ഝാര്‍ഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ 12 തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.
ഝാര്‍ഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ച തൊഴിലാളികളില്‍ ഒരാള്‍ ബാലേശ്വറിന്‌റെ മകന്‍ കുലേശ്വറാണ് (22). കുലേശ്വറിന്‌റെ മൃതദേഹം വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ് ബാലേശ്വര്‍. 12 തൊഴിലാളികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഗൊദ്ദയിലെ ലാല്‍ മാട്ടിയയില്‍ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്‌റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം.
50കാരനായ ബാലേശ്വറും കുലേശ്വറും ഖനിയിലെ ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍മാരായാണ് പ്രവര്‍ത്തിച്ച് വരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ അപകടത്തിന്‌റെ സൂചന വന്നത്. എന്നാല്‍ കുറച്ച് നേരത്തെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. അതുവരേയും മകനോടൊപ്പം ജോലി ചെയ്തിരുന്ന ബാലേശ്വറിനോട് ഖനിയുടെ മറ്റൊരു ഭാഗത്തേയ്ക്ക് പോകാന്‍ സൂപ്പര്‍വൈസര്‍ നിര്‍ദ്ദേശിച്ചു. ആറ് മണിക്ക് ശേഷം കൂടുതല്‍ വലിയ തോതില്‍ മണ്ണിടിഞ്ഞു. പക്ഷെ ഇതിന് ശേഷവും കുലേശ്വര്‍ ജോലി ചെയ്തിരുന്ന ഭാഗത്ത് പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇതിന് പിന്നാലെയായിരുന്നു അപകടം.
ലാല്‍ മാട്ടിയ ഖനിയിലെ തീര്‍ത്തും മോശമായ തൊഴില്‍ സാഹചര്യത്തെക്കുറിച്ച് ഡ്രൈവര്‍മാരും ഓപ്പറേറ്റര്‍മാരും പരാതിപ്പെടുന്നുണ്ട്. അതേസമയം തൊഴിലാളികളെ കൊണ്ട് അസാദ്ധ്യമായ ടാര്‍ഗറ്റുകള്‍ ലക്ഷ്യം വച്ചുകൊണ്ട് തൊഴിലാളികളെ മാനേജ്‌മെന്‌റ് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന ആരോപണം ഇസിഎല്‍ തള്ളിക്കളയുകയാണ്. ഇത്തരമൊരു പ്രശ്‌നമില്ലെന്നാണ് ഇസിഎല്‍ എംഡി ആര്‍ ആര്‍ മിശ്ര പറയുന്നത്. രാജ്മഹല്‍ കോള്‍ ഗ്രൂപ്പിന്‌റെ ഭാഗമാണ് ലാല്‍ മാട്ടിയ ഖനി. 17 മില്യണ്‍ ടണ്ണാണ് രാജ്മഹല്‍ ഗ്രൂപ്പിന്‌റെ വാര്‍ഷിക ടാര്‍ഗറ്റ്. ഇതിനപ്പുറം പോവാനുള്ള അനുമതിയില്ല. ഉല്‍പ്പാദനം കൂട്ടാന്‍ ആരുടെ മേലും സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും ആര്‍ആര്‍ മിശ്ര പറയുന്നു. അതേസമയം വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച മിശ്ര ഇത് സംബന്ധിച്ച് കോള്‍ ഇന്ത്യ ലിമിറ്റഡും ഡയറക്ടര്‍ ജനറല്‍ ഓഫ് മൈന്‍ സേഫ്റ്റിയും അന്വേഷണം നടത്തി വരുകയാണെന്ന് വ്യക്തമാക്കി.