വിഷ്ണുരാജ്
ചില യാത്രകള്‍ മനസ്സില്‍ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. പല തവണയായിമുടങ്ങിപ്പോയ മേഘാലയന്‍ യാത്ര അത്തരത്തില്‍ ഒന്നാവുമോ എന്ന് ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ഖരഗ്പൂര്‍ ഐഐടിയില്‍ എത്തിയപ്പോള്‍ മുതല്‍ പല വട്ടം പ്ലാനിട്ടതും ഇതേ വരെ നടപ്പില്‍ വരുത്താന്‍ കഴിയാഞ്ഞതുമായ ഒരു മേഘാലയന്‍ യാത്ര. പക്ഷേ ഏറെ പ്രതിബന്ധങ്ങള്‍ കടന്ന് ഒടുക്കം ഞങ്ങള്‍ അതിനു ഫ്ലാഗ് ഓഫ് ചെയ്തു. തുടക്കത്തില്‍ വിസമ്മതിച്ചു നിന്നവരെയും വീട്ടിലേക്കുള്ള മടക്കയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയവരെയും അഗാധമായ ഗവേഷണത്തില്‍ മുഴികിയിരുന്നവരെയും ഉള്‍പ്പെടുത്തി യാത്രക്കുള്ള ഒരു സംഘം ഉണ്ടാകുവാന്‍ ലേശം അധ്വാനിക്കേണ്ടി വന്നു. അവസാനം ഒരുവിധം 12 പേരുടെ സമ്മതം ഒപ്പിച്ചെടുത്ത മുറയ്ക്ക് യാത്രയ്ക്കുള്ള തീരുമാനം എടുത്തു. ”കടയാടീസ് ” എന്നു ഞങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന എം-ടെക് ഒന്നും രണ്ടും വര്‍ഷക്കാരുടെ ഒരു കൂട്ടം അങ്ങനെ യാത്രയ്ക്ക് തയ്യാറായി.
ബഡ്ജറ്റ് ട്രിപ്പ് ആയിരിക്കും, ചെലവ് 4000-ന് ഉള്ളില്‍ തന്നെ നിര്‍ത്തും എന്നൊക്കെ ഉറപ്പുകൊടുത്തിട്ടാണ് ഇവിടുന്നു യാത്ര തുടങ്ങിയത് തന്നെ. നിശ്ചയിച്ചുറപ്പിച്ച പ്രകാരം രാവിലെ തന്നെ പുറപ്പെട്ടു, ഖരഗ്പൂരില്‍ നിന്നു ഹൗറ വരെ, അവിടെ നിന്നു ടാക്‌സിക്ക് കൊല്‍ക്കത്ത ചിറ്റപുര്‍ സ്റ്റേഷനിലേക്ക്. ശരിക്കും പറഞ്ഞാല്‍ കൊല്‍ക്കത്ത നഗരത്തിനുള്ളില്‍ ഇങ്ങനെ ഒരു സ്റ്റേഷന്‍ ഉള്ള കാര്യം തന്നെ ട്രെയിന്‍ ബുക്ക് ചെയ്യുന്ന സമയത്താണ് അറിയുന്നത് തന്നെ. കൊല്‍ക്കത്തയുടെ മുഖമുദ്രയായ ഹൗറ സ്റ്റേഷനില്‍ നിന്നു വിഭിന്നമായി വൃത്തിയും വെടിപ്പുമൊക്കെയുണ്ട് ഈ സ്റ്റേഷനില്‍. ചിലവ് ചുരുക്കലിന്റെ ഭാഗമായി ജല്‍പായ്ഗുഡി വരെ സെക്കന്‍ഡ് സിറ്റിംഗ് ആണ് ബുക്ക് ചെയ്തത്. ട്രെയിനിലെ തിരക്കും പുറത്തെ കൊടും വേനലും വല്ലാതെ വലച്ചു. ബര്‍ദ്ദമാനും ബീര്‍ഭൂമും കഴിഞ്ഞു മാല്‍ഡ എത്തുന്നതിനു മുന്‍പേ തുടക്കത്തില്‍ ഉണ്ടായിരുന്ന ആവേശം ഒക്കെ കെട്ടടങ്ങി, എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ മതിയെന്നായി.
ഏഴ് മണിയോടെ ന്യൂ ജല്‍പായ്ഗുഡിയില്‍ വണ്ടി എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം ആയിരുന്നു. അടുത്ത വണ്ടി 12 മണി കഴിഞ്ഞാണ്, അതു വരെ നഗരം ഒക്കെ ചുറ്റി കറങ്ങി, ചീട്ടും കളിച്ചു മറ്റും സമയം കളയാമെന്ന പ്ലാന്‍ ആയിരുന്നു. അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന പോലെ അടുത്ത വണ്ടി മൂന്നു മണിക്കൂര്‍ താമസിക്കും എന്ന അറിയിപ്പ് വന്നത്. അത് കൂടി കേട്ടപ്പോള്‍ അന്നത്തെ രാത്രിയെ പറ്റി ഏകദേശം തീരുമാനമായി. പുറത്തു നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോഴും ട്രെയിന്‍ പിന്നെയും താമസിക്കും എന്ന വാര്‍ത്തയാണ് ഞങ്ങളെ തേടി എത്തിയത്. വിശ്രമ മുറിയുടെ ഓരോ കോണിലായി ഓരോരുത്തര്‍ മയക്കമായി. ഒടുവില്‍ഏകദേശം 4 മണിയോടെ ട്രെയിന്‍ എത്തി. സീറ്റ് കണ്ടുപിടിച്ച ശേഷം തലേന്ന് നഷ്ടപ്പെട്ട ഉറക്കം തിരിച്ചുപിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി.
ചെറുതായൊന്നു മയങ്ങി എഴുന്നേറ്റപ്പോള്‍ വണ്ടി അസമിലെ തേയിലെ തോട്ടങ്ങളും, ചെറുഗ്രാമങ്ങളെയും പിന്നിട്ടു കൊണ്ടു ഗുവാഹത്തിയിലേക്കുള്ള പ്രയാണത്തിലാണ്. ഇന്നലെ താമസിച്ചതിനു പരിഹാരം എന്നോണം സാമാന്യത്തിലധികം വേഗതയില്‍ ആയിരുന്നു യാത്ര, അതുകൊണ്ട് തന്നെ ട്രെയിനില്‍ നിന്നു അസ്സാമീസ് ഗ്രാമങ്ങളുടെ മനോഹാരിത ഫ്രെയിമിനുള്ളില്‍ ഒപ്പിയെടുക്കാന്‍ ഉള്ള ഞങ്ങളുടെ ശ്രമം വലുതായി വിജയം കണ്ടില്ല. വംശീയ – ഗോത്ര കാലാപങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച കൊക്രജാര്‍ മേഖലയിലൂടെ വണ്ടി ചൂളം വിളിച്ചു നീങ്ങുമ്പോള്‍ ഉള്ളില്‍ ഒരു ഭയപ്പാട് ഉണ്ടായിരുന്നു. ഏകദേശം 11 മണിയോടെ ഞങ്ങള്‍ ഗുവാഹാത്തിയെത്തി. മുന്‍പ് പറഞ്ഞ പോലെ ഞങ്ങളെ കാത്ത് ഡ്രൈവര്‍മാര്‍ സ്റ്റേഷന് പുറത്തു നില്പുണ്ടായിരുന്നു. വണ്ടി താമസിച്ചതുകൊണ്ട് അന്നത്തെ പ്ലാന്‍ എല്ലാം മാറ്റേണ്ട അവസ്ഥ. അധികം കാത്തു നില്കാതെ മേഘാലയ യാത്ര തുടങ്ങി.
റോഡ് വക്കിലുള്ള ഒരു രാജസ്ഥാന്‍ ധാബയില്‍ നിന്നു ഉച്ചഭക്ഷണം. ഗുവാഹാത്തി – ഷില്ലോങ് ദേശീയ പാതയിലൂടെയാണ് യാത്ര. റോഡിന്റെ ഒരു വശം അസ്സാമും മറ്റേ വശം മേഘാലയയും ആണെന്ന് ഡ്രൈവര്‍ പറയുന്നുണ്ടാരുന്നു. ആദ്യത്തെ ലക്ഷ്യസ്ഥാനം ഉമൈന്‍ തടാകം ആയിരുന്നു. ദേശീയപാതയരുകില്‍ തന്നെയാണ് തടാകം. എയര്‍ടെല്ലിന്റെ 4G പരസ്യം ചിത്രീകരിച്ചത് ഇവിടെ വെച്ചാണ്. വാട്ടര്‍ സ്കേറ്റിംഗ്, ബോട്ടിങ് എന്നിവക്കുള്ള സൗകര്യങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യാസ്തമയ സമയത്ത് തടാകം ഒരു ദൃശ്യ വിസ്മയം തന്നെയാണ്. സന്ധ്യ അടുത്തതോടെ അവിടം കാലിയാക്കി നേരെ ഷില്ലോങ്ങിലേക്ക്. നെഹ്‌റു യുവ കേന്ദ്രയുടെ കീഴിലുള്ള യൂത്ത് ഹോസ്റ്റലില്‍ ഒഴിവുണ്ടായിരുന്നതുകൊണ്ട് താമസ്ഥലം നോക്കി അധികം അലയേണ്ടി വന്നില്ല. ഒരാള്‍ക്ക് 150 രൂപയ്ക്കു കിട്ടാവുന്നതില്‍ അത്യാവശം നല്ല സ്ഥലം തന്നെ ആണിത്. രാത്രി വേറെ പണി ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് നേരെ ഒരു സിനിമക്ക് വിട്ടു. ഷോ കഴിഞ്ഞു ഇറങ്ങി, പുറത്ത് നല്ല തണുപ്പ്. ബംഗാളിലെ കൊടും ഉഷ്ണത്തില്‍ നിന്ന്‍ ഇവിടുത്തെ ശൈത്യത്തിലേക്കുള്ള ഉള്ള കാലാവസ്ഥ മാറ്റം തെല്ലൊരു അലസോരം ഉണ്ടാക്കി. അത്തരമൊരു മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെയാണ് പുറപ്പെട്ടത് തന്നെ. ഭക്ഷണത്തിനുള്ള അലച്ചിലായി അടുത്തത്. അത്യാവശം വികസിച്ച നഗരം ഒക്കെ അല്ലേ, ഇത്തിരി വൈകിയാലും ഭക്ഷണം കിട്ടും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു, എല്ലാം അസ്ഥാനത്തായി. നാട്ടുകാരോട് ചോദിക്കുമ്പോള്‍ എല്ലാവരും വിരല്‍ ചൂണ്ടുന്നത് ഒറ്റ സ്ഥലത്തേക്ക്. ഷില്ലോങ് നഗരത്തിന്റെ ഹൃദയ ഭാഗം എന്നു വിശേഷിപ്പിക്കാവുന്ന പോലീസ് ബസാറിലേക്ക്. അവരുടെ വാക്കു വിശ്വസിച്ചു പോലീസ് ബസാര്‍ ഒട്ടാകെ ചുറ്റി കറങ്ങിയിട്ടും ഒറ്റ ഹോട്ടലും കണ്ടില്ല .അവസാനം ലേശം ഉള്ളിലോട്ട് മാറി തെരുവോരത്തു ഒന്നു രണ്ടു വണ്ടിയും വെളിച്ചവും കുറെ ആള്‍ക്കാരും ഭക്ഷണം കഴിക്കുന്നതുകണ്ടു, ഈ സമയത്ത് ഇത്തരം വണ്ടിക്കടകളില്‍ മാത്രമേ ഭക്ഷണം കിട്ടൂ. മോമോയും ഫ്രൈഡ് റൈസുമാണ് ആകെയുള്ള വിഭവങ്ങള്‍, തത്കാലം മോമോ വെച്ചു തൃപ്തിപ്പെടുകയേ നിര്‍വാഹം ഉണ്ടായിരുന്നുള്ളൂ. (വടക്കു കിഴക്കന്‍ ഇന്ത്യക്കാരുടെ ഇഷ്ട വിഭവം ആണ് മോമോ, എവിടെപ്പോയാലും കാണാം ഈ ഒരു വിഭവം).
പിറ്റേന്ന് അതിരാവിലെ തന്നെ യാത്ര തുടങ്ങണം എന്നൊക്കെ വിചാരിച്ചെങ്കിലും എല്ലാരും എഴുന്നേറ്റ്, റെഡിയായി വന്നപ്പോഴേക്കും എട്ടു കഴിഞ്ഞിരുന്നു. ആദ്യം പോകാന്‍ ഉദ്ദേശിച്ചത് ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ പ്രസിദ്ധിയാര്‍ജ്ജിച്ച എലിഫന്റ വെള്ളച്ചാട്ടത്തിലേക്കായിരുന്നു. അവിടെ ഉള്ള കല്ലുകള്‍ക്ക് ആനയുമായുള്ള രൂപസാദൃശ്യമാണ് ഇങ്ങനെ ഒരു പേര് വരാന്‍ കാരണം എന്നു വിശ്വസിക്കപ്പെടുന്നു. പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളുടെ നാടാണ് മേഘാലയ, അതില്‍ തന്നെ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്നത് ഇവിടെയാണ്. ഇനിയുള്ള യാത്ര ചിറാപുഞ്ചിയിലേക്കാണ്, അതേ, ഒരു കാലത്തു ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലം എന്നു സാമൂഹ്യ ശാസ്ത്രം വഴി പരിചിതമായ അതേ ചിറാപുഞ്ചിയിലേക്ക്. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന സ്ഥലമായിട്ടു കൂടി റോഡ് ഒക്കെയും മികച്ച നിലയില്‍ തന്നെയാണ്, ഒരു മഴപെയ്താല്‍ തകരുന്ന നാട്ടിലെ റോഡുമായി വെച്ചു നോക്കുമ്പോള്‍ എത്രയോ ഭേദം.
പോകുന്ന വഴിക്ക് പിന്നെ നിര്‍ത്തിയത് റോഡ് വക്കില്‍ തന്നെയുള്ള വാകബ വെള്ളച്ചാട്ടത്തിനു അടുത്താണ്. കുന്നിന്‍ ചെരുവിലൂടെ താഴോട്ട് ഏറെ ദൂരം നടന്നെത്തിയാല്‍ ചെറിയൊരു വെള്ളച്ചാട്ടം കാണാം. ഇത്തിരി പ്രശ്‌നം പിടിച്ചതാണ് താഴോട്ടുള്ള നടത്തം. ഒരുവശത്തുള്ള അഗാധമായ കൊക്ക തന്നെ കാരണം. സംരക്ഷണ ഭിത്തികള്‍ ഒക്കെ പേരിനു മാത്രമേ ഉള്ളു. അടുത്ത ഘട്ട യാത്ര മൗസമി ഗുഹയിലോട്ട് . ചുണ്ണാമ്പ് കല്ലില്‍ മഴവെള്ളം ഊര്‍ന്നിറങ്ങുമ്പോള്‍ രൂപപ്പെടുന്ന വ്യത്യസ്തങ്ങളായ രൂപങ്ങള്‍ ഒക്കെ കാണാം അവിടെ. നമ്മുടെ പക്ഷിപാതാളം പോലെ അവഗണിക്കപ്പെട്ട അവസ്ഥയില്‍ ഒന്നുമല്ല അവിടം. വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ മനസിലാക്കിയിട്ടാവണം, സംസ്ഥാന സര്‍ക്കാര്‍ ഇതു നല്ല രീതിയില്‍ നോക്കി നടത്തുന്നുണ്ട്. ഗുഹാന്തരഭാഗങ്ങളില്‍ വെളിച്ചം ഉള്ളതിനാല്‍ യാത്ര അത്ര ക്ലേശകരമൊന്നുമാവില്ല. ഒന്നര കിലോമീറ്ററോളം ദൂരമുണ്ട് ഉള്ളിലേക്ക്, കഷ്ടിച്ചു ഒരാള്‍ക്ക് മാത്രം പോകാന്‍ തക്ക വീതി ഉള്ള ഇടനാഴികള്‍. ഗുഹാകവാടത്തിനു പുറത്ത്, അല്പം മാറി ഗ്രാമീണര്‍ തന്നെ നടത്തുന്ന ചെറു ഭക്ഷണശാലകള്‍. തനതു മേഘാലയന്‍ വിഭവങ്ങളുടെ രുചിഭേദം അറിയാന്‍ ജിജ്ഞാസയുള്ളവര്‍ക്ക് ഇവിടെ ഒരു കൈ പരീക്ഷിക്കാം. ഭക്ഷണം കഴിച്ചു പോകുന്ന വഴിക്കാണ് സെവന്‍ സിസ്റ്റേഴ്‌സ് ഫാള്‍സ് കണ്ടു വണ്ടി നിര്‍ത്തിയത്. സമാന്തരമായി പതിക്കുന്ന ഏഴു വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടം. അങ്ങനെയാണ് ഈ പേര് വീണത്. ഒഴുക്ക് കുറവായതിനാലാവണം, ഏഴെണ്ണമൊന്നും ഞങ്ങള്‍ നോക്കിയിട്ടു വേര്‍തിരിച്ചു കാണാന്‍ കഴിഞ്ഞില്ല.
അന്നത്തെ അവസാന ലക്ഷ്യമായിരുന്നു റൂട്ട് ബ്രിഡ്ജുകളിലേക്കുള്ള ട്രക്കിങ്. രണ്ടു റൂട്ട് ബ്രിഡ്ജുകളുണ്ട്, ലിവിങ് റൂട്ട് ബ്രിഡ്ജും ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജും, ആദ്യത്തേത് സാമാന്യം നീളം കൂടിയതാണ്. ഏകദേശം 3500-ഓളം ചവിട്ടുപടികള്‍ ഇറങ്ങി വേണം ഇവിടം വരെയെത്താന്‍. അതിനിടയ്ക്ക് ആടിയുലയുന്ന രണ്ടു തൂക്ക് പാലങ്ങള്‍ മുറിച്ചു കടക്കേണ്ടതായിട്ടുണ്ട്. ആല്‍മരത്തൈകള്‍ ഇരു കരകളിലും നട്ടു പിടിപ്പിച്ച് അതിന്റെ വേരുകള്‍ വളരുംതോറും മുളയോടോപ്പം കൂട്ടിക്കെട്ടിയാണ് ഇന്ന് കാണുന്ന രീതീയില്‍ റൂട്ട് ബ്രിഡ്ജുകള്‍ പരിണാമം പ്രാപിച്ചത്. പതിറ്റാണ്ടുകള്‍ വേണ്ടി വരുന്ന നിര്‍മ്മാണ പ്രക്രിയ തദ്ദേശീരായ ഖാസി ജനതയുടെ കൈവിരുതിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനം കൂടിയാണ്.
കാടിനുള്ളില്‍ സഞ്ചാരികള്‍ക്കുള്ള വെള്ളവും കട്ടന്‍ കാപ്പിയും ഒക്കെ വിറ്റു അന്നന്നത്തെ ഉപജീവനത്തിന് ഉള്ള മാര്‍ഗ്ഗം തേടുന്ന ഗ്രാമീണരെ ഒക്കെ കാണാം യാത്രയ്ക്കിടയില്‍. കാടിന്റെ സൗന്ദര്യം ആസ്വദിച്ചു തങ്ങണം എന്നുള്ളവര്‍ക്കു വേണ്ടി ചിലയിടങ്ങളില്‍ മിതമായ നിരക്കില്‍ താമസ സൗകര്യം ഒക്കെയുണ്ട് ഇവിടെ. ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജിന്റെ അടുത്തു തന്നെ ചെറിയ ഒരു വെള്ളക്കെട്ടുണ്ട്, മരം കോച്ചുന്ന തണുപ്പില്‍ ആകെ ഒന്നു ഉന്മേഷഭരിതമാകണം, വെള്ളത്തില്‍ ആര്‍ത്തുല്ലസിക്കണം എന്നൊക്കെ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഇടം, കുറച്ചു കൂടി മുകളിലേക്കു കയറിയാല്‍ റെയിന്‍ബോ ഫാള്‍സ് എന്നിയിടം ഉണ്ടെന്നറിയാം എങ്കിലും സമയപരിമിതി മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. മടങ്ങിത്തുടങ്ങിയപ്പോഴേക്കും നന്നേ ഇരുട്ടി, ആളും വെളിച്ചവുമില്ലാത്ത വഴിയിലൂടെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുകയേ നിവര്‍ത്തി ഉണ്ടായിരുന്നുള്ളു. അവസാനം പോയ ഞങ്ങള്‍ ആറു പേരടങ്ങുന്ന സംഘത്തിന് വഴി തെറ്റുക തന്നെ ചെയ്തു. എല്ലാവരുടെയും ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടായെങ്കിലും ആറു പേര് ഉള്ള ബലത്തില്‍ ഒന്നു പറ്റില്ല എന്ന വിശ്വാസത്തില്‍ മുന്നോട്ട് നീങ്ങി. ചുറ്റും മിന്നാമിനുങ്ങിന്റെ വെളിച്ചവും നിശബ്ദതയെ ഭേദിച്ചുള്ള ചീവിടിന്റെ ശബ്ദങ്ങളും മാത്രം. ഏകദേശം മുക്കാല്‍ മണിക്കൂര്‍ വഴിയറിയാതെ അലഞ്ഞതിനു ശേഷമാണ് ഒരു വിധത്തില്‍ മെയിന്‍ റോഡ് കണ്ടു പിടിച്ചത്, അതും വണ്ടി പാര്‍ക്ക് ചെയ്തതിന് എത്രയോ മുന്നിലായി. അവസാനം തിരിച്ചു നടന്ന്‍ എത്തിയപ്പോഴേക്കും ജീവച്ഛവമായിട്ടുണ്ടായിരുന്നു. കഴിച്ചു റൂമില്‍ പോയി ഉറങ്ങാന്‍ കിടന്നതു മാത്രം ഓര്‍മ്മയുണ്ട്.
മേഘാലയയിലെ രണ്ടാം ദിവസത്തെ യാത്ര ഇന്‍ഡോ- ബംഗ്ലാ അതിര്‍ത്തിക്കടുത്തുള്ള ദവാക്കിലേക്കായിരുന്നു. ഇറങ്ങുന്ന നേരത്ത് കനത്ത മഴ തന്നെ – മണ്ണിടിച്ചില്‍ ഉള്ള സ്ഥലങ്ങള്‍ ആണ്, ഒന്നൂടെ ആലോചിച്ചിട്ട് പോരേ അങ്ങോട്ടേക്ക് എന്ന്‍ ഡ്രൈവറുടെ വക ഉപദേശവും. തെല്ലൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇത്രേടം വരെ കഷ്ടപ്പെട്ടു വന്ന സ്ഥിതിക്ക് അവിടം വരെ പോയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള നഷ്ടബോധം ആശങ്കകളെ മറികടക്കാന്‍ പര്യാപ്തമായിരുന്നു. കോരിച്ചൊരിയുന്ന മഴ ആദ്യമൊക്കെ ഉന്മേഷപ്രദമായിരുന്നെങ്കിലും കുറെ കഴിഞ്ഞതോടെ അലസോരപ്പെടുത്തിത്തുടങ്ങി. ദവാക്കിലേക്കുള്ള റോഡ് യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. കിഴുക്കാംതൂക്കായ മലനിരകളുടെ ഓരം ചേര്‍ന്നുള്ള കോടമഞ്ഞു നിറഞ്ഞ വഴികളിലൂടെ ഉള്ള ഒരു യാത്ര. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം അതിലും മികച്ചൊരു അനുഭൂതി വേറെയില്ല. കുറച്ച് ഉയരം കയറിക്കഴിഞ്ഞാല്‍ പിന്നെ സമതല ഭൂമിയാണ്. റോഡിനു ഇരുവശവും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും കന്നുകാലികളെ മേച്ച് ഉപജീവനം നടത്തി, പരിഷ്‌കൃത ജീവിതത്തിന്റെ എല്ലാ സുഖലോലുപതയില്‍ നിന്നും അകന്നു നില്‍ക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണ ജനതയുമാണ് ഇവിടുത്തെ കാഴ്ചകള്‍. പുല്‍മൈതാനങ്ങള്‍ക്കും മൊട്ടക്കുന്നുകള്‍ക്കും ഇടയിലായി അങ്ങിങ്ങു കുറെ കുടിലുകള്‍, പള്ളികള്‍. മൊത്തത്തില്‍ പണ്ട് മിനി സ്‌ക്രീനിലെ, സഞ്ചാരം പരിപാടിയില്‍ നമ്മള്‍ മിക്കവരും കണ്ട ഒരു തനി യൂറോപ്യയന്‍ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പ് പോലെ തോന്നി ഇവിടുത്ത കാഴ്ചകള്‍. വെറുതെ അല്ലല്ലോ ഈ സ്ഥലത്തിന് പാശ്ചാത്യര്‍ കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് എന്ന വിശേഷണം നല്‍കിയത്.
ഇടയ്ക്ക് വച്ച് വണ്ടി പ്രധാനപാതയില്‍ നിന്നു മാറി ഒരു ചെറുവഴിയിലേക്കു തിരിഞ്ഞു, മവലിയാങ് എന്ന ചെറുഗ്രാമത്തിലേക്കാണ് ഇനിയുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായത്. ഇരുവശവും ഈറ്റക്കാടുകള്‍ നിറഞ്ഞ കുണ്ടും കുഴിയുമായി കിടക്കുന്ന ഇടുങ്ങിയ പാതയിലൂടെയാണ് യാത്ര. ഒരു കാലത്ത് സായുധ കലാപകാരികളുടെ വിഹാരഭൂമി ആയിരുന്നു ഇവിടം. ഇപ്പോള്‍ പൊതുവെ ശാന്തമായി കാണുന്ന മേഘാലയന്‍ കുന്നുകളില്‍ ഒക്കെയും രക്തരൂക്ഷിതമായ വംശീയ കലാപങ്ങളുടെ ഒരു മുന്‍ചരിത്രം തന്നെ ഉണ്ട്. യാഥാസ്ഥിതികമായ ഗോത്രീയ വേര്‍തിരിവുകള്‍ തന്നെ കാരണം. ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പകകളോട് അനുബന്ധിച്ചുണ്ടായ രക്തച്ചൊരിച്ചിലുകള്‍ക്കും കടന്നുകയറ്റക്കാര്‍ എന്ന്‍ ഇവര്‍ വിശേഷിപ്പിക്കുന്ന- നേപ്പാളി, ബംഗാളി ജനതയ്ക്ക് എതിരെയും നടന്ന നിഷ്ഠൂരമായ വംശഹത്യകള്‍ക്കും ചരിത്രം മൂകസാക്ഷി.
അതൊക്കെ പോയ കാലം, ഇപ്പോള്‍ അതൊക്കെ കെട്ടടങ്ങി എന്നു തോന്നുന്നു, വിനോദസഞ്ചാര മേഖലയൊക്കെ മുന്നോട്ടുള്ള പ്രയാണത്തിലാണ്. ഇട റോഡിലൂടെയുള്ള യാത്ര അധികം നീണ്ടില്ല, മവലിയാങ് ഗ്രാമകവാടത്തില്‍ ഞങ്ങള്‍ എത്തി. ഒരു ചെറു ഗ്രാമത്തിന്റെ ചരിത്രം ഇത്രയധികം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിനു തക്കതായ കാരണങ്ങള്‍ ഉണ്ടാവണമല്ലോ. അതിലേക്കുള്ള അന്വേഷണങ്ങള്‍ അവസാനിക്കുന്നത് മുന്‍പ് സൂചിപ്പിച്ച ഗോത്രീയ സംസ്‌കാരങ്ങളുടെ നല്ല വശങ്ങളിലേക്കാണ്. ഖാസി ജനതയെ സംബന്ധിച്ചിടുത്തോളം സമൂഹ ശുചിത്വം എന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പൂര്‍വികര്‍ വഴി തലമുറകളായി കൈമാറി വന്ന ശുചിത്വ പാഠങ്ങള്‍ അവര്‍ ഇന്നും പിന്തുടരുന്നു. ഖര മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ മുള കൊണ്ടുള്ള കൊട്ടകള്‍ ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം കാണാം. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതലായി കാണാന്‍ ഒന്നും തന്നെ ഇല്ല ഇവിടെ എന്നു പറയേണ്ടി വരും, കേരളത്തിലെ മറ്റേതൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇവിടെ കാണാന്‍ സാധിച്ചു എന്നു വരില്ല, നമ്മള്‍ വ്യക്തി ശുചിത്വത്തിനു മാത്രം പരിഗണന കൊടുക്കുമ്പോള്‍ ഇവിടെയു ള്ളവര്‍ സമൂഹ്യ ശുചിത്വത്തിനും കൂടി തുല്യ പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. ഇതു രണ്ടും അന്യമായ ഉത്തരേന്ത്യന്‍ സഞ്ചാരികളെ സംബന്ധിച്ചടുത്തോളം ഇവിടം സ്വര്‍ഗ്ഗം തന്നെയാണ് എന്നു പറയേണ്ടി വരും.
ദവാക്കിയിലേക്കുള്ള ദൂരം കുറയും തോറും പട്ടാള ക്യാമ്പുകളും അവരുടെ വണ്ടികളും കണ്ടു തുടങ്ങി. ബംഗ്ലാ അതിര്‍ത്തിക്ക് സമാന്തരമായാണ് റോഡ്, താഴോട്ട് നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പാടങ്ങള്‍. നദിക്കു കുറുകെ സൈന്യം നിര്‍മ്മിച്ച ഒരു പാലം കടന്നു പോവേണ്ടതായുണ്ട്. തന്ത്രപ്രധാന മേഖല ആയതിനാല്‍ ക്യാമറ മാറ്റിവെക്കാന്‍ ഡ്രൈവര്‍ പറഞ്ഞുവെങ്കിലും ഞങ്ങള്‍ അതു കാര്യമായി എടുത്തില്ല. പാലം അടുത്തെത്തിയപ്പോള്‍ അവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടാളക്കാരന്‍ ക്യാമറ കണ്ടു കലിപ്പിലായി. ഇവന്മാര്‍ ആരും പറഞ്ഞാലും കേള്‍ക്കില്ല എന്നൊക്കെ പറഞ്ഞ് മുറുമുറുത്തോണ്ടു വരികയും ചെയ്തു. ഒരു വിധത്തില്‍ അവിടുന്നു തലയൂരി. പാലത്തില്‍ വെച്ചു തന്നെ കണ്ടു ദവാക്കിയുടെ അവസ്ഥ. മഴവെള്ളപ്പാച്ചിലില്‍ തടാകത്തിന്റെ നിറം തന്നെ മാറിയിട്ടുണ്ട് – നല്ല ചെഞ്ചുവപ്പ് നിറം. മുന്‍പ് വായിച്ചും കേട്ടും അറിഞ്ഞ അടിത്തട്ട് വരെ കാണാന്‍ പറ്റുന്ന, അവരുടെ തന്നെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘ക്രിസ്റ്റല്‍ ക്ലിയര്‍ ‘, വെള്ളം പ്രതീക്ഷിച്ചു പോയ ഞങ്ങളെ സംബന്ധിച്ചടുത്തോളം ഹൃദയഭേദകം (വാക്കുകളില്‍ കുറച്ചു അതിശയോക്തി വേണമല്ലോ) തന്നെയായിരുന്നു ആ കാഴ്ച. കനത്ത മഴ കാരണം തീരത്തു പോകാന്‍ പോലും സമ്മതിക്കുകയില്ല എന്നു നമ്മുടെ ഡ്രൈവര്‍. എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റ് കണ്ട് സായൂജ്യമടയാം എന്നു കരുതിയാണ് ദവാക്കി- തമ്പില്‍ അതിര്‍ത്തിയിലേക്ക് പോയത്. അതിര്‍ത്തി കാണാന്‍ എത്തിയ ബംഗ്ലാദേശികളും ഉണ്ട് അവിടെ. അതിര്‍ത്തിയില്‍ വേറെ എന്തു കാണാന്‍ ആണ്, സമയം വൈകിക്കാതെ മടങ്ങാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു എല്ലാവരും. അങ്ങനെ നിരാശാജനകമായ ഒരു ദിവസത്തിനു സമാപ്തി കുറിച്ച് ഗുവാഹാത്തിയിലേക്കുള്ള നീണ്ട യാത്ര തുടങ്ങുകയായി.
ഗുവാഹത്തിയില്‍ അന്ന് തങ്ങി പിറ്റേന്നു രാവിലെ മടങ്ങാന്‍ പറ്റുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. ഞങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിച്ചിടത്ത് എത്തണമെങ്കില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ ഉള്ള സരൈഗാട്ട് പാലം മുറിച്ചു കടക്കേണ്ടതുണ്ട്. പ്രതീക്ഷയ്ക്കു വിപരീതമായി ഡ്രൈവറുമായി ഒന്ന്‍ ഉരസേണ്ടി വന്നു, എന്തു വന്നാലും പാലം കടക്കില്ല എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. അങ്ങോട്ടേക്കുള്ള അധിക നിരക്ക് കൊടുക്കാമെന്ന് ഏറ്റിട്ടും അവര്‍ മുന്‍ നിലപാടില്‍ നിന്ന്‍ അണുവിട മാറിയില്ല. ഒന്നര കിലോമീറ്ററോളം വരുന്ന ഇടുങ്ങിയ പാലത്തിലെ സന്ധ്യാസമയത്തുണ്ടാകാന്‍ ഇടയുള്ള തിരക്കു തന്നെയായിരുന്നു കാരണം. ഒടുക്കം ഗുവാഹാത്തി റെയില്‍വേ സ്റ്റേഷന് അടുത്തുള്ള പാന്‍ ബസാറില്‍ ഞങ്ങളെ ഇറക്കിയിട്ട് ബാക്കി ഉണ്ടായിരുന്ന തുകയും മേടിച്ച് അവര്‍ സ്ഥലം കാലിയാക്കി. ഭാഗ്യത്തിന് അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പോവാനുള്ളിടത്തേക്ക് ബസ് കിട്ടി.
പാലത്തില്‍ ഡ്രൈവര്‍മാര്‍ പറഞ്ഞു പേടിപ്പിച്ച പോലെ അസാധരണമായ തിരക്കൊന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി വൈകിയും പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. പിറ്റേന്നു രാവിലെ കിട്ടുന്ന വളരെ കുറച്ചു സമയത്തെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെപ്പറ്റി ആയിരുന്നു അടുത്ത ആലോചന. അങ്ങനെയാണ് പ്ലാനില്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കാമാഖ്യ ക്ഷേത്ര സന്ദര്‍ശനം എന്ന പുതിയ പദ്ധതിയും കൂടി ഉരുത്തിരിഞ്ഞു വന്നത്. ഗുവാഹാത്തിയില്‍ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറവാണ്, പിന്നെ ആകെയുള്ളത് ചരിത്രപ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം ആണ്, ഗുവാഹാത്തിയുടെ ഐഡന്റിറ്റി തന്നെ ഇതാണെന്നു പറയാം. മധുരയില്‍ എത്തിയിട്ട് മീനാക്ഷി ക്ഷേത്രം കാണാത്തതു പോലെയോ, ഹൈദരാബാദില്‍ ചെന്നിട്ട് ചാര്‍മിനാര്‍ കാണാത്ത പോലെയോ നിരര്‍ഥകമായിരിക്കും കാമാഖ്യ പോയില്ലെങ്കില്‍ ഉള്ള അവസ്ഥ, പിന്നീട് ഇവിടം വരെ എത്തിയിട്ട് അവിടെ പോയില്ലലോ എന്ന കുറ്റബോധം എങ്കിലും ഉണ്ടാവില്ലലോ. സമയം കുറവാണെങ്കിലും അതിരാവിലെ എണീറ്റ് പോവാന്‍ തന്നെ ഞങ്ങളില്‍ കുറച്ചു പേര് തീരുമാനിച്ചു.
കിഴക്കന്‍ പ്രദേശമായതുകൊണ്ട് സൂര്യകിരണങ്ങള്‍ നേരത്തെ പതിച്ചു തുടങ്ങും, അതുകൊണ്ട് അതിരാവിലെ തന്നെ എഴുനേല്‍ക്കാന്‍ പ്രയാസമുണ്ടായില്ല. സമയം പാഴാക്കാതെ തന്നെ ഞങ്ങള്‍ കാമാഖ്യ ഉദ്യമത്തിന് പുറപ്പെട്ടു. പുറത്തു നല്ല മഴപെയ്യുന്നുണ്ട്, ആദ്യം കണ്ട ഓട്ടോയില്‍ ഞങ്ങള്‍ ഏഴുപേര്‍ ഒരുവിധം കയറിക്കൂടി. ബ്രഹ്മപുത്രക്കു സമാന്തരമായാണ് റോഡ്. ശാന്തമായി ഒഴുകുന്ന ബ്രഹ്മപുത്ര നദി ഒരപൂര്‍വ്വ കാഴ്ച ആണ്. ഹിമവാന്റെ മടിത്തട്ടില്‍ നിന്നുത്ഭവിച്ച് ചൈനീസ് അധീന ടിബറ്റന്‍ പ്രദേശങ്ങളില്‍ ട്‌സങ്‌പോ ആയും അരുണാചലിലൂടയും അസ്സാം സമതലങ്ങളിലൂടെയും ഒഴുകി ബംഗ്ലാദേശ് പീഠഭൂമികളില്‍ ജമുന ആയി രൂപപരിണാമം പ്രാപിക്കുന്ന നദി അവസാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഒരു കണക്കിന് പറഞ്ഞാല്‍ അസ്സാം ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യയുടെ പ്രതീക്ഷയും അതുപോലെ തന്നെ ദുരന്തവുമാണീ നദീ പ്രവാഹം. ഹിമാലയ സാനുക്കളില്‍ മഞ്ഞുരുകുന്നതോടെ രൂപപ്പെടുന്ന അനിയന്ത്രിതമായ ജലപ്രവാഹം അസ്സാമിന്റെ എക്കല്‍ മണ്ണ് നിറഞ്ഞ ഫലഭൂയിഷ്ടമായ ഇരുകരകളെയും നാശോന്മുഖമാക്കാന്‍ പര്യാപ്തമാണ്.
ചരിത്രം ഏറെ പറയാനുണ്ട് സരൈഗാട്ടിനും ബ്രഹ്മപുത്രക്കു മീതെ തലയെടുപ്പോടെ നില്‍ക്കുന്ന ഈ പാലത്തിനും. വടക്കു കിഴക്കന്‍ മേഖല തങ്ങളുടെ അധീനതയിലാക്കാന്‍ എത്തിയ അതിശക്തരായ മുഗള്‍ സാമ്രാജ്യത്തെ സൈന്യബലം നന്നേ കുറവായിട്ടു കൂടി ധീരോചിതം ആയി പോരാടി, അവരെ അടിയറവു പറയിപ്പിച്ച അഹോം രാജവംശത്തിന്റെ വിജയത്തിന്റെ പ്രതീകം കൂടിയാണ് സരൈഗാട്ട്. സരൈഗാട്ടിനു അപ്പുറം കടക്കാന്‍ അന്ന് മുഗളന്മാര്‍ക്കായില്ല. ചരിത്രം ഉറങ്ങുന്ന ഈ രണഭൂമിയിലാണ് ഒന്നര കിലോമീറ്ററോളം നീളമുള്ള, ഗുവാഹാത്തി നഗരത്തിന്റെ ദക്ഷിണ- പൂര്‍വ്വ കരകളെ ബന്ധിപ്പിക്കുന്ന ഈ പാലം സ്ഥിതി ചെയ്യുന്നത്. റോഡും റയില്‍വേ ലൈനും മുകളിന് മുകളിലായി കടന്നു പോവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ഈ അടുത്തകാലത്താണ് സരൈഗാട്ടിന്റെ പതിറ്റാണ്ടുകള്‍ നീണ്ട നിസ്തുല സേവനത്തിനുള്ള അംഗീകാരം എന്നോണം സുവര്‍ണ്ണ ജുബിലി ആഘോഷമൊക്കെ കെങ്കേമമായി കൊണ്ടാടപ്പെട്ടത്. ചൈനീസ് അധിനിവേശ സമയത്ത് ടിബറ്റന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ കരസേനക്കുള്ള ആയുധ – ഭക്ഷണ സാമഗ്രികള്‍ ഒക്കെയും എത്തിക്കാനായത് തന്ത്രപ്രധാനമായ ഈ പാത വഴിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വടക്കു കിഴക്കന്‍ ഇന്ത്യയുടെ ജീവനാഡി തന്നെയാണിത്.
പാലം കടന്നു ദക്ഷിണ കരയില്‍ എത്തി, ഗുവാഹത്തിയുടെ വികസിത- വാണിജ്യ പ്രദേശങ്ങള്‍ ഒക്കെയും ഈ കരയില്‍ ആണ്. നദീ തീരത്തുള്ള നീലാചല്‍ കുന്നിന്‍ മുകളിലാണ് കാമാഖ്യ ക്ഷേത്രം. കുറെ ഉള്‍റോഡുകളിലൂടെ സഞ്ചരിച്ച് അവസാനം ഞങ്ങള്‍ കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയുടെ അടിവാരത്തെത്തി. ഇനി അങ്ങോട്ടേക്കുള്ളത് കുത്തനെ ഉള്ള റോഡാണ്, ഓട്ടോ ഇത്ര പേരെയും വെച്ചു കയറുക ക്ലേശകരം. അതുകൊണ്ട് രണ്ടു പേരെ ഓട്ടോയില്‍ പറഞ്ഞു വിട്ടിട്ടു ഞങ്ങള്‍ വേറൊരു വണ്ടിയിലാണ് മുകളിലെത്തിയത്. കുന്നില്‍ മുകളില്‍ എത്തിയാല്‍, ഗുവാഹത്തി നഗരത്തിന്റെയും ബ്രഹ്മപുത്ര നദിയുടെയും മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ രീതിയില്‍ നിര്‍മിച്ച വ്യൂ പോയിന്റുകള്‍ ഉണ്ട്. ഞായറാഴ്ച ആയതിനാലാവണം, ദര്‍ശനത്തിനായി സാമാന്യത്തിലധികം തിരക്കുണ്ടായിരുന്നു. അതിനാല്‍ അകത്തേക്ക് കയറാന്‍ നിന്നില്ല. പുറത്തു നിന്നു ക്ഷേത്രം ഒന്നു ചുറ്റിക്കറങ്ങി, പോയതിനു തെളിവായി പ്രസാദവും വാങ്ങി മടങ്ങിപ്പോവാന്‍ ആയിരുന്നു പ്ലാന്‍.
മറ്റുള്ളവയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ആരാധനാരീതികള്‍, ഐതീഹ്യം എന്നിവ കൊണ്ടും പ്രസിദ്ധമാണ് കാമാഖ്യ ക്ഷേത്രം. ആര്‍ത്തവാവസ്ഥയിലുള്ള സതീ ദേവി ആണ് ഇവിടെ ആരാധന മൂര്‍ത്തി. വിരോധാഭാസം എന്തെന്ന് പറഞ്ഞാല്‍, ആര്‍ത്തവാവസ്ഥയിലുള്ള മൂര്‍ത്തിയെ കൊണ്ടാടുന്ന ക്ഷേത്രത്തില്‍പ്പോലും, ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ് എന്നതാണ്. കടും ചുവപ്പിന്റെ അതിപ്രസരം തന്നെയാണ് ഇവിടെ. ദേവി പ്രീതിക്കായി ബലി കൊടുക്കാന്‍ വിധിക്കപെട്ട ആടുമാടുകളും പറക്കാന്‍ കഴിയാത്ത വിധം നിസ്സഹായരായ പ്രാവുകള്‍ ഒക്കെയും ആത്മീയതയും സമാധാനവും കാംക്ഷിച്ചു വരുന്നവര്‍ക്ക് തീര്‍ത്തും അസഹനീയമായിരിക്കും. ഹിംസാത്മകമായ കാഴ്ചകളാല്‍ മുഖരിതമായ ക്ഷേത്രത്തില്‍, അതൊക്കെ അധിക നേരം കണ്ടു നില്‍ക്കാന്‍ ഉള്ള സഹനശക്തി ഇല്ലാത്തതിനാല്‍ മടങ്ങാന്‍ ഉള്ള വ്യഗ്രതയിലായിരുന്നു എല്ലാവരും. മടക്കയാത്രക്കുള്ള ട്രെയിന്‍ എത്തുന്നതിനു മുന്‍പേ കാമാഖ്യ സ്റ്റേഷനില്‍ ഞങ്ങളെത്തി, സംഘത്തിലെ ബാക്കി ഉള്ളവര്‍ ഞങ്ങളെയും കാത്തു അക്ഷമരായി നില്‍പ്പുണ്ടായിരുന്നു. കൃത്യ സമയത്തു തന്നെ ട്രെയിന്‍ എത്തി.
ഏതാനും ദിവസം മാത്രം നീണ്ട മേഘാലയന്‍ അനുഭവങ്ങള്‍ അയവിറക്കികൊണ്ട് വീണ്ടും വംഗനാട്ടിലേക്ക്. അങ്ങനെ ആ യാത്രയും പര്യവസാനിക്കുകയായി. ഒരു കൂട്ടം ഓര്‍മ്മകളും ജീവിതാനുഭവങ്ങളും സൗഹൃദവും അവശേഷിപ്പിച്ചു കൊണ്ട്. രണ്ടു വര്‍ഷം നീണ്ട പഠനകാലയളവില്‍ നടത്തിയ ചെറുതും വലുതുമായ ഒരു കൂട്ടം യാത്രകളുടെ അവസാന അധ്യായം. എന്നെങ്കിലും ഇനിയൊരു യാത്രക്കു കൂടി ഒത്തുചേരാം എന്ന ശുഭാപ്തി വിശ്വാസത്തോടെ, ജീവിതം കരുപ്പിടിപ്പിക്കാന്‍ ഉള്ള ആത്യന്തിക യാത്രയുടെ ആരംഭം കുറിക്കപ്പെടുകയായി.
(ഖരഗ്പൂര്‍ ഐഐടിയില്‍ എംടെക് വിദ്യാര്‍ഥിയാണ് വിഷ്ണുരാജ്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
വിഷ്ണുരാജ്
ചില യാത്രകള്‍ മനസ്സില്‍ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. പല തവണയായിമുടങ്ങിപ്പോയ മേഘാലയന്‍ യാത്ര അത്തരത്തില്‍ ഒന്നാവുമോ എന്ന് ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ഖരഗ്പൂര്‍ ഐഐടിയില്‍ എത്തിയപ്പോള്‍ മുതല്‍ പല വട്ടം പ്ലാന്‍ ഇട്ടതും ഇതേ വരെ നടപ്പില്‍ വരുത്താന്‍ കഴിയാഞ്ഞതുമായ ഒരു മേഘാലയന്‍ യാത്ര. പക്ഷേ ഏറെ പ്രതിബന്ധങ്ങള്‍ കടന്ന് ഒടുക്കം ഞങ്ങള്‍ അതിനു ഫ്ലാഗ് ഓഫ് ചെയ്തു. തുടക്കത്തില്‍ വിസമ്മതിച്ചു നിന്നവരെയും, വീട്ടിലേക്കുള്ള മടക്കയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയവരെയും, അഗാധമായ ഗവേഷണത്തില്‍ മുഴികിയിരുന്നവരെയും ഉള്‍പ്പെടുത്തി യാത്രക്കുള്ള ഒരു സംഘം ഉണ്ടാകുവാന്‍ ലേശം അധ്വാനിക്കേണ്ടി വന്നു. അവസാനം ഒരുവിധം 12 പേരുടെ സമ്മതം ഒപ്പിച്ചെടുത്ത മുറയ്ക്ക് യാത്രയ്ക്കുള്ള തീരുമാനം എടുത്തു. ”കടയാടീസ് ” എന്നു ഞങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന എം-ടെക് ഒന്നും രണ്ടും വര്‍ഷക്കാരുടെ ഒരു കൂട്ടം അങ്ങനെ യാത്രയ്ക്ക് തയ്യാറായി.
ബഡ്ജറ് ട്രിപ്പ് ആയിരിക്കും, ചെലവ് 4000ന് ഉള്ളില്‍ തന്നെ നിര്‍ത്തും എന്നൊക്കെ ഉറപ്പുകൊടുത്തിട്ടാണ് ഇവിടുന്നു യാത്ര തുടങ്ങിയത് തന്നെ. നിശ്ചയിച്ചുറപ്പിച്ച പ്രകാരം രാവിലെ തന്നെ പുറപ്പെട്ടു, ഖരഗ്പുരില്‍ നിന്നു ഹൗറ വരെ, അവിടെ നിന്നു ടാക്‌സിക്ക് കൊല്‍ക്കത്ത ചിറ്റപുര്‍ സ്റ്റേഷനിലേക്ക്.ശരിക്കും പറഞ്ഞാല്‍ കൊല്‍ക്കത്ത നഗരത്തിനുള്ളില്‍ ഇങ്ങനെ ഒരു സ്റ്റേഷന്‍ ഉള്ള കാര്യം തന്നെ ട്രെയിന്‍ ബുക്ക് ചെയ്യുന്ന സമയത്താണ് അറിയുന്നത് തന്നെ. കൊല്‍ക്കത്തയുടെ മുഖമുദ്രയായ ഹൗറ സ്റ്റേഷനില്‍ നിന്നു വിഭിന്നമായി വൃത്തിയും വെടിപ്പും ഒക്കെ ഉണ്ട് ഈ സ്റ്റേഷനില്‍ .ചിലവ് ചുരുക്കല്‍ ഭാഗമായി ജല്‍പൈഗുഡി വെരെ സെക്കന്‍ഡ് സിറ്റിംഗ് ആണ് ബുക്ക് ചെയ്തത്. ട്രെയിനിലെ തിരക്കും, പുറത്തെ കൊടും വേനലും വല്ലാതെ വലച്ചു. ബര്‍ദ്ദമാനും ബീര്‍ഭൂമും കഴിഞ്ഞു മാല്‍ഡ എത്തുന്നതിനു മുന്‍പേ തുടക്കത്തില്‍ ഉണ്ടായിരുന്ന ആവേശം ഒക്കെ കെട്ടടങ്ങി, എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ മതിയെന്നായി.
ഏഴ് മണിയോടെ ന്യൂ ജല്‍പൈഗുഡിയില്‍ വണ്ടി എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം ആയിരുന്നു. അടുത്ത വണ്ടി 12 മണി കഴിഞ്ഞാണ്, അതു വരെ നഗരം ഒക്കെ ചുറ്റി കറങ്ങി, ചീട്ടും കളിച്ചു മറ്റും സമയം കളയാമെന്ന പ്ലാന്‍ ആയിരുന്നു. അപ്പോള്‍ ആണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന പോലെ അടുത്ത വണ്ടി മൂന്നു മണിക്കൂര്‍ താമസിക്കും എന്ന അറിയിപ്പ് വന്നത്. അത് കൂടി കേട്ടപ്പോള്‍ അന്നത്തെ രാത്രിയെ പറ്റി ഏകദേശം തീരുമാനം ആയി. പുറത്തു നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോഴും ട്രെയിന്‍ പിന്നെയും താമസിക്കും എന്ന വാര്‍ത്ത ആണ് ഞങ്ങളെ തേടി എത്തിയത്. വിശ്രമ മുറിയുടെ ഓരോ കോണിലായി ഓരോരുത്തര്‍ മയക്കം ആയി. ഒരു വിധത്തില്‍ ഉറക്കം ആയി വന്നപ്പോഴാണ് ഏകദേശം 4 മണിയോടെ ട്രെയിന്‍ എത്തിയത്. സീറ്റ് കണ്ടുപിടിച്ച ശേഷം തലേന്ന് നഷ്ടപെട്ട ഉറക്കം തിരിച്ചുപിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി.
ചെറുതായൊന്നു മയങ്ങി എഴുനേറ്റപ്പോള്‍ വണ്ടി അസമിലെ തെയിലെ തോട്ടങ്ങളും, ചെറുഗ്രാമങ്ങളെയും പിന്നിട്ടു കൊണ്ടു ഗുവാഹട്ടിയിലേക്കുള്ള പ്രയാണത്തില്‍ ആണ്. ഇന്നലെ താമസിച്ചതിനു പരിഹാരം എന്നോണം സാമാന്യത്തില്‍ അധികം വേഗതയില്‍ ആയിരുന്നു യാത്ര, അതുകൊണ്ട് തന്നെ ട്രെയിനില്‍ നിന്നു ആസ്സാമീസ് ഗ്രാമങ്ങളുടെ മനോഹാരിത ഫ്രെയിമിനുള്ളില്‍ ഒപ്പിയെടുക്കാന്‍ ഉള്ള ഞങ്ങളുടെ ശ്രമം വലുതായി വിജയം കണ്ടില്ല. വംശീയ – ഗോത്ര കാലാപങ്ങള്‍ക്കു കുപ്രസിദ്ധി ആര്‍ജിച്ച കൊക്രജാര്‍ മേഖയിലൂടെ വണ്ടി ചൂളം വിളിച്ചു നീങ്ങുമ്പോള്‍ ഉള്ളില്‍ ഒരു ഭയപ്പാട് ഉണ്ടായിരുന്നു .ഏകദേശം 11 മണിയോടെ ഞങ്ങള്‍ ഗുവാഹാട്ടി എത്തി. മുന്‍പ് പറഞ്ഞ പോലെ ഞങ്ങളെ കാത്തു ഡ്രൈവര്‍മാര്‍ സ്റ്റേഷന് പുറത്തു നില്പുണ്ടായിരുന്നു. വണ്ടി താമസിച്ചത് കൊണ്ട് അന്നത്തെ പ്ലാന്‍ എല്ലാം മാറ്റേണ്ട അവസ്ഥ. അധികം കാത്തു നില്കാതെ മേഘാലയ യാത്ര തുടങ്ങി.
റോഡ് വക്കിലുള്ള ഒരു രാജസ്ഥാന്‍ ദാബയില്‍ നിന്നു ഉച്ചഭക്ഷണം. ഗുവാഹാട്ടി – ഷില്ലോങ് ദേശീയ പാതയിലൂടെ ആണ് യാത്ര. റോഡിന്റെ ഒരു വശം ആസ്സാമും മറ്റേ വശം മേഘാലയയും ആണെന്ന് ഡ്രൈവര്‍ പറയുന്നുണ്ടാരുന്നു, വിശ്വാസയോഗ്യം ആണോ എന്നു അറിയില്ല ആദ്യത്തെ ലക്ഷ്യ സ്ഥാനം ഉമൈന്‍ തടാകം ആയിരുന്നു. ഗുവാഹട്ടി- ഷില്ലോങ് പാതയരുവില്‍ തന്നെ ആണ് തടാകം. എയര്‍ടെല്ലിന്റെ 4G പരസ്യം ചിത്രീകരിച്ചത് ഇവിടെ വെച്ചാണ്. വാട്ടര്‍ സ്‌കോട്ടിങ്, ബോട്ടിങ് എന്നിവക്കുള്ള സൗകര്യങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യാസ്തമയ സമയത്തു തടാകം ഒരു ദൃശ്യ വിസ്മയം തന്നെ ആണ്. ഞങ്ങളുടെ ഭാഗ്യത്തിന് ആ സമയത്തു തന്നെ അവിടെ എത്തിച്ചേരാന്‍ സാധിച്ചു. സന്ധ്യ അടുത്തതോടെ അവിടം കാലിയാക്കി നേരെ ഷില്ലോങ്ങിലേക്ക്. നെഹ്‌റു യുവ കേന്ദ്രയുടെ കീഴില്‍ലുള്ള യൂത്ത് ഹോസ്റ്റലില്‍ ഒഴിവുണ്ടായിരുന്നത് കൊണ്ട് താമസ്ഥലം നോക്കി അധികം അലയേണ്ടി വന്നില്ല. ഒരാള്‍ക്ക് 150 രൂപയ്ക്കു കിട്ടാവുന്നതില്‍ അത്യാവശം നല്ല സ്ഥലം തന്നെ ആണിത്. രാത്രി വേറെ പണി ഒന്നും തന്നെ ഇല്ലാത്തതു കൊണ്ട് നേരെ ഒരു സിനിമക്ക് വിട്ടു. ഷോ കഴിഞ്ഞു ഇറങ്ങി, പുറത്തു പ്രതീക്ഷക്കു വിപരീതം ആയി നല്ല തണുപ്പ്. ബംഗാളിലെ കൊടും ഉഷ്ണത്തില്‍ നിന്നു ഇവിടുത്തെ ശൈത്യത്തിലേക്കുള്ള ഉള്ള കാലാവസ്ഥ മാറ്റം തെല്ലൊരു അലസോരം ഉണ്ടാക്കി. അത്തരമൊരു മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെയാണ് പുറപ്പെട്ടത് തന്നെ. ഭക്ഷണത്തിനുള്ള അലച്ചിലായി അടുതത്.അത്യാവശം വികസിച്ച നഗരം ഒക്കെ അല്ലേ, ഇത്തിരി വൈകിയാലും ഭക്ഷണം കിട്ടും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു, എല്ലാം ആസ്ഥാനതതായി. നാട്ടുകാരോട് ചോദിക്കുമ്പോള്‍ എല്ലാവരും വിരല്‍ ചൂണ്ടുന്നത് ഒറ്റ സ്ഥലത്തേക്ക്. ഷില്ലോങ് നഗരത്തിന്റെ ഹൃദയ ഭാഗം എന്നു വിശേഷിപ്പിക്കാവുന്ന പോലീസ് ബസാറിലേക്ക്. അവരുടെ വാക്കു വിശ്വസിച്ചു പോലീസ് ബസാര്‍ ഒട്ടാകെ ചുറ്റി കറങ്ങിയിട്ടും ഒറ്റ ഹോട്ടലും കണ്ടില്ല .അവസാനം ലേശം ഉള്ളോട്ട് മാറി തെരുവോരത്തു ഒന്നു രണ്ടു വണ്ടിയും വെളിച്ചവും കുറെ ആള്‍ക്കാരും ഭക്ഷണം കഴിക്കുന്നത് കണ്ടു, ഈ സമയത്തു ഇത്തരം വണ്ടി കടകളില്‍ മാത്രമേ ഭക്ഷണം കിട്ടൂ. മോമോയും ഫ്രയ്ഡ് റൈസും ആണ് ആകെ ഉള്ള വിഭവങ്ങള്‍, തത്കാലം മോമോ വെച്ചു തൃപ്തിപ്പെടുകയേ നിര്‍വാഹം ഉണ്ടായിരുന്നുള്ളു (വടക്കു കിഴക്കന്‍ ഇന്ത്യക്കാരുടെ ഇഷ്ട വിഭവം ആണ് മോമോ, എവിടെപ്പോയാലും കാണാം ഈ ഒരു വിഭവം).
പിറ്റേന്നു അതിരാവിലെ തന്നെ യാത്ര തുടങ്ങണം എന്നൊക്കെ വിചാരിച്ചെങ്കിലും എല്ലാരും എഴുന്നേറ്റ്, റെഡി ആയി വന്നപ്പോഴേക്കും എട്ടു കഴിഞ്ഞിരുന്നു. ആദ്യം പോകാന്‍ ഉദ്ദേശിച്ചത് ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ പ്രസിദ്ധി ആര്‍ജ്ജിച്ച എലിഫന്റ വെള്ളച്ചാട്ടത്തിലേക്ക് ആയിരുന്നു. അവിടെ ഉള്ള കല്ലുകള്‍ക്ക് ആനയുമായി ഉള്ള രൂപ സാദൃശ്യം ആണ് ഇങ്ങനെ ഒരു പേര് വരാന്‍ കാരണം എന്നു വിശ്വസിക്കപ്പെടുന്നു. പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളുടെ നാടാണ് മേഘാലയ, അതില്‍ തന്നെ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്നത് ഇവിടെയാണ്. ഇനിയുള്ള ഉള്ള യാത്ര ചിറാപുഞ്ചിയിലേക്കാണ്, അതേ, ഒരു കാലത്തു ലോകത്തു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലം എന്നു സാമൂഹ്യ ശാസ്ത്രം വഴി പരിചിതമായ അതേ ചിറാപ്പുഞ്ചിയിലേക്ക്. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന സ്ഥലമായിട്ടു കൂടി റോഡ് ഒക്കെയും മികച്ച നിലയില്‍ തന്നെ ആണ്, ഒരു മഴപെയ്താല്‍ തകരുന്ന നാട്ടിലെ റോഡുമായി വെച്ചു നോല്‍ക്കുമ്പോള്‍ എത്രയോ ഭേദം. പോകുന്ന വഴിക്കു പിന്നെ നിര്‍ത്തിയത് റോഡ് വക്കില്‍ തന്നെ ഉള്ള വാകബ വെള്ളച്ചാട്ടത്തിനു അടുത്താണ് . കുന്നിന്‍ ചരുവികളിലൂടെ താഴോട്ട് ഏറെ ദൂരം നടന്നെത്തിയാല്‍ ചെറിയൊരു വെള്ളച്ചാട്ടം കാണാം. ഇത്തിരി പ്രശ്‌നം പിടിച്ചതാണ് താഴോട്ടുള്ള നടത്തം. ഒരുവശത്തുള്ള അഗാധമായ കൊക്ക തന്നെ കാരണം. സംരക്ഷണ ഭിത്തികള്‍ ഒക്കെ പേരിനു മാത്രമേ ഉള്ളു. അടുത്ത ഘട്ട യാത്ര മൗസമി ഗുഹയിലോട്ട് . ചുണ്ണാമ്പ് കല്ലില്‍ മഴവെള്ളം ഊര്‍ന്നിറങ്ങുമ്പോള്‍ രൂപപ്പെടുന്ന വ്യത്യസ്തങ്ങളായ രൂപങ്ങള്‍ ഒക്കെ കാണാം അവിടെ. നമ്മുടെ പക്ഷിപാതാളം പോലെ അവഗണിക്കപ്പെട്ട അവസ്ഥയില്‍ ഒന്നും അല്ല അവിടം. വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ മനസിലാക്കിയിട്ടു ആവണം, സംസ്ഥാന സര്‍ക്കാര്‍ ഇതു നല്ല രീതിയില്‍ നോക്കി നടത്തുന്നുണ്ട്. ഗുഹാന്തരഭാഗങ്ങളില്‍ ഒക്കെ വെളിച്ചം ഉള്ളതിനാല്‍, യാത്ര അത്ര ക്ലേശകരം ഒന്നും ആവില്ല. ഒന്നര കിലോമീറ്ററോളം ദൂരം ഉണ്ട് ഉള്ളിലേക്കു, കഷ്ടിച്ചു ഒരാള്‍ക്ക് മാത്രം പോകാന്‍ തക്ക വീതി ഉള്ള ഇടനാഴികള്‍ ആണ് അതിലുണ്ട്. ഗുഹാകവാടത്തിനു പുറത്ത്, അല്പം മാറി ഗ്രാമീണര്‍ തന്നെ നടത്തുന്ന ചെറു ഭക്ഷണശാലകള്‍ ഒക്കയുണ്ട്, തനതു മേഘാലയന്‍ വിഭവങ്ങളുടെ രുചിഭേദം അറിയാന്‍ ജിജ്ഞാസയുള്ളവര്‍ക്ക് ഇവിടെ ഒരു കൈ പരീക്ഷിക്കാം. ഭക്ഷണം കഴിച്ചു പോകുന്ന വഴിക്കാണ് സെവന്‍ സിസ്റ്റേഴ്‌സ് ഫാള്‍സ് കണ്ടു വണ്ടി നിര്‍ത്തിയത്. സമാന്തരം ആയി പതിക്കുന്ന ഏഴു വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടം. അങ്ങനെയാണ് ഈ പേര് വീണത്. ഒഴുക്ക് കുറവായതിനാല്‍ ആവണം, ഏഴെണ്ണം ഒന്നും ഞങ്ങള്‍ നോക്കിയിട്ടു വേര്‍തിരിച്ചു കാണാന്‍ കഴിഞ്ഞില്ല.
അന്നത്തെ അവസാന ലക്ഷ്യം ആയിരുന്നു റൂട്ട് ബ്രിഡ്ജുകളിലേക്കുള്ള ട്രക്കിങ്. രണ്ടു റൂട്ട് ബ്രിഡ്ജുകളുണ്ട്, ലിവിങ് റൂട്ട് ബ്രിഡ്ജും ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജും, ആദ്യത്തേത് സാമാന്യം നീളം കൂടിയതാണ്. ഏകദേശം 3500 ഓളം ചവിട്ടുപടികള്‍ ഇറങ്ങി വേണം ഇവിടേം വെരെ എത്താന്‍. അതിനു ഇടക്ക് ആടിയുലയുന്ന രണ്ടു തൂക്ക് പാലങ്ങള്‍ മുറിച്ചു കടക്കേണ്ടതായിട്ട് ഉണ്ട്. ആല്‍മരത്തൈകള്‍ ഇരു കരകളിലും നട്ടു പിടിപ്പിച്ചു അതിന്റെ വേരുകള്‍ വളരുംതോറും മുളയോടോപ്പം കൂട്ടിക്കെട്ടിയാണ് ഇന്ന് കാണുന്ന രീതീയില്‍ റൂട്ട് ബ്രിഡ്ജുകള്‍ പരിണാമം പ്രാപിച്ചത്. പതിറ്റാണ്ടുകള്‍ വേണ്ടി വരുന്ന നിര്‍മ്മാണ പ്രക്രിയ തദ്ദേശീരായ ഖാസി ജനതയുടെ കൈവിരുതിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനം കൂടി ആണ്. കാടിനുള്ളില്‍ സഞ്ചാരികള്‍ക്കു ഉള്ള വെള്ളവും കട്ടന്‍ കാപ്പിയും ഒക്കെ വിറ്റു അന്നന്നത്തെ ഉപജീവനത്തിന് ഉള്ള മാര്‍ഗ്ഗം തേടുന്ന ഗ്രാമീണരെ ഒക്കെ കാണാം യാത്രയ്ക്കിടയില്‍. കാടിന്റെ സൗന്ദര്യം ആസ്വദിച്ചു തങ്ങണം എന്നുള്ളവര്‍ക്കു വേണ്ടി ചിലയിടങ്ങളില്‍ മിതമായ നിരക്കില്‍ താമസ സൗകര്യം ഒക്കെ ഉണ്ട് ഇവിടെ. ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജിന്റെ അടുത്തു തന്നെ ചെറിയ ഒരു വെള്ളകെട്ടുണ്ട്, മരം കോച്ചുന്ന തണുപ്പില്‍ ആകെ ഒന്നു ഉന്മേഷഭരിതമാകണം, വെള്ളത്തില്‍ ആര്‍ത്തുല്ലസിക്കണം എന്നൊക്കെ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഇടം, കുറച്ചൂ കൂടി മുകളിലേക്കു കയറിയാല്‍ റെയിന്‍ബോ ഫാള്‍സ് എന്നിയിടം ഉണ്ടെന്നറിയാം എങ്കിലും സമയപരിമിതി മൂലം അതു ഉപേക്ഷിക്കേണ്ടി വന്നു. മടങ്ങിത്തുടങ്ങിയപ്പോഴേക്കു നന്നേ ഇരുട്ടി, ആളും വെളിച്ചവുമില്ലാത്ത വഴിയിലൂടെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുകയേ നിവര്‍ത്തി ഉണ്ടായിരുന്നുള്ളു. അവസാനം പോയ ഞങ്ങള്‍ ആറു പേരടങ്ങുന്ന സംഘത്തിന് വഴി തെറ്റുക തന്നെ ചെയ്തു. എല്ലാവരുടെയും ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടായെങ്കിലും ആറു പേര് ഉള്ള ബലത്തില്‍ ഒന്നു പറ്റില്ല എന്ന വിശ്വാസത്തില്‍ മുന്നോട്ട് നീങ്ങി. ചുറ്റും മിന്നാമിനുങ്ങിന്റെ വെളിച്ചവും നിശബ്ദദയെ ഭേദിച്ചുള്ള ചീവിടിന്റെ ശബ്ദങ്ങളും മാത്രം. ഏകദേശം മുക്കാല്‍ മണിക്കൂര്‍ വഴി അറിയാതെ അലഞ്ഞതിനു ശേഷം ആണ് ഒരു വിധത്തില്‍ മെയിന്‍ റോഡ് കണ്ടു പിടിച്ചത്, അതും വണ്ടി പാര്‍ക്ക് ചെയ്തതിന് എത്രയോ മുന്നില്‍ ആയി, അവസാനം തിരിച്ചു നടന്നു എത്തിയപ്പോഴേക്കും ജീവച്ഛവമായിട്ടുണ്ടായിരുന്നു. കഴിച്ചു റൂമില്‍ പോയി ഉറങ്ങാന്‍ കിടന്നതു മാത്രം ഓര്‍മ്മയുണ്ട്.
മേഘാലയത്തിലെ രണ്ടാം ദിവസത്തെ യാത്ര ഇന്‍ഡോ- ബംഗ്ലാ അതിര്‍ത്തിക്കടുത്തുള്ള ദവാക്കിലേക്കു ആയിരുന്നു. ഇറങ്ങുന്ന നേരത്തു കനത്ത മഴ തന്നെ – മണ്ണിടിച്ചില്‍ ഉള്ള സ്ഥലങ്ങള്‍ ആണ് ഒന്നൂടെ ആലോചിച്ചിട്ട് പോരേ അങ്ങോട്ടേക്ക് എന്നു ഡ്രൈവറുടെ വക ഉപദേശവും. തെല്ലൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇത്രേടം വരെ കഷ്ടപ്പെട്ടു വന്ന സ്ഥിതിക്ക് അവിടം വരെ പോയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള നഷ്ടബോധം ആശങ്കകളെ മറികടക്കാന്‍ പര്യാപ്തമായിരുന്നു .കോരിച്ചൊരിയുന്ന മഴ ആദ്യമൊക്കെ ഉന്മേഷപ്രദമായിരുന്നെങ്കിലും, കുറെ കഴിഞ്ഞതോടെ അലസോരപ്പെടുത്തിത്തുടങ്ങി. ദവാക്കിലേക്കുള്ള റോഡ് യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. കിഴുക്കാംതൂക്കായ മലനിരകളുടെ ഓരം ചേര്‍ന്നുള്ള കോടമഞ്ഞു നിറഞ്ഞ വഴികളിലൂടെ ഉള്ള ഒരു യാത്ര. ഒരു സഞ്ചാരിയെ സംബന്ധിച്ചടുത്തോളം അതിലും മികച്ചൊരു അനുഭൂതി വേറെയില്ല. കുറച്ചു ഉയരം കയറിക്കഴിഞ്ഞാല്‍ പിന്നെ സമതല ഭൂമിയാണ്. റോഡിനു ഇരുവശവും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും, കന്നുകാലികളെ മേച്ചു ഉപജീവനം നടത്തി, പരിഷ്‌കൃത ജീവിതത്തിന്റെ എല്ലാ സുഖലോലുപതയില്‍ നിന്നു അകന്നു നില്‍ക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണ ജനതയുമാണ് ഇവിടുത്തെ കാഴ്ചകള്‍. പുല്‍മൈതാനങ്ങള്‍ക്കും മൊട്ടകുന്നുകള്‍ക്കും ഇടയില്‍ ആയി അങ്ങിങ്ങു കുറെ കുടിലുകള്‍, പള്ളികള്‍. മൊത്തത്തില്‍ പണ്ട് മിനി സ്‌ക്രീനിലെ, സഞ്ചാരം പരിപാടിയില്‍ നമ്മള്‍ മിക്കവരും കണ്ട ഒരു തനി യൂറോപ്യയന്‍ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പ് പോലെ തോന്നി ഇവിടുത്ത കാഴ്ചകള്‍. വെറുതെ അല്ലല്ലോ ഈ സ്ഥലത്തിന് പാശ്ചാത്യര്‍ കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് എന്ന വിശേഷണം നല്‍കിയത്.
ഇടക്ക് വെച്ചു വണ്ടി പ്രധാനപാതയില്‍ നിന്നു മാറി ഒരു ചെറുവഴിയിലേക്കു തിരിഞ്ഞു, മവലിയാങ് എന്ന ചെറുഗ്രാമത്തിലേക്കാണ് ഇനിയുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന നിലയില്‍ ആണ് ഇവിടം പ്രസിദ്ധമായത്. ഇരുവശവും ഈറ്റക്കാടുകള്‍ നിറഞ്ഞ കുണ്ടും കുഴിയുമായി കിടക്കുന്ന ഇടുങ്ങിയ പാതയിലൂടെ ആണ് യാത്ര. ഒരു കാലത്തു സായുധ കലാപകാരികളുടെ വിഹാരഭൂമി ആയിരുന്നു ഇവിടം .ഇപ്പോള്‍ പൊതുവെ ശാന്തമായി കാണുന്ന മേഘാലയന്‍ കുന്നുകളില്‍ ഒക്കെയും രക്തരൂക്ഷിതമായ വംശീയ കലാപങ്ങളുടെ ഒരു മുന്‍ചരിത്രം തന്നെ ഉണ്ട്. യാഥാസ്തികം ആയ ഗോത്രീയ വേര്‍തിരിവുകള്‍ തന്നെ കാരണം. ഗോത്രങ്ങള്‍ തമ്മില്‍ ഉള്ള കുടിപ്പകകളോട് അനുബന്ധിച്ചുണ്ടായ രക്തച്ചൊരിച്ചിലുകള്‍ക്കും, കടന്നുകയറ്റക്കാര്‍ എന്നു ഇവര്‍ വിശേഷിപ്പിക്കുന്ന- നേപ്പാളി, ബംഗാളി ജനതക്ക് എതിരെയും നടന്ന നിഷ്ടൂരം ആയ വംശഹത്യകള്‍ക്കും ചരിത്രം മൂകസാക്ഷി.
അതൊക്കെ പോയ കാലം, ഇപ്പോള്‍ അതൊക്കെ കെട്ടടങ്ങി എന്നു തോന്നുന്നു, വിനോദസഞ്ചാര മേഖല ഒക്കെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആണ്. ഇട റോഡിലൂടെ ഉള്ള യാത്ര അധികം നീണ്ടില്ല, മവലിയാങ് ഗ്രാമ കവാടത്തില്‍ ഞങ്ങള്‍ എത്തി. ഒരു ചെറു ഗ്രാമത്തിന്റെ ചരിത്രം ഇത്രയധികം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിനു തക്കതായ കാരണങ്ങള്‍ ഉണ്ടാവണമല്ലോ. അതിലേക്കുള്ള അന്വേഷണങ്ങള്‍ അവസാനിക്കുന്നത് മുന്‍പ് സൂചിപ്പിച്ച ഗോത്രീയ സംസ്‌കാരങ്ങളുടെ അപൂര്‍വ്വം ആയി മാത്രം കാണുന്ന നല്ല വശങ്ങളിലേക്ക് ആണ്. ഖാസി ജനതയെ സംബന്ധിച്ചടുത്തോളം സമൂഹ ശുചിത്വം എന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗം ആണ്. പൂര്‍വികര്‍ വഴി തലമുറകള്‍ ആയി കൈമാറി വന്ന ശുചിത്വ പാഠങ്ങള്‍ അവര്‍ ഇന്നും പിന്തുടരുന്നു. ഖര മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ മുള കൊണ്ടുള്ള കൊട്ടകള്‍ ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം കാണാം. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആയി കാണാന്‍ ഒന്നും തന്നെ ഇല്ല ഇവിടെ എന്നു പറയേണ്ടി വരും, കേരളത്തിലെ മറ്റേതൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇവിടെ കാണാന്‍ സാധിച്ചു എന്നു വരില്ല, നമ്മള്‍ വ്യക്തി ശുചിത്വത്തിനു മാത്രം പരിഗണന കൊടുക്കുമ്പോള്‍ ഇവിടെ ഉള്ളവര്‍ സമൂഹ്യ ശുചിത്വത്തിനും കൂടെ തുല്യ പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. ഇതു രണ്ടും അന്യമായ ഉത്തരേന്ത്യന്‍ സഞ്ചാരികളെ സംബന്ധിച്ചടുത്തോളം ഇവിടം സ്വര്‍ഗ്ഗം തന്നെ ആണ് എന്നു പറയേണ്ടി വരും.
ദവാക്കിയിലേക്കുള്ള ദൂരം കുറയും തോറും പട്ടാള ക്യാമ്പുകളും അവരുടെ വണ്ടികളും കണ്ടു തുടങ്ങി. ബംഗ്ലാ അതിര്‍ത്തിക്ക് സമാന്തരം ആയാണ് റോഡ്, താഴോട്ട് നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പാടങ്ങള്‍ കാണാം. നദിക്കു കുറുകെ സൈന്യം നിര്‍മ്മിച്ച ഒരു പാലം കടന്നു പോവേണ്ടതായുണ്ട്. തന്ത്രപ്രധാന മേഖല ആയതിനാല്‍ ക്യാമറ മാറ്റിവെക്കാന്‍ ഡ്രൈവര്‍ പറഞ്ഞുവെങ്കിലും ഞങ്ങള്‍ അതു കാര്യമായി എടുത്തില്ല. പാലം അടുത്തെത്തിയപ്പോള്‍ അവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടാളക്കാരന്‍ ക്യാമറ കണ്ടു കളിപ്പിലായി. ഇവന്മാര്‍ ആരും പറഞ്ഞാലും കേള്‍ക്കില്ല എന്നൊക്കെ പറഞ്ഞു മുറുമുറുത്തോണ്ടു വരികയും ചെയ്തു. ഒരു വിധത്തില്‍ അവിടുന്നു തലയൂരി. പാലത്തില്‍ വെച്ചു തന്നെ കണ്ടു ദവാക്കിയുടെ അവസ്ഥ കണ്ടു. മഴവെള്ളപാച്ചിലില്‍ തടാകത്തിന്റെ നിറം തന്നെ മാറിയിട്ടുണ്ട് – നല്ല ചെഞ്ചുവപ്പ് നിറം. മുന്‍പ് വായിച്ചും കേട്ടും അറിഞ്ഞ അടിത്തട്ട് വരെ കാണാന്‍ പറ്റുന്ന, അവരുടെ തന്നെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘ക്രിസ്റ്റല്‍ ക്ലിയര്‍ ‘, വെള്ളം പ്രതീക്ഷിച്ചു പോയ ഞങ്ങളെ സംബന്ധിച്ചടുത്തോളം ഹൃദയഭേദകം (വാക്കുകളില്‍ കുറച്ചു അതിശയോക്തി വേണമല്ലോ) തന്നെ ആയിരുന്നു ആ കാഴ്ച. കനത്ത മഴ കാരണം തീരത്തു പോകാന്‍ പോലും സമ്മതിക്കുകയില്ല എന്നു നമ്മുടെ ഡ്രൈവര്‍ .എന്തായാലും ഇവിടേം വര വന്ന സ്ഥിതിക്ക് അതിര്‍ത്തി ചെക്ക്‌പോസ്‌റ് കണ്ടു സായൂജ്യം അടയാം എന്നുകരുതി ആണ് ദവാക്കി- തമ്പില്‍ അതിര്‍ത്തിയിലേക്ക് പോയത്. അതിര്‍ത്തി കാണാന്‍ എത്തിയ ബംഗ്ലാദേശികളും ഉണ്ട് അവിടെ. അതിര്‍ത്തിയില്‍ വേറെ എന്തു കാണാന്‍ ആണ്, സമയം വൈകിക്കാതെ മടങ്ങാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു എല്ലാവരും .അങ്ങനെ നിരാശാജനകം ആയ ഒരു ദിവസത്തിനു സമാപ്തി കുറിച്ചു ഗുവാഹാട്ടിയിലേക്കുള്ള നീണ്ട യാത്ര തുടങ്ങുക ആയി.
ഗുവാഹട്ടിയില്‍ അന്ന് തങ്ങി പിറ്റേന്നു രാവിലെ മടങ്ങാന്‍ പറ്റുന്ന രീതിയില്‍ ആണ് യാത്ര ക്രമീകരിച്ചിരുന്നത്. ഞങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിച്ചിടത്ത് എത്തണമെങ്കില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ ഉള്ള സരൈഗാട്ട് പാലം മുറിച്ചു കടക്കേണ്ടത് ഉണ്ട്. പ്രതീക്ഷക്കു വിപരീതമായി ഡ്രൈവറുമായി ഒന്നു ഉരസേണ്ടി വന്നു, എന്തു വന്നാലും പാലം കടക്കില്ല എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. അങ്ങോട്ടേക്കുള്ള അധിക നിരക്ക് കൊടുക്കാമെന്ന് ഏറ്റിട്ടും അവര്‍ മുന്‍ നിലപാടില്‍ നിന്നു അണുവിട മാറിയില്ല. ഒന്നര കിലോമീറ്ററോളം വരുന്ന ഇടുങ്ങിയ പാലത്തിലെ സന്ധ്യാസമയത്തുണ്ടാകാന്‍ ഇടയുള്ള തിരക്കു തന്നെ ആയിരുന്നു കാരണം. ഒടുക്കം ഗുവാഹാട്ടി റയില്‍വേ സ്റ്റേഷന് അടുത്തുള്ള പാന്‍ ബസാറില്‍ ഞങ്ങളെ ഇറക്കിയിട്ട് ബാക്കി ഉണ്ടായിരുന്ന തുകയും മേടിച്ചു അവര്‍ സ്ഥലം കാലിയാക്കി. ഭാഗ്യത്തിന് അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പോവാനുള്ളിടത്തേക്ക് ബസ് കിട്ടി. പാലത്തില്‍ ഡ്രൈവര്‍മാര്‍ പറഞ്ഞു പേടിപ്പിച്ച പോലെ അസാധരണമായ തിരക്കു ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി വൈകിയും പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. പിറ്റേന്നു രാവിലെ കിട്ടുന്ന വളരെ കുറച്ചു സമയത്തെ എങ്ങനെ ഫലപ്രദം ആയി വിനിയോഗിക്കാം എന്നതിനെ പറ്റി ആയിരുന്നു അടുത്ത ആലോചന. അങ്ങനെ ആണ് പ്ലാനില്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കാമാഖ്യ ക്ഷേത്ര സന്ദര്‍ശനം എന്ന പുതിയ പദ്ധതിയും കൂടെ ഉരുത്തിരിഞ്ഞു വന്നത്. ഗുവാഹാട്ടിയില്‍ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറവാണ്, പിന്നെ ആകെ ഉള്ളത് ചരിത്ര പ്രസിദ്ധം ആയ കാമാഖ്യ ക്ഷേത്രം ആണ്, ഗുവാഹാട്ടിയുടെ ഐഡന്റിറ്റി തന്നെ ഇതാണെന്നു പറയാം. മധുരയില്‍ എത്തിയിട്ട് മീനാക്ഷി ക്ഷേത്രം കാണാത്തതു പോലെയോ, ഹൈദരബാദില്‍ ചെന്നിട്ട് ചാര്‍മിനാര്‍ കാണാത്ത പോലെയോ നിരര്‍ഥകം ആയിരിക്കും കാമഖ്യ പോയെല്ലെങ്കില്‍ ഉള്ള അവസ്ഥ, പിന്നീട് ഇവിടം വരെ എത്തിയിട്ട് അവിടെ പോയില്ലലോ എന്ന കുറ്റബോധം എങ്കിലും ഉണ്ടാവില്ലലോ. സമയം കുറവ് ആണെങ്കിലും അതിരാവിലെ എണീറ്റ് പോവാന്‍ തന്നെ ഞങ്ങളില്‍ കുറച്ചു പേര് തീരുമാനിച്ചു.
കിഴക്കന്‍ പ്രേദേശം ആയതു കൊണ്ട് സൂര്യ കിരണങ്ങള്‍ നേരത്തെ പതിച്ചു തുടങ്ങും, അതുകൊണ്ട് അതി രാവിലെ തന്നെ എഴുനേല്‍ക്കാന്‍ ഒന്നും പ്രയാസം ഉണ്ടായില്ല. സമയം പാഴാക്കാതെ തന്നെ ഞങ്ങള്‍ കാമാഖ്യ ഉദ്യമത്തിന് പുറപ്പെട്ടു .പുറത്തു നല്ല മഴപെയ്യുന്നുണ്ട്, ആദ്യം കണ്ട ഓട്ടോയില്‍ ഞങ്ങള്‍ ഏഴുപേര്‍ ഒരുവിധം കയറി കൂടി. ബ്രഹ്മപുത്രക്കു സമാന്തരം ആയാണ് റോഡ്. ശാന്തമായി ഒഴുകുന്ന ബ്രഹ്മപുത്ര നദി ഒരപൂര്‍വ്വ കാഴ്ച ആണ്. ഹിമവാന്റെ മടിത്തട്ടില് നിന്നു ഉത്ഭവിച്ചു ചൈനീസ് അധീന ടിബറ്റന്‍ പ്രദേശങ്ങളില്‍ ട്‌സങ്‌പോ ആയും അരുണാചലിലൂടയും ആസ്സാം സമതലങ്ങളിലൂടെയും ഒഴുകി ബംഗ്ലാദേശ് പീഠഭൂമികളില്‍ ജമുന ആയി രൂപപരിണാമം പ്രാപിക്കുന്ന നദി അവസാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഒരു കണക്കിന് പറഞ്ഞാല്‍ ആസ്സാം ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യയുടെ പ്രതീക്ഷയും അതുപോലെ തന്നെ ദുരന്ത നായകനും ആണ് ഈ നദീ പ്രവാഹം. ഹിമാലയ സാനുക്കളില്‍ മഞ്ഞുരുകുന്നതോടെ, രൂപപ്പെടുന്ന അനിയന്ത്രിതം ആയ ജലപ്രവാഹം ആസ്സാമിന്റെ എക്കല്‍ മണ്ണ് നിറഞ്ഞ ഫലഭൂയിഷ്ടം ആയ ഇരുകരകളെയും നാശോന്മുഖം ആക്കാന്‍ പര്യാപ്തം ആണ്. വണ്ടിയുടെ വേഗത കുറഞ്ഞുതുടങ്ങിയപ്പോഴേ മനസ്സിലായി സരൈഗാട്ട് പാലം അടുക്കാറായെന്നു. രാത്രി ആയതിനാല്‍ ഇന്നലെ അതിന്റെ കൃത്യമായ ഒരു ചിത്രം ലഭിച്ചില്ല. ഇന്നെന്തായാലും കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിച്ചു.
ചരിത്രം ഏറെ പറയാന്‍ ഉണ്ട് സരൈഗാട്ടിനും ബ്രഹ്മപുത്രക്കു മീതെ തലയെടുപ്പോടെ നില്‍ക്കുന്ന ഈ പാലത്തിനും. വടക്കു കിഴക്കന്‍ മേഖല തങ്ങളുടെ അധീനതയില്‍ ആക്കാന്‍ എത്തിയ അതി ശക്തരായ മുഗള്‍ സാമ്രാജ്യത്തെ സൈന്യബലം നന്നേ കുറവായിട്ടു കൂടി ധീരോചിതം ആയി പോരാടി , അവരെ അടിയറവു പറയിപ്പിച്ച അഹോം രാജവംശത്തിന്റെ വിജയത്തിന്റെ പ്രതീകം കൂടി ആണ് സരൈഗാട്ട്. സരൈഗാട്ടിനു അപ്പുറം കടക്കാന്‍ അന്ന് മുഗളന്മാര്‍ക്കായില്ല. ചരിത്രം ഉറങ്ങുന്ന ഈ രണഭൂമിയില്‍ ആണ് ഒന്നര കിലോമീറ്ററോളം നീളം ഉള്ള, ഗുവാഹാട്ടി നഗരത്തിന്റെ ദക്ഷിണ- പൂര്‍വ്വ കരകളെ ബന്ധിപ്പിക്കുന്ന ഈ പാലം സ്ഥിതി ചെയ്യുന്നത്. റോഡും റയില്‍വേ ലൈനും മുകളിന് മുകളില്‍ ആയി കടന്നു പോവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ഈ അടുത്തകാലത്താണ് സരൈഗാട്ടിന്റെ പതിറ്റാണ്ടുകള്‍ നീണ്ട നിസ്തുല സേവനത്തിനു ഉള്ള അംഗീകാരം എന്നോണം സുവര്‍ണ്ണ ജുബിലീ ആഘോഷം ഒക്കെ കെങ്കേമം ആയി കൊണ്ടാടപ്പെട്ടത്. ചൈനീസ് അധിനിവേശ സമയത്തു ടിബറ്റന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ കരസേനക്കുള്ള ആയുധ – ഭക്ഷണ സാമഗ്രികള്‍ ഒക്കെയും അടുക്കല്‍ എത്തിക്കാന്‍ ആയത് തന്ത്രപ്രധാനമായ ഈ പാത വഴി ആണ് . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വടക്കു കിഴക്കന്‍ ഇന്ത്യയുടെ ജീവനാഡി തന്നെ ആണിത്.
പാലം കടന്നു ദക്ഷിണ കരയില്‍ എത്തി, ഗുവാഹട്ടിയുടെ വികസിത- വാണിജ്യ പ്രദേശങ്ങള്‍ ഒക്കെയും ഈ കരയില്‍ ആണ്. നദീ തീരത്തുള്ള നീലാചല്‍ കുന്നില്‍ മുകളില്‍ ആണ് കാമാഖ്യ ക്ഷേത്രം. കുറെ ഉള്‍റോഡുകളിലൂടെ സഞ്ചരിച്ചു അവസാനം ഞങ്ങള്‍ കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയുടെ അടിവാരത്തെത്തി. ഇനി അങ്ങോട്ടേക്കുള്ളത് കുത്തനെ ഉള്ള റോഡാണ്, ഓട്ടോ ഇത്ര പേരെയും വെച്ചു കയറുക ക്ലേശകരം ആണ്. അതുകൊണ്ട് രണ്ടു പേരെ ഓട്ടോയില്‍ പറഞ്ഞു വിട്ടിട്ടു ഞങ്ങള്‍ വേറൊരു വണ്ടിയില്‍ ആണ് മുകളില്‍ എത്തിയത്. കുന്നില്‍ മുകളില്‍ എത്തിയാല്‍, ഗുവാഹട്ടി നഗരത്തിന്റെയും ബ്രഹ്മപുത്ര നദിയുടെയും മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ രീതിയില്‍ നിര്‍മിച്ചെക്കുന്ന വ്യൂ പോയിന്റുകള്‍ ഒക്കെ ഉണ്ട്. ഞായറാഴ്ച ആയതിനാല്‍ ആവണം, ദര്‍ശനത്തിനായി സാമാന്യത്തില്‍ അധികം തിരക്കുണ്ടായിരുന്നു. തിരക്കു കാരണം അകത്തേക്ക് കയറാന്‍ നിന്നില്ല. പുറത്തു നിന്നു ക്ഷേത്രം ഒന്നു ചുറ്റിക്കറങ്ങി, പോയതിനു തെളിവായി പ്രസാദവും വാങ്ങി മടങ്ങിപ്പോവാന്‍ ആയിരുന്നു പ്ലാന്‍.
മറ്റുള്ളവയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ആരാധനാരീതികള്‍, ഐതീഹ്യം എന്നിവ കൊണ്ടും പ്രസിദ്ധം ആണ് കാമാഖ്യ ക്ഷേത്രം. ആര്‍ത്തവാവസ്ഥയില്‍ ഉള്ള സതീ ദേവി ആണ് ഇവിടെ ആരാധന മൂര്‍ത്തി. വിരോധാഭാസം എന്തെന്ന് പറഞ്ഞാല്‍, ആര്‍ത്തവാവസ്ഥയില്‍ ഉള്ള മൂര്‍ത്തി യെ കൊണ്ടാടുന്ന ക്ഷേതത്തില്‍ പോലും, ആര്‍ത്തവ കാലത്തു സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ് എന്നതാണ്. മനം മടുപ്പിക്കുന്ന കടും ചുവപ്പിന്റെ അതിപ്രസരം തന്നെ ആണ് ഇവിടെ. ദേവി പ്രീതിക്കായി ബലി കൊടുക്കാന്‍ വിധിക്കപെട്ട ആടമാടുകളും, പറക്കാന്‍ കഴിയാത്ത വിധം നിസ്സഹായരായ പ്രാവുകള്‍ ഒക്കെയും ആത്മീയതയും സമാധാനവും കാംക്ഷിച്ചു വരുന്നവര്‍ക്ക് തീര്‍ത്തും അസഹനീയമായിരിക്കും. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ മൃഗ ബലി നിരോധിക്കല്‍ നിയമം ഒന്നും പ്രായോഗികമല്ലാത്തതു കൊണ്ട് ഇത്തരം അനാചാരങ്ങള്‍ ഒക്കെയും നിര്‍ബാധം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടിവിടെ. ഹിംസാത്മകമായ കാഴ്ചകളാല്‍ മുഖരിതം ആയ ക്ഷേത്രത്തില്‍, അതൊക്കെ അധിക നേരം കണ്ടു നില്‍ക്കാന്‍ ഉള്ള സഹനശക്തി ഇല്ലാത്തതിനാല്‍ മടങ്ങാന്‍ ഉള്ള വ്യഗ്രതയിലായിരുന്നു എല്ലാവരും. മടക്കയാത്രക്കുള്ള ട്രെയിന്‍ എത്തുന്നതിനു മുന്‍പേ കാമാഖ്യ സ്റ്റേഷനില്‍ ഞങ്ങളെത്തി, സംഘത്തിലെ ബാക്കി ഉള്ളവര്‍ ഞങ്ങളെയും കാത്തു അക്ഷമരായി നില്‍പ്പുണ്ടായിരുന്നു. കൃത്യ സമയത്തു തന്നെ ട്രയിന്‍ എത്തി.
ഏതാനും ദിവസം മാത്രം നീണ്ട മേഘാലയന്‍ അനുഭവങ്ങള്‍ അയവിറക്കികൊണ്ട് വീണ്ടും വംഗനാട്ടിലേക്ക്. അങ്ങനെ ആ യാത്രയും പര്യവസാനിക്കുകയായി. ഒരു കൂട്ടം ഓര്‍മ്മകളും, ജീവിതാനുഭവങ്ങളും സൗഹൃദവും അവശേഷിപ്പിച്ചു കൊണ്ട്. രണ്ടു വര്‍ഷം നീണ്ട പഠനകാലയളവില്‍ നടത്തിയ ചെറുതും വലുതുമായ ഒരു കൂട്ടം യാത്രകളുടെ അവസാന അദ്ധ്യായം . എന്നെങ്കിലും ഇനിയൊരു യാത്രക്കു കൂടി ഒത്തുചേരാം എന്ന ശുഭാപ്തി വിശ്വാസത്തോടെ, ജീവിതം കരുപ്പിടിപ്പിക്കാന്‍ ഉള്ള ആത്യന്തിക യാത്രയുടെ ആരംഭം കുറിക്കപ്പെടുകയായി.
(ഖരഗ്പൂര്‍ ഐഐടിയില്‍ എംടെക് വിദ്യാര്‍ഥിയാണ് വിഷ്ണുരാജ്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)