ടീം അഴിമുഖം
ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള പരമ്പര തുടരുന്നു.ചുമതലയേറ്റ് ഒരു വര്‍ഷത്തിനകം സന്ദര്‍ശിച്ച വിദേശരാജ്യങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട മോദിക്ക് പാകിസ്താന്റെ കാര്യത്തിലുണ്ടാകുന്ന ആശയക്കുഴപ്പത്തിന് കാരണമെന്ത് എന്നതിനെക്കുറിച്ച് അഴിമുഖം എഡിറ്റോറിയല്‍ പരിശോധിക്കുന്നു. പരമ്പരയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക– (മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍, മോദി സര്‍ക്കാരിലെ രണ്ടാമന്റെ കളികള്‍, അരുണ്‍ ജെയ്റ്റ്‌ലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം; അവഗണിക്കാനാവില്ല, മോദിയുടെ ഒരുവര്‍ഷം: പൊതുജനാരോഗ്യത്തില്‍ നിന്നും സ്വകാര്യലാഭത്തിലേക്കുള്ള കരട് ദൂരം. ഇതോ കര്‍ഷകരുടെ അഛേ ദിന്‍?; കൃഷിക്ക് പുറത്താകുന്ന കര്‍ഷകര്‍)
19 രാജ്യങ്ങള്‍, 52 ദിവസം. ഏതൊരു പ്രധാനമന്ത്രിയെയും സംബന്ധിച്ചിടത്തോളം, അധികാരമേറ്റ് ആദ്യ വര്‍ഷം തന്നെ ഇത്രയും ദിവസം വിദേശത്ത് ചിലവഴിക്കുക എന്നത് അനുപമമായ ഒരു റെക്കോഡാണ്. എല്ലാ സന്ദര്‍ശനങ്ങളും ദൃശ്യബഹുലമായിരുന്നു എന്ന് മാത്രമല്ല, ചില സന്ദര്‍ശനങ്ങള്‍ രാജ്യത്തിന് ലാഭകരമായ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്.പക്ഷെ ഒരു നയമേഖലയില്‍ മോദി സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണ്. അത് പാകിസ്ഥാന്റെ കാര്യത്തിലാണ്.
രണ്ട് നിര്‍ണായക വിഷയങ്ങളിലുള്ള ഇന്ത്യയുടെ നയ കസര്‍ത്തുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാവുകയും ചെയ്യുന്നു. ആദ്യമായി, ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള തീരുമാനത്തിന്റെ യുക്തിഭദ്രതയെ കുറിച്ച് വളരെ ബുദ്ധിമുട്ടിക്കുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. പ്രത്യേകിച്ചും, അതിന്റെ വഞ്ചനാപരമായ സ്വഭാവം തുടര്‍ന്നു കൊണ്ട് പാകിസ്ഥാന്‍ ഭീകര കയറ്റുമതി തുടരുന്ന സാഹചര്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നു. അതുകൊണ്ട് തന്നെ, ജമ്മുകാശ്മീരില്‍ ഭീകര ആക്രമണങ്ങള്‍ മടങ്ങി വന്നതില്‍ ആര്‍ക്കും വലിയ അത്ഭുതമൊന്നും തോന്നിയില്ല. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം മോദിയുടെ രണ്ട് സൗഹാര്‍ദ സമീപനങ്ങളാണ് ശ്രദ്ധേയമായത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഫോണില്‍ സംസാരിച്ച മോദി പിന്നീട്, അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായുള്ള ഇസ്ലാമാബാദ് സന്ദര്‍ശനത്തെ താന്‍ ഉറ്റുനോക്കുകയാണെന്ന് പറയുന്ന ഒരു കത്ത് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വശം ഷെരീഫിന് എത്തിച്ചു കൊടുത്തു.
രണ്ടാമത്തെ മലക്കംമറിച്ചിലും ഒട്ടും ആശയക്കുഴപ്പം കുറഞ്ഞതല്ല: ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ഒഴികെ എപ്പോള്‍ വേണമെങ്കില്‍ ഡല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്ക് ഹുറിയത്ത് വിഘടനവാദികളുമായി കാണാമെന്ന് ഇന്ത്യ കഴിഞ്ഞ മാസം പാകിസ്ഥാനെ അറിയിച്ചു. അതായത് കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതിലേക്ക് മോദിയെ നയിച്ച കാരണങ്ങളില്‍ പോലും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ അദ്ദേഹം തയ്യാറായി. ഇന്ത്യയുടെ സമ്മതിയുടെ ബലത്തില്‍, ഇസ്ലാമബാദില്‍ നടന്ന വിദേശമന്ത്രാലയ സെക്രട്ടറിതല ചര്‍ച്ചകള്‍ കഴിഞ്ഞ ഉടനെ ഹൂറിയത്ത് നേതാവ് സയിദ് അലി ഷാ ഗീലാനിയുമായി കൂടിക്കാഴ്ച നടത്തിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, ആ ആഴ്ച മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഹൂറിയത്ത് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
മറ്റൊരു പ്രശ്‌നം കൂടി ഇവിടെ പ്രസക്തമാണ്. പാകിസ്ഥാന്റെ റിപബ്ലിക് ദിനാഘാഷത്തില്‍ പങ്കെടുക്കാന്‍ തീരെ താല്‍പര്യമില്ലാതിരുന്ന മന്ത്രി വി കെ സിംഗിനെ സര്‍ക്കാര്‍ നിര്‍ബന്ധച്ച് ഇന്ത്യന്‍ പ്രതിനിധിയായി പറഞ്ഞയച്ചു. മന്ത്രിസഭയിലുള്ള ഏതെങ്കിലും ഒരു സഹമന്ത്രിക്ക് തുല്യനല്ല സിംഗ്. മുന്‍ കരസേന മേധാവി എന്ന നിലയിലുള്ള ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ത്യന്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും സേന മേധാവികളുടെ തോളില്‍ കയറി ഇരിക്കാറുണ്ട്. എന്നാല്‍, പാകിസ്ഥാന്‍ ഹൂറിയത്ത് നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഒരു പരിപാടിയിലേക്ക് രാജ്യത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തെ അയച്ചുകൊണ്ട് മുന്‍ കരസേന മേധാവിയെ അപമാനിച്ചത് സര്‍ക്കാര്‍ തന്നെയായിരുന്നു.
ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാക്കും എന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നല്‍കി വോട്ടര്‍മാര്‍ മോദിയെ അധികാരത്തിലേറ്റിയത്. അദ്ദേഹം പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നായിരുന്നു പൊതു പ്രതീക്ഷ. വിരോധാഭാസം എന്ന് പറയട്ടെ, പാകിസ്ഥാന്‍ നയത്തില്‍ മന്‍മോഹന്‍ സിംഗ് പുലര്‍ത്തിയ ആത്മാഭിമാനമില്ലായ്മയുടെ മെയ് വഴക്കങ്ങള്‍ ഇന്ന് മോദി സര്‍ക്കാരിന്റെ നടപടികളെയും ബാധിച്ചിരിക്കുന്നു.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മോദിയുടെ നയസമീപനങ്ങളിലെ ലക്ഷ്യബോധമില്ലായ്മയില്‍ നിന്നും ഉരുത്തിരിയുന്ന മലക്കംമറിച്ചിലുകള്‍ മാത്രമല്ല പാകിസ്ഥാന് ധൈര്യം പകര്‍ന്നു നല്‍കുന്നത്. അതിന്റെ രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ത്തുകൊണ്ട്, ജമ്മുകാശ്മീരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനവും പാകിസ്ഥാന്‍ അനുകൂല ഭീകരനായ മുസറാത്ത് ആലത്തിനെ മോചിപ്പിക്കാനുള്ള ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ മൗനം പാലിച്ച മോദി സര്‍ക്കാരിന്റെ നിലപാടും ഉള്‍പ്പെടെ ഇന്ത്യയില്‍ സംഭവിച്ച രാഷ്ട്രീയ സംഭവവികാസങ്ങളും അവര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇന്നത്തെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി 1989ല്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍, റുബയ്യ സയിദ് മുഫ്തി മുഹമ്മദ് സയിദിനെ തട്ടിക്കൊണ്ടു പോകാന്‍ തന്ത്രം മെനയുക വഴി ഭീകര പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയ ആളും കണ്ടഹാറിലെക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോള്‍ കൊടുംഭീകരരെ വിട്ടുകൊടുക്കാന്‍ തയ്യാറായ പാര്‍ട്ടിയും തമ്മിലാണ് ഇപ്പോള്‍ അവസരവാദ സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സംഭാഷണങ്ങള്‍ക്കുള്ള ഒരു ഉപകരണം എന്നതിനപ്പുറം ഇന്ത്യയ്ക്ക് പാകിസ്ഥാനുമേല്‍ യാതൊരു സ്വാധീനവുമില്ല. അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്നതരത്തില്‍ വിവേകത്തോടെ വേണം ചര്‍ച്ചകള്‍ നടത്താന്‍. പാകിസ്ഥാന്റെ യുദ്ധാഭിവാഞ്ച തീവ്രമായി തുടരുമ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടക്കുകയാണെങ്കില്‍ അത് ഈ വിവേകം വളരുന്നതിന് തടസമാകും. എന്നാല്‍ പോലും ഇന്ത്യയ്ക്ക് അതിന്റെ താല്‍പര്യങ്ങളില്‍ ഉറച്ച് നില്‍ക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും.