UPDATES

Avatar

കാഴ്ചപ്പാട്

Nithya Ayyar

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-മംഗോളിയ തന്ത്രപരമായ അകല്‍ച്ച ഇല്ലാതാക്കാന്‍ മോദിക്കു മുന്നിലുള്ള വഴികള്‍

Nithya Ayyar

മെയ് 14നു തുടങ്ങിയ മോദിയുടെ ത്രിരാഷ്ട്ര ഏഷ്യ സന്ദര്‍ശനം രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. സ്വാഭാവികമായും ചൈന സന്ദര്‍ശനമാണ് ഇതില്‍ ഏറെ ആഘോഷിക്കപ്പെടുന്നതും. എന്നാല്‍, മോദിയുടെ മംഗോളിയ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, രണ്ടു ഭീമന്‍മാര്‍ക്കിടയില്‍ റഷ്യയും ചൈനയും ഭൂമിശാസ്ത്രപരമായി കുടുങ്ങിക്കിടക്കുന്ന ഈ കൊച്ചുരാജ്യത്തിന്റെ സാധ്യതകള്‍ അത് ലോകത്തിന് മുന്നില്‍ വെളിവാക്കുന്നു. ചൈനയുമായുള്ള സാമീപ്യമുണ്ടായിട്ടും ലോകം മംഗോളിയയെ അവഗണിക്കുകയായിരുന്നു. പക്ഷേ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ വലിയൊരു മാറ്റം തന്നെ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഏത് ചെറിയ രാഷ്ട്രത്തിനും പ്രാധാന്യമുണ്ടെന്നും കാണിക്കുന്ന മോദിയുടെ ഈ സന്ദര്‍ശനം മറ്റ് ചെറിയ രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ സൂചനയുമാണ്. മാത്രമല്ല, ഇരുരാഷ്ട്രങ്ങളും ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികം കൂടിയാണിത്. 

സാമ്പത്തിക കാരണങ്ങള്‍ക്ക് പുറമെ ഇന്ത്യ-മംഗോളിയ ബന്ധം ‘തന്ത്രപരമായ അകല്‍ച്ചയില്‍’ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ തന്ത്രപരമായ താത്പര്യങ്ങളില്‍ പൊതുതാത്പര്യങ്ങള്‍ ഉണ്ടെന്ന് ഇരുരാഷ്ട്രങ്ങളും ഈയിടെ തിരിച്ചറിഞ്ഞു. ഇരുകൂട്ടരും ബുദ്ധമത്തിന്റെ ആത്മീയധാര പങ്കിടുന്നു. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുളില്‍ പുഷ്പിച്ചേക്കാവുന്ന ഉഭയകക്ഷി ബന്ധങ്ങളുടെ മൊട്ടിടലായി ഈ ഘട്ടത്തെ വിശേഷിപ്പിക്കാം. 

ഈ കുടുങ്ങിക്കിടക്കുന്ന രാജ്യം സംദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. തന്റെ സന്ദര്‍ശനത്തില്‍ കൃത്യമായൊരു ഭൗമതന്ത്ര ചട്ടക്കൂടിന് രൂപം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുകയും അത് മുന്നോട്ട് കൊണ്ടുപോവുകയും വേണം. മേഖലാ സഹകരണം പരിഗണിച്ചാല്‍ മോദിയുടെ കിഴക്കന്‍ നയ പ്രവര്‍ത്തനം മംഗോളിയ കൂടി വരുന്ന രീതിയില്‍ വടക്ക് കിഴക്കന്‍ ഏഷ്യയിലേക്കും നീട്ടേണ്ടതുണ്ട്. 2009ല്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങള്‍ സമഗ്ര പങ്കാളിത്തത്തിലേക്ക് പരിഷ്‌കരിച്ചിരുന്നു. 2009 സെപ്തംബറില്‍ ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം എടുത്തുപറയുന്ന, മംഗോളിയന്‍ യുറേനിയം ഖനനം വികസിപ്പിക്കുന്നതിനുള്ള സഹകരണം വിപുലമാക്കാന്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പിട്ടു. മംഗോളിയയുമായുള്ള മോദിയുടെ ഇടപെടല്‍ തീര്‍ത്തൂം സാമ്പത്തികം മാത്രമാണെന്ന് പറയുന്നതു ശരിയല്ല. 2011ല്‍ ഇരുരാജ്യങ്ങളും പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത് ചൈനയ്ക്ക് ആശങ്കയുണര്‍ത്തിയിരുന്നു. 

ഈ സന്ദര്‍ശനം ബഹുമുഖമാണ്. മംഗോളിയ ധാതുക്കളും യുറേനിയവും കൊണ്ട് സമ്പന്നമായതുകൊണ്ടാണ് മോദി സൗഹൃദഹസ്തം നീട്ടുന്നതെന്ന് മാത്രം പറഞ്ഞാല്‍ ശരിയല്ല. യുറേനിയം ലഭ്യതയ്ക്ക് ഇന്ത്യക്കിപ്പോള്‍ തന്നെ കാനഡ, ആസ്‌ട്രേലിയ, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ധാരണയുണ്ട്. ഇരുരാഷ്ട്രങ്ങളും ആത്മീയ ബന്ധം പുലര്‍ത്തുന്നു എന്നതില്‍ തര്‍ക്കമില്ല. ഇത് മേഖലയിലെ ഒത്തൊരുമയ്ക്കും സഹായകമാകും. ചൈനയുടെ വളര്‍ച്ചയില്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കും ചെറിയ ആശങ്കകളുമുണ്ട്. ഇന്ത്യ ഈ സാഹചര്യം നയതന്ത്രപരമായി കൈകാര്യം ചെയ്യണം; ശക്തനായ അയല്‍ക്കാരന്‍ ചൈനയെ ശത്രുവാക്കാതെയും പിണക്കാതെയും. 

ചൈനയുമായി താരതമ്യം ചെയ്താല്‍ മദ്ധ്യേഷ്യയില്‍ ഇന്ത്യയുടെ സാന്നിധ്യം നാമമാത്രമാണ്. എന്നാല്‍ ഇന്ത്യയുടെ വളരുന്ന സാമ്പത്തിക, ഊര്‍ജാവശ്യങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ സഹകരണം ഉണ്ടാക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കും. ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം രണ്ടു ഭീമന്‍മാരുടെയും സാന്നിധ്യത്തിലെ ഒരു സന്തുലനത്തിന് സഹായിക്കുമെന്നത് മദ്ധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കും സ്വാഗതാര്‍ഹമായ കാര്യമാണ്. 

എന്തുകൊണ്ടാണ് സകലരും ബന്ധം സ്ഥാപിക്കാനും സന്ദര്‍ശിക്കാനും ആഗ്രഹിക്കുന്ന ഒരു രാജ്യമായി മഗോളിയ മാറിയതെന്ന് ചില സമീപകാല സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അറിയാം. വടക്ക് കിഴക്കന്‍ ഏഷ്യ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. ഈ മേഖലയിലെ രാജ്യങ്ങളുമായി ഏറെയടുത്ത സാമ്പത്തിക സഹകരണം സൃഷ്ടിക്കാന്‍ അതിനു സാധ്യതകളുണ്ട്. ഇത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഏറെ സഹായിക്കും. അടുത്തിടെ ജപ്പാനും മംഗോളിയയും ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു. ജപ്പാനാണ് മംഗോളിയയുടെ ആദ്യ സ്വതന്ത്ര വ്യാപാര പങ്കാളി. മംഗോളിയന്‍ ഇറക്കുമതിയില്‍ അഞ്ചാം സ്ഥാനത്താണ് ജപ്പാന്‍. ചൈന, റഷ്യ, യു.എസ് തെക്കന്‍ കൊറിയ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. ചൈനയോടുള്ള തങ്ങളുടെ ആശ്രിതത്വം കൂടുന്നു എന്നു മംഗോളിയ തിരിച്ചറിഞ്ഞുതുടങ്ങി. അതുകൊണ്ടുതന്നെ കൂടുതല്‍ പങ്കാളിത്തങ്ങളും സഖ്യങ്ങളും ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. സ്വാഭാവികമായും ഇത് ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. 2014ല്‍ ചൈന പ്രസിഡണ്ട് സി നടത്തിയ സന്ദര്‍ശനം പൊടുന്നനെ മംഗോളിയയുടെ പ്രാധാന്യം ഉയര്‍ന്നതിനെ പറ്റി ചോദ്യങ്ങളുയര്‍ത്തി. സിയുടെ സന്ദര്‍ശനവേളയില്‍ ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ഒരു തീവണ്ടിപ്പാത നിര്‍മ്മിക്കാന്‍ ചൈനയും മംഗോളിയയും താത്പര്യമെടുക്കുന്നതിനും തീരുമാനമായിരുന്നു. ഭൂമിശാസ്ത്രപരമായി സവിശേഷ പ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി മംഗോളിയ മാറുകയാണ്. മധ്യ, തെക്കന്‍ ഏഷ്യ മേഖലയുടെ വികാസത്തിന് സഹായിക്കുന്ന ചൈന നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പട്ടുപാത സാമ്പത്തിക മേഖലയും മംഗോളിയയുടെ സജീവ പങ്കാളിത്തമുള്ളതാകും. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ ചൈന, മംഗോളിയ സന്ദര്‍ശനങ്ങള്‍ മോദി പരമാവധി പ്രയോജനപ്പെടുത്തണം. തന്ത്രപരമായ നേട്ടങ്ങള്‍ എപ്പോഴും മുന്‍പന്തിയില്‍ത്തന്നെയാണ്. പക്ഷേ അതിനെ കൂടുതല്‍ സാമ്പത്തിക, നയതന്ത്ര തലത്തില്‍ സാധ്യമാക്കുന്നതാണ് ആശാസ്യം. മധ്യേഷ്യ മേഖലാ സാമ്പത്തിക സഹകരണം (CAREC) പോലുള്ളവയില്‍ ഇന്ത്യ കൂടുതല്‍ സജീവമാകണം. CARECയുടെ മദ്ധ്യേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള പാത നിര്‍മാണ അടിസ്ഥാന സൗകര്യ പദ്ധതി ഇന്ത്യയിലേക്കും നീട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യക്കും പശ്ചിമേഷ്യന്‍ വിപണിക്കും ഇടയിലുള്ള പ്രധാന ചരക്ക് കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ എന്നതുകൊണ്ടു ഇതിന് സാധ്യതയുണ്ട്. 

അടല്‍ ബിഹാരി വാജ്‌പേയിയുടെ രീതികള്‍ മുന്നോട്ടുകൊണ്ടുപോവുക എന്ന വലിയ ചുമതലയാണുള്ളത്. ഇന്ത്യയുടെ നീണ്ടകാലത്തെ ബന്ധങ്ങളെ അവയുടെ പാരമ്യത്തിലെത്തിക്കുക എന്നത് വാജ്‌പേയിയുടെ കാഴ്ച്ചപ്പാടായിരുന്നു.

 

(Azhimukham believes in promoting divers views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍