പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ടൈം മാഗസിന്‍ കവറുകളിലൂടെ
ഗുജറാത്ത് വംശഹത്യയുടെ കാരണക്കാരന്‍ എന്ന ആരോപണത്തില്‍നിന്നും ഇന്ത്യയുടെ വികസന നായകന്‍ എന്ന പ്രതിച്ഛായയിലേക്ക് നരേന്ദ്ര മോദിയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നൊടുക്കിയ കലാപത്തിന്റെ ഉത്തരവാദിയെന്ന നിലയില്‍ അമേരിക്കയടക്കം പല രാജ്യങ്ങളും സന്ദര്‍ശിക്കുന്നതില്‍നിന്ന് മോദിക്ക് വിസ നിഷേധിക്കപ്പെടുക പോലും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ക്രമേണ വ്യാപകമായി നടത്തപ്പെട്ട പ്രതിച്ഛായ നിര്‍മ്മാണ പ്രക്രിയയിലൂടെ മോദിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുകയായിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി മോദിയെ പ്രകീര്‍ത്തിച്ചവര്‍ അദ്ദേഹത്തെ കൈയൊഴിയുകയാണോ? ലോക പ്രശസ്തമായ ടൈം മാഗസിന്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മോദിയെ സമീപിച്ച രീതി ഒരു സൂചനയായി കണക്കാക്കുകയാണെങ്കില്‍ മോദിയ്ക്ക് നേരത്തെയുണ്ടായിരുന്ന പ്രതിച്ഛായ അന്താരാഷ്ട്ര തലത്തില്‍ നഷ്ടപ്പെടുകയാണെന്ന് വേണം കണക്കാക്കാന്‍.
ടൈം മാഗസിന്റെ പുതിയ ലക്കത്തിലാണ് മോദിയെ നിശിതമായി വിമര്‍ശിച്ച് കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിട്ടുള്ളത്. നരേന്ദ്ര മോദിയുടെ കവര്‍ ചിത്രവുമായി ഇറങ്ങിയ മാഗസിന്‍ ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുമോ എന്ന പേരില്‍ എഴുതിയ മുഖ്യ ലേഖനം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്.
ഭൂരിപക്ഷ സമുദായത്തിന്റെ ആശങ്കകളെ പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ജനപ്രിയ പരിപാടികളാണ് ബ്രസീല്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളെ പോലെ ഇന്ത്യയിലും നടപ്പിലാക്കുന്നതെന്ന് ലേഖകനായ ആതിഷ് തസീര്‍ എഴുതുന്നു. മോദിക്കെതിരെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങള്‍ ലേഖകനും ശരിവെയ്ക്കുന്നു. 2014 ല്‍ വികസനത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന മോദി സര്‍വ മേഖലകളിലും പരജായമാണെന്നാണ് ലേഖനം പറയുന്നത്.
‘അദ്ദേഹത്തിന്റെ സാമ്പത്തിക മാന്ത്രികത പൂര്‍ണമായും പരാജയപ്പെട്ടു, വിഷലിപ്തമായ മത ദേശീയത വളര്‍ത്തുന്നതിനുള്ള സാഹചര്യമുണ്ടാക്കി’ ലേഖനം പറയുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു. അതിന് ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നും ടൈം മാഗസിന്‍ പറയുന്നു.
ഇന്ത്യയുടെ അടിസ്ഥാന സ്വഭാവങ്ങളെയെല്ലാം അവിശ്വസിക്കുന്ന ഒരു ഭരണ സംവിധാനമാണ് മോദി നടത്തിയതെന്നാണ് ടൈം മാഗസിന്‍ പറയുന്നത്. മതേതരത്വം, ലിബറലിസം, സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം എന്നിങ്ങനെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയായി വരുത്തിതീര്‍ക്കുകയാണ് മോദി ഭരണം ചെയ്തതെന്നും ടൈം മാഗസിന്‍ പറയുന്നു.
അഞ്ച് വര്‍ഷത്തിനിടെ മോദിയെക്കുറിച്ചുള്ള നിലപാടുകളില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനമാണ് ടൈം മാഗസിന്റെ പുതിയ കവര്‍. 2012 ല്‍ മോദിയെ പ്രകീര്‍ത്തിച്ചായിരുന്നു ടൈം മാഗസിന്റെ കവര്‍. 2012 ലാണ് മോദി ആദ്യമായി ടൈം മാഗസിന്റെ കവറായത്. ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച ലേഖനം, ആ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയുടെ കാരണക്കാരന്‍ മോദിയാണെന്നും അദ്ദേഹത്തിന് ഇന്ത്യയെ നയിക്കാന്‍ അവസരം ഉണ്ടാകുമോ എന്നും ചോദിച്ചായിരുന്നു അന്ന് ലേഖനം വന്നത്. ബിജെപി, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി നിശ്ചയിക്കുന്നതിന് മുമ്പായിരുന്നു ലേഖനം വന്നത്.
പിന്നീട് മോദി അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള കവര്‍ സ്‌റ്റോറി ടൈം മാഗസിന്‍ വീണ്ടും പ്രസിദ്ധീകരിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളില്‍ ഒരാളായി തെരഞ്ഞെടുത്തു കൊണ്ട് മോദിയുടെ അഭിമുഖമായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് മോദി പ്രസക്തനാകുന്നുവെന്നായിരുന്നു അന്ന് ടൈം മാഗസിന്‍ സ്വീകരിച്ച നിലപാട്. ദരിദ്ര പശ്ചത്താലത്തില്‍ ജനിച്ച് റെയില്‍വെ കോച്ചുകളില്‍ ചായ വിറ്റ് ജീവിച്ച തനിക്ക് പട്ടിണിയാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പ്രചോദനം ഉണ്ടാക്കിയതെന്ന് വൈകാരികമായി മോദി പറഞ്ഞുവെന്ന മുഖവുരയോടെയാണ് അന്നത്തെ ടൈം മാഗസിന്‍ അഭിമുഖം ആരംഭിച്ചത്. ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ മോദി ലോക രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമായിരിക്കുകയാണെന്നും അന്ന് ടൈം ലേഖനം വിശദീകരിച്ചു. മൂന്ന് മണിക്കൂര് മാത്രം ഉറങ്ങുന്ന എല്ലാ ദിവസം യോഗ പരിശീലിക്കുന്ന രാഷ്ട്രീയ നേതാവാണ് മോദിയെന്നുമുള്ള വ്യക്തി വിശേഷ വാഴ്ത്തലുകളുമായിരുന്നു മോദിയോടുള്ള ടൈം മാഗസിന്റെ 2015 ലെ സമീപനം.
എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തിന് അഞ്ച് വര്‍ഷത്തെ കൂടി മോദി ഭരണത്തെ താങ്ങാന്‍ കഴിയുമോ എന്നാണ് ടൈം മാഗസിന്‍ തന്നെ ചോദിക്കുന്നത്.