അഴിമുഖം പ്രതിനിധി
പാക്കിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം അടുത്ത ആഴ്ചയിലേക്ക് മാറ്റി. വിദേശകാര്യ വകുപ്പിലെയും വാണിജ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്താനിരുന്ന ചര്‍ച്ചയാണ് മാറ്റി വെച്ചത്.
ഇന്ത്യ സൗഹൃദ രാഷ്ട്ര പദവി ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന് അത് വന്‍ തിരിച്ചടിയാകും. പാക്കിസ്ഥാന്റെ 205-16ലെ മുഴുവന്‍ ചരക്ക് ഇടപാട് 2.67 ബില്ല്യണ്‍ ഡോളര്‍ എന്ന കുറഞ്ഞനിരക്കാണ്. ഇന്ത്യയുടെത് 641 ബില്ല്യണ്‍ ഡോളറാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ രണ്ട് ദശാബ്ദമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിസൌഹൃദരാജ്യം പദവിയില്‍ നിന്ന് പിന്മാറാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് പാകിസ്ഥാനിലുള്ളത്.
1996-ല്‍ ഗാട്ട് കരാറിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന് സൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. ഇതനുസരിച്ച് ലോകവ്യാപര സംഘടനയിലെ മറ്റ് അംഗങ്ങളെക്കാള്‍ കൂടുതല്‍ പരിഗണന പാക്കിസ്ഥാന് ഇന്ത്യ നല്‍കിവരുന്നുണ്ടായിരുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ രാഷ്ട്ര പദവി പുനഃപരിശോധിക്കാന്‍ തീരുമാനമെടുത്തത്. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവന് പകരം ചോദിക്കാതിരിക്കാനാകില്ല എന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധു നദീതട ജലവിനിയോഗ കരാറില്‍ തീരുമാനമെടുക്കുന്നതിനു ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് സൗഹൃദരാഷ്ട്ര പദവി സംബന്ധിച്ചും ചര്‍ച്ച നടത്തുന്നതിന് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല എന്നായിരുന്നു പ്രധാനമന്ത്രി സിന്ധു നദീതട ജലവിനിയോഗ കരാര്‍ സംബന്ധിച്ച് പ്രതികരിച്ചത്.