്ചമർത്തി നാം ഇന്നത്തെ മാതൃഭൂമി വായിച്ചു.നമ്മുടെ കരളായ പ്രവാചകനെ നിന്ദ്യമായി വിവരിക്കുന്ന ഒരു കുറിപ്പ്! സഹിക്കാനായില്ല. എന്തിനിതു ചെയ്തു? മാതൃഭൂമി മാപ്പ് പറയണം. അത് ചെയ്ത റിേപ്പാർട്ടറെ പുറത്താക്കണം. പാശ്ചാത്യർ പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ല. കഷ്ടം!