UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാര്‍ഡ് എത്തിച്ചത് കാവ്യയുടെ സ്ഥാപനത്തിലെന്ന് മൊഴി

കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് ലക്ഷ്യയിലെത്തിച്ചതെന്നും സുനി

ഓടുന്ന വാഹനത്തില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന മെമ്മറി കാര്‍ഡ് നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ എത്തിച്ചതായി മൊഴി. കൊച്ചി കാക്കനാടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കാര്‍ഡ് ഏല്‍പ്പിച്ചതായാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മൊഴി.

കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് ലക്ഷ്യയിലെത്തിച്ചതെന്നും സുനി വെളിപ്പെടുത്തുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടെന്നാണ് സൂചന. കാവ്യ ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ആരംഭിച്ച ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമാണ് ലക്ഷ്യ. ജയിലില്‍ പോലീസിന് നല്‍കിയ മൊഴിയിലാണ് പള്‍സര്‍ സുനി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം ആരെയാണ് മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചതെന്ന് വ്യക്തമല്ല.

കഴിഞ്ഞദിവസം ലക്ഷ്യയില്‍ പോലീസ് നടത്തിയ റെയ്ഡ് ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിനായിരുന്നെന്നാണ് സൂചന. അതേസമയം പരിശോധനയില്‍ മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടിയാണോ ഇത്തരത്തിലൊരു മൊഴിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ലക്ഷ്യയില്‍ പരിശോധനയ്‌ക്കെത്തിയ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് മടങ്ങിയത്. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ ബ്ലാക്‌മെയ്ല്‍ ചെയ്ത് പണം ചോദിച്ച് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മെമ്മറി കാര്‍ഡ് ലക്ഷ്യയിലെത്തിച്ചതായി മൊഴി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍