ടീം അഴിമുഖം
ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള പരമ്പര തുടരുന്നു. പരമ്പരയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-പ്രതിരോധരംഗത്ത് കേന്ദ്ര ഗവണ്‍മെന്റ് നേരിടുന്ന പ്രതിസന്ധികളെയും മുന്നിലുള്ള വെല്ലുവിളികളെയും കുറിച്ച് അഴിമുഖം എഡിറ്റോറിയല്‍ ചര്‍ച്ച ചെയ്യുന്നു. (മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍, മോദി സര്‍ക്കാരിലെ രണ്ടാമന്റെ കളികള്‍, അരുണ്‍ ജെയ്റ്റ്‌ലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം; അവഗണിക്കാനാവില്ല, മോദിയുടെ ഒരുവര്‍ഷം: പൊതുജനാരോഗ്യത്തില്‍ നിന്നും സ്വകാര്യലാഭത്തിലേക്കുള്ള കരട് ദൂരം. ഇതോ കര്‍ഷകരുടെ അഛേ ദിന്‍?; കൃഷിക്ക് പുറത്താകുന്ന കര്‍ഷകര്‍. പാക് നയത്തില്‍ ചില മലക്കം മറിച്ചിലുകള്‍; വ്യക്തതയില്ലാതെ മോദി സര്‍ക്കാര്‍.സുരക്ഷാ ഭീഷണി; പല ചോദ്യങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതുണ്ട്)
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ (2014) മോദിയെ പിന്തുണച്ച വലിയൊരു വിഭാഗം വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ആയിരുന്നു. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ (OROP) എന്ന അവരുടെ ദീര്‍ഘകാലത്തെ ആവശ്യം നടപ്പാക്കാതിരുന്ന യു പി എ സര്‍ക്കാരിനെതിരായി ബി ജെ പിയോടുള്ള അവരുടെ ചായ്‌വ് പ്രകടമായിരുന്നു. അത് നടപ്പാക്കാമെന്നേറ്റ് മോദിയും ബി ജെ പിയും മുന്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗടക്കം ജയിച്ചുകയറി.
പക്ഷേ ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിഞ്ഞുകുത്തുകയാണ്. വിമുക്ത ഭടന്മാര്‍ സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നു. ജൂണില്‍ ന്യൂഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നു. OROP പൂര്‍ണമായും നടപ്പാക്കണമെന്നതാണ് അവരുടെ ആവശ്യം. തങ്ങളതിന് പ്രതിജ്ഞാബദ്ധരാണെന്ന് മോദിയും മറ്റ് മന്ത്രിമാരും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഏറെ സങ്കീര്‍ണമാണ്.
തുല്യമായ കാലം ജോലിചെയ്ത് ഒരേ റാങ്കില്‍ നിന്നും വിരമിച്ച എല്ലാ വിമുക്ത ഭടന്‍മാര്‍ക്കും തുല്യമായ പെന്‍ഷന്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. അര്‍ദ്ധസൈനിക വിഭാഗങ്ങളും മറ്റ് സുരക്ഷാസേനാ വിഭാഗങ്ങളും ഇതാവശ്യപ്പെടും. സൈനികര്‍ക്ക് മാത്രം 8000 കോടി ചെലവ് വരുമെന്ന് ഈ ആവശ്യം അത്തരം ഒരവസ്ഥയിലെത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ ബാധ്യതയാകും.
മോദി സര്‍ക്കാരുമായുള്ള വിമുക്ത ഭടന്മാരുടെ മധുവിധു എത്രകാലം നീളുമെന്നതാണ് കണ്ടറിയേണ്ടതുള്ളൂ. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മോദിക്ക് കഴിയാതെ വന്നാല്‍ മറ്റൊരു വിഭാഗം വലിയൊരു വോട്ട് ബാങ്കിനെ പ്രതിപക്ഷത്താക്കുകയായിരിക്കും ഫലം.
OROP വിഷയം കൂടാതെ പ്രതിരോധ മേഖലയില്‍ മോദി കൈക്കൊണ്ട മറ്റ് ചില സുപ്രധാന നടപടികളുണ്ട്. ഫ്രാന്‍സിലെ ദസൗല്‍റ്റ് ഏവിയേഷനില്‍ നിന്നും റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് പാരീസില്‍ വെച്ചു ഏപ്രില്‍ മാസത്തില്‍ നടത്തിയ പ്രഖ്യാപനമാണ്. മോദി ആ പ്രഖ്യാപനം നടത്തുമ്പോള്‍ പ്രതിരോധ മന്ത്രിയോ, വ്യോമസേനയിലേയോ, പ്രതിരോധ മന്ത്രാലയത്തിലെയോ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനോ പാരീസില്‍ കൂടെ ഉണ്ടായിരുന്നില്ല. സത്യത്തില്‍ വ്യോമസേനക്കും പ്രതിരോധ വകുപ്പിനും അതേക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പോര്‍വിമാനങ്ങളുടെ അടിയന്തരാവശ്യം പരിഹരിച്ചു മുന്നേറാന്‍ ധാരണ തുടക്കമിടുന്നുവെങ്കിലും കരാര്‍ വ്യവസ്ഥകള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. 126 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ പൂര്‍ണസജ്ജമായ 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഇപ്പോഴത്തെ ധാരണയും അതില്‍ 108 എണ്ണം Make in Indiaയുടെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയേറാനോട്ടിക്‌സില്‍ കൂട്ടിച്ചേര്‍ക്കുന്നതും ഉള്‍പ്പെടുന്നു.
എന്നാലിത് ഒരു വിലപേശല്‍ സാധ്യതയുമില്ലാത്ത ഒരു വാങ്ങലായിപ്പോയി. ഓരോ തവണയും ഇന്ത്യ കൂടുതല്‍ പോര്‍വിമാനങ്ങള്‍ക്കായി ചെല്ലുമ്പോള്‍ ഫ്രാന്‍സിന് കൂടുതല്‍ കര്‍ക്കശമായി വിലപേശാം. നേരത്തെ മിറാഷ്-2000 പോര്‍വിമാനങ്ങള്‍ ഇതേ രീതിയില്‍ വാങ്ങിച്ചത് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. മിറാഷ്-2000ത്തിന്റെ രണ്ടു സ്‌ക്വാഡ്രനുകള്‍ വലിയ വില മൂലം മൊത്തം ചെലവിന്റെ വലിയൊരു ഭാഗം തിന്നുതീര്‍ത്തു. റാഫേല്‍ കരാറിലും കാത്തിരിക്കുന്നത് അത്തരമൊരു ചെലവേറിയ ഭാവിയാണ്.
സൈനിക ഗവേഷണ സ്ഥാപനത്തിന് കൂടുതല്‍ യുവരക്തം ആവശ്യമുണ്ടെന്ന് പറഞ്ഞു പരീഖര്‍ DRDO തലവന്‍ അവിനാശ് ചന്ദ്രയെ ജനുവരിയില്‍ ഒറ്റയടിക്ക് പുറത്താക്കി. എന്നാല്‍ പുതിയ DRDO തലവനും മന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവുമൊന്നും DRDOയുടെ അഴകൊഴമ്പന്‍ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റമൊന്നും വാഗ്ദാനം ചെയ്യുന്നില്ല.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വലിയ തോതില്‍ വാങ്ങിക്കൂട്ടലുകളുടെ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുന്നുണ്ട്. പക്ഷേ അതൊക്കെ കടലാസില്‍ മാത്രമൊതുങ്ങുകയാണ്. സത്യത്തില്‍, മോദി സര്‍ക്കാരിന്റെ കയ്യില്‍ പുതിയ വാങ്ങലുകള്‍ക്കായി കുറച്ചു പണമേ ഉള്ളൂ. കാരണം, മുമ്പുള്ള ബാധ്യതകള്‍ അതായത് മുന്‍ വാങ്ങലുകളുടെ പണമടവിനായി പ്രതിരോധ വിഹിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടിവരും. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിരോധ വകുപ്പ് വലിയ തോതില്‍ ആധുനിക ആയുധങ്ങള്‍ വരും വര്‍ഷങ്ങളില്‍ വാങ്ങാനായി ധാരണകളിലെത്തിയിരുന്നു. ഈ സത്യം മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ആന്റണിക്ക് അതിന്റെ പെരുമ നല്‍കാതിരിക്കുകയും ചെയ്തു.
ഇത് പൊതുമാധ്യമങ്ങളില്‍ വായിട്ടലക്കുന്ന പരീഖര്‍ അംഗീകരിക്കില്ല. പക്ഷേ സൗത്ത് ബ്ലോക്കിലെ തന്റെ കാര്യാലയത്തിലിരുന്ന് തന്റെ മുന്‍ഗാമിയെ അയാള്‍ ശപിക്കുന്നതും ഇതിനായിരിക്കും.
പ്രതിരോധ മേഖലയില്‍ ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനമായിരിക്കും മോദി സര്‍ക്കാരിന്റെ നീക്കങ്ങളില്‍വെച്ച് ദീര്‍ഘകാല സ്വാധീനം ഉണ്ടാക്കാന്‍ പോകുന്നത്. ടാറ്റയ്ക്ക് വിമാന നിര്‍മാണ മേഖലയില്‍ അനുമതി നല്‍കാനുള്ള അടുത്തിടെ നടന്ന നീക്കം, ഹെലികോപ്റ്ററും മറ്റ് സംവിധാനങ്ങളും ഉണ്ടാക്കാന്‍ സ്വകാര്യ മേഖലയെ ക്ഷണിച്ചത്, പ്രതിരോധ മേഖലയിലെ മോദി സര്‍ക്കാരിന്റെ ദീഘവീക്ഷണമുള്ള നടപടിയായി മാറും.