എമ്മാ ബ്രൗണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
കനേഡിയന്‍ വിദ്യാര്‍ഥിയായ പതിനേഴുകാരന്‍ റെയ്മണ്ട് വാങ്ങ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര മത്സരത്തില്‍ വിമാനത്തിന്റെ കാബിനില്‍ അണുക്കള്‍ പരക്കുന്നത് തടയാനുള്ള ഉപധാധി കണ്ടെത്തി ഒന്നാം സമ്മാനമായ 75,000 ഡോളര്‍ സ്വന്തമാക്കിയിരിക്കുന്നു.
‘പ്രതീക്ഷിക്കാതെ വന്ന വിജയത്തിന്റെ ആവേശത്തിലാണ് ഞാന്‍, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമാണിത്’ ഇന്റെല്‍ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക മത്സരത്തിന്റെ വേദിയായ പിറ്റ്‌സ്‌ബെര്‍ഗില്‍ നിന്നും വാങ്ങ് ഫോണിലൂടെ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന എബോള രോഗത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് വിമാനത്തിന്റെ കാബിനുകളില്‍ പരക്കാനിടയുള്ള രോഗങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ വാങ്ങിനെ പ്രേരിപ്പിച്ചത്. എബോള വായുവില്‍ കൂടി പടരുന്ന രോഗമല്ലെങ്കിലും, മാരകങ്ങളായ എച്ച് വണ്‍ എന്‍ വണ്ണൂം, പന്നിപ്പനിയും സാര്‍സ് വൈറസും വായുവില്‍കൂടി പരക്കുന്നവയാണ്.
മറ്റുള്ളവര്‍ പുറംതള്ളുന്ന വായു എല്ലാവരും ശ്വസിക്കുന്ന വിമാനത്തിന്റെ ഇടുങ്ങിയ കാബിനുകളില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ ഞൊടിയിടയില്‍ പകരും. തെളിച്ചു പറഞ്ഞാല്‍ സാധാരണ കാബിനുകളില്‍ ഒരാള്‍ തുമ്മിയാല്‍ അത് മറ്റുള്ളവര്‍ ശ്വസിക്കുന്ന വായുവിലെക്കാണ് കലരുന്നത്.
കാബിനുകളില്‍ വായുവിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ വിമാന നിര്‍മ്മാണ കമ്പനികളിലെ ഗവേഷണ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്ന വിവരവും വാങ്ങിനു ഊര്‍ജ്ജം പകര്‍ന്നു.
ഒരു ബോയിംഗ് 737 നുള്ളിലെ വായു പ്രവാഹത്തിന്റെ ഹൈ റെസലൂഷ്യന്‍ മാതൃകയുണ്ടാക്കിയാണ് വാങ്ങ് പഠനം നടത്തിയത്. പിന്നെ ഈ മാതൃക ഉപയോഗിച്ചുകൊണ്ട് നിലവിലുള്ള വായുപ്രവാഹ സാങ്കേതികവിദ്യയില്‍ ചിറകിന്റെ രൂപത്തിലുള്ള ഉപകരണം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു വാങ്ങ്.
ഈ സാങ്കേതിക വിദ്യ ഓരോ യാത്രക്കാരനു ചുറ്റും പ്രത്യേകം ‘വായു സഞ്ചാര മണ്ഡലം ‘ തീര്‍ക്കുകയും ആരെങ്കിലും തുമ്മിയാല്‍ തന്നെ വായിവില്‍ പരക്കാതെ കാബിനിനു പുറത്ത് കളയുകയും ചെയ്യും.
എന്റെ സാങ്കേതിക വിദ്യ കാബിനിലെ ശുദ്ധ വായുവിന്റെ ലഭ്യത 190 ശതമാനം വര്‍ദ്ധിപ്പിക്കുകയും വായുവിലെ അണുക്കളെ 55 മടങ്ങ് ഇല്ലാതാക്കുകയും ചെയ്യും. ഒരു രാത്രികൊണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യക്ക് ഒരു വിമാനത്തിന് 1,000 ഡോളര്‍ നിരക്കില്‍ ചെലവാവുമെന്നാണ് ഞാന്‍ കരുതുന്നത്’ യുവ ശാസ്ത്രജ്ഞന്‍ പറഞ്ഞു. നിര്‍മ്മിക്കാന്‍ എളുപ്പമായ ഇത് വിമാന കമ്പനികള്‍ക്ക് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയുമാണ്. പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷ വാങ്ങ് നല്കിക്കഴിഞ്ഞു.
ഒരു സാധാരണ ഹൈസ്‌കൂള്‍ കുട്ടിയായി വാങ്ങിനെ കുറച്ചുകാണാന്‍ നമുക്ക് സാധിക്കില്ല. കാരണം മാര്‍ക്കിനു വേണ്ടി അധ്യാപകനെ ചാക്കിലാകാന്‍ നടത്തിയ കുതന്ത്രമല്ല ഈ കണ്ടുപിടുത്തം. കമ്പ്യൂട്ടര്‍ മാതൃകകളെക്കുറിച്ചും മറ്റുള്ള അനുബന്ധ വിഷയങ്ങളെക്കുറിച്ചും ഒരു വര്‍ഷം സ്വന്തമായി പഠനം നടത്തിയാണ് വാങ്ങ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
അന്താരാഷ്ട്രതലത്തില്‍ വാങ്ങിന്റെ ആദ്യ വിജയമാണിത്. എന്നാല്‍ വാങ്ങിന്റെ ആദ്യ കണ്ടുപിടിത്തം ഇതല്ല. ഇതിനു പുറമേ വീടിനു മുകളില്‍ വീഴുന്ന മഴയില്‍ നിന്നും വൈദ്യുതിയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും സ്വയം വൃത്തിയാക്കുന്ന ചവറ്റു കുട്ടയും വാങ്ങ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ജൂനിയര്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കുന്ന വാങ്ങ് കോളേജില്‍ എന്‍ജിനീയറിങ്ങും ബിസിനസ്സും പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
‘വലിയ ചിന്തകളും സാങ്കേതിക വിദ്യയും കണ്ടെത്തുന്നതിനു പുറമേ അവയെ ലോകത്തിനു മുന്നില്‍ എത്തിക്കാനുള്ള കഴിവു കൂടെ അത്യാവശ്യമാണ് ‘ യുങ്ങ് വിശദീകരിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഗവേഷകരുടെ ബുദ്ധിയുമായ് മത്സരിക്കാന്‍ വരുന്നതുകൊണ്ട് തന്നെ ഇന്റലിന്റെ ഈ അന്താരാഷ്ട്ര മത്സരത്തിന്റെ ഭാഗമാവാന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഞാനടക്കം പലരും കരുതുന്നത്.
രണ്ടാം സ്ഥാനക്കാരായ നിക്കോള്‍ ടികയ്ക്കും കരണ്‍ ജെറാത്തിനും 50,000 ഡോളര്‍ വീതം സമ്മാനത്തുക ലഭിച്ചു.
കനേഡിയക്കാരിയായ ടിക താഴ്ന്ന വരുമാന സമൂഹങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എച് ഐ വി പരിശോധന ഉപകരണം വികസിപ്പിച്ചെടുക്കുകയും തുടര്‍ ഗവേഷണത്തിനു വേണ്ടി സ്വന്തമായൊരു കമ്പനി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
തീപിടുത്തത്തിനു ശേഷം എണ്ണക്കിണറുകളെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള സാങ്കേതിക വിദ്യയാണ് കരണിന് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക