അഴിമുഖം പ്രതിനിധി
കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലില്‍, പ്രധാന മന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. ഉറി ആക്രമണം ഇന്ത്യ ഒരിക്കലും മറക്കാന്‍ പോകുന്നില്ലെന്നും ഏഷ്യയില്‍ എവിടെയൊക്കെ ഭീകരവാദം ഉണ്ടാകുന്നുവോ അവിടെയെല്ലാം പാക്കിസ്ഥാനാണ് കുറ്റവാളി, ഭീകരവാദം വിതയ്ക്കുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറിയെന്നും മോദി പറഞ്ഞു.
പാക്കിസ്ഥാന്‍ ജനതയോടുള്ള സന്ദേശം എന്ന നിലയിലായിരുന്നു മോദിയുടെ കോഴിക്കോട് പ്രസംഗം. “നിങ്ങളുടെ നേതാക്കളോട് ചോദിക്കുക, ഇരുരാജ്യവും ഒരേ ദിവസം സ്വാതന്ത്ര്യം നേടിയവരല്ലേ, ഇന്ത്യ ഐടിയും വിവരസാങ്കേതിക വിദ്യയും കയറ്റുമതി നടത്തുമ്പോള്‍ എന്തുകൊണ്ട് പാക്കിസ്ഥാന്‍ തീവ്രവാദം കയറ്റുമതി നടത്തുന്നുവെന്ന്. പാക് ജനങ്ങളെ നമുക്കൊന്നിച്ച് ഒരു യുദ്ധത്തിലേക്കു നീങ്ങാം. രണ്ടു രാജ്യങ്ങളിലെയും ദാരിദ്ര്യം അവസാനിപ്പിക്കുന്നതില്‍ ആദ്യം അതില്‍ ആരു മുന്നിലെത്തുമെന്നു മത്സരിക്കാം. തൊഴിലില്ലായ്മയ്‌ക്കെതിരായ യുദ്ധം നടത്താം, ആരു മുന്നേറുമെന്നു കാണാം.”
അതേസമയം ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുന്നതെന്ന് പാക് വാര്‍ത്താവിതരണ മന്ത്രി പര്‍വേസ് റാഷിദ് പ്രതികരിച്ചു. ‘കാശ്മീരിലെ ജനങ്ങളെ ഇന്ത്യ അതിക്രൂരമായി പീഡിപ്പിക്കുകയാണ്, ശ്രീനഗറിലെ അസ്വസ്ഥതകള്‍ തുടരുമ്പോള്‍ ഡല്‍ഹിയില്‍ ഒരിക്കലും സമാധാനം ഉണ്ടാകുകയില്ല.’ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത പ്രതികരണത്തില്‍ റാഷിദ് പറഞ്ഞു.
കൂടാതെ, ഇന്ത്യന്‍ ഗവണ്‍മെന്റ് കാശ്മീരി ജനതയെ പരിഗണിക്കണമെന്നും അവിടുത്തെ പ്രശ്ങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഉത്തരവാദിത്വം കാണിക്കണം. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ എന്നും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷെ ഇന്ത്യ കൂടി മുന്‍കൈ എടുക്കണം. ശ്രീനഗറിലെ ജനങ്ങള്‍ എന്ന് തൃപ്തരാകുന്നുവോ അന്ന് ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനമുണ്ടാകും. ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പോലെ ദാരിദ്രവും നിരക്ഷരതയും അവസാനിപ്പിക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നും റാഷിദ് പ്രസ്താവിച്ചു.