അഴിമുഖം പ്രതിനിധി
കൊച്ചി മെട്രോ നിർമ്മാണത്തിനായി എം ജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തു. ശീമാട്ടി ഉടമ ബീനാ കണ്ണനുമായി ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെതുടർന്നാണ് ഭൂമി ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ശീമാട്ടിയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുയർന്നിരുന്നു. ഇതെതുടർന്ന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അടക്കമുള്ളവ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാപക എതിര്‍പ്പുണ്ടതിനാൽ ആ നീക്കം സർക്കാർ ഉപേക്ഷിച്ചു. പിന്നീടാണ് റവന്യൂ ഉദ്യോഗസ്ഥ സംഘം ബീന കണ്ണനുമായി ചർച്ച നടത്തിയത്.
അതെസമയം കൊച്ചി മെട്രോ പദ്ധതിയുമായി എക്കാലത്തും സഹകരിച്ചിട്ടുണ്ടെന്നും തുടര്‍ന്നും സഹകരിക്കകുമെന്നും ബീനാ കണ്ണന്‍ പറഞ്ഞു. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഒന്നാംഘട്ട നിര്‍മ്മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങി. മെട്രോയുടെ 5 തൂണുകളാണ് ശീമാട്ടിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കുക.