അഴിമുഖം പ്രതിനിധി
മുഹമ്മദ് അസ്ഹറുദ്ദീനിന്റെ ക്രിക്കറ്റ് ജീവിതം ഒരു സോപ് ഓപ്പറപോലെയായിരുന്നു. അതില്‍ നിരവധി ഉന്നതികള്‍ ഉണ്ടായിട്ടുണ്ട്. കരിയറിലെ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറി നേടിയ അദ്ദേഹം കരുത്തുറ്റ കൈകളുള്ള മജീഷ്യനായിരുന്നു. ടി20 കാലഘട്ടത്തിന് മുമ്പ് ഉപഭൂഖണ്ഡത്തില്‍ നിന്നും ഉയര്‍ന്നു വന്ന മികച്ച ഫീല്‍ഡറായിരുന്നു അദ്ദേഹം. കൂടാതെ 1990-കളില്‍ വലിയൊരു കാലയളവില്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ കപ്പിത്താനുമായിരുന്നു. എന്നാല്‍ വാതുവയ്പ്പു വിവാദത്തില്‍പ്പെട്ട് ആജീവനാന്ത വിലക്കില്‍ ആ കരിയര്‍ മാനഹാനിയില്‍ അവസാനിച്ചു.
പല കാരണങ്ങള്‍ കൊണ്ട് അസ്ഹറുദ്ദീനിന്റെ കഥ അക്ഷരാര്‍ത്ഥത്തില്‍ വെള്ളിത്തിരയ്ക്ക് ചേര്‍ന്നതായിരുന്നു. എന്നിട്ടും ആ ജീവിതത്തെ കുറിച്ച് സിനിമയെടുക്കുന്നതിന് അദ്ദേഹത്തിന്റെ സമ്മതത്തിനായി നിര്‍മ്മാതാവായ ഏക്താ കപൂറിന് 30 തവണ അസ്ഹറുദ്ദീനെ സന്ദര്‍ശിക്കേണ്ടി വന്നു.
അതില്‍ അവര്‍ വിജയിച്ചപ്പോള്‍, കപൂര്‍ ആ വേഷം ചെയ്യുന്നതിന് തെരഞ്ഞെടുത്തത് വെള്ളിത്തിരയിലെ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട അഭിനേതാവായ ഇംമ്രാന്‍ ഹാഷ്മിയെയായിരുന്നു. വ്യാഴാഴ്ച മുംബയില്‍ ഈ ജീവിചരിത്ര സിനിമയുടെ ആദ്യ പ്രദര്‍ശന അവതരണത്തില്‍ അസ്ഹറുദ്ദീനും അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിക്കുന്ന ഹാഷ്മിയും ഒരുമിച്ചുണ്ടായിരുന്നു. വളരെ കൃത്യമായ പേരായിരുന്നു ആ ടീസറിന് നല്‍കിയിട്ടുള്ളത് ഏക് ഖുദാ, ദോ ശാദി ഔര്‍ മാച്ച് ഫിക്‌സിംഗ് (ഒരു ദൈവം, രണ്ടു ഭാര്യമാര്‍, ഒത്തുകളി). കൂടാതെ കളിക്കളത്തിന് അകത്തേയും പുറത്തേയും അദ്ദേഹത്തിന്റെ നാടകീയമായ കരിയറിന്റെ കാതല്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു അത്.
എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഈ ടീസര്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്ന് വിഷയങ്ങളും ഇതിലുണ്ട്. ഈ സിനിമയ്ക്കുശേഷം അദ്ദേഹത്തെ (ഹാഷ്മി) ജനം അസ്ഹര്‍ എന്ന് വിളിക്കുമെന്ന് ഞാന്‍ കരുതുന്നു, 2016 മെയ് മാസത്തില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അസ്ഹര്‍ എന്ന സിനിമയുടെ പൂര്‍ണകായ പോസ്റ്റിന് മുന്നില്‍ നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.
ടി20 വിപ്ലവത്തിന്റെ വെള്ളിവെളിച്ചത്തിന് മുമ്പും സചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം വെളിപ്പെടുംമുമ്പും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് ആയിരുന്നു അസ്ഹറുദ്ദീന്‍. അത് കാരണം അദ്ദേഹത്തിന്റെ അസാധാരണത്വം കൊണ്ടു തന്നെയായിരുന്നു. ആത്മവിശ്വാസവും ആവേശവും പ്രസരിപ്പിക്കുന്നതും അതേസമയം ഉദാസീനവുമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. അദ്ദേഹത്തെ പോലെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുകയെന്ന കഠിന ജോലി ഹാഷ്മിക്ക് വളരെ പ്രിയപ്പെട്ടതായി തോന്നിയില്ലെന്നത് അത്ഭുതകരമല്ല.
“പരമ്പരാഗതമല്ലാത്ത ബാറ്റിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. ഫൂട്ട് വര്‍ക്കുകളില്ലാത്ത ഒരു ശരാശരി ക്രിക്കറ്റര്‍ മാത്രമായിരുന്നു ഞാന്‍. റബ്ബര്‍ പോലെയാണ് അദ്ദേഹത്തിന്റെ കൈക്കുഴകള്‍. ഓണ്‍സൈഡിലേക്ക് ഒരു ഷോട്ട് കളിക്കാന്‍ ഞാന്‍ ആദ്യമായി ശ്രമിച്ചപ്പോള്‍ എനിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് മാസങ്ങളായി നെറ്റ്‌സില്‍ ഒരു ദിവസം 50 ഓവറുകള്‍ കളിച്ച് ഞാനതിനുവേണ്ടി പരിശീലിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ അത് കൃത്യമാക്കേണ്ടതുണ്ടായിരുന്നു”, അഭിനേതാവ് വിശദീകരിക്കുന്നു.
“ലെഗ് ഗ്ലാന്‍സ് ആണ് ഞാന്‍ ധാരാളം പരിശീലിച്ച ഷോട്ട്. എന്നാലെനിക്ക് അതില്‍ വൈദഗ്ദ്ധ്യം നേടാനായില്ല. ഞാന്‍ ധാരാളം വെയ്റ്റ് ട്രെയിനിങ്ങ് ചെയ്തിട്ടുള്ളതായിരുന്നു അതിന് കാരണം. അതിനാല്‍ ഇപ്പോല്‍ ഞാന്‍ വെയ്റ്റ് ട്രെയിനിങ്ങ് നിര്‍ത്തുകയും യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സിനിമയില്‍ അസഹര്‍ ആ ഷോട്ട് കളിക്കുന്നത് പോലെ ഇരിക്കണം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളിക്കളത്തിന് പുറത്ത്, വാച്ചുകളോടുള്ള അസഹറിന്റെ പ്രണയം പ്രശസ്തമായിരുന്നു. അതേസമയം തന്നെ, മഹാമനസ്‌കതയുടെ പേരിലും പ്രശസ്തനായിരുന്നു അദ്ദേഹം. 2000-ല്‍ പുറത്തു വന്ന വാതുവയ്പ്പ് വിവാദത്തില്‍ ഇന്ത്യന്‍ മുഖമായി അസഹ്‌റുദ്ദീന്‍ വന്നത് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചു.
സമയം കടന്നു പോയി, അദ്ദേഹം തന്റെ ജീവിതവുമായി മുന്നോട്ട് പോയി. 2012-ല്‍ ആജീവനാന്ത വിലക്ക് 2012-ല്‍ എടുത്തു മാറ്റുകയും അദ്ദേഹം പാര്‍ലമെന്റ് അംഗമാകുകയും ചെയ്തു. എന്നാല്‍ തന്റെ ജീവിതത്തെ എക്കാലത്തേക്കുമായി മാറ്റിക്കളഞ്ഞതിനാല്‍ വാതുവയ്പ്പ് വിവാദകാലം നിര്‍ണായകമായിരുന്നുവെന്ന് അസഹറുദ്ദീന്‍ അംഗീകരിച്ചു.
“വലിയ ആരാധാകരൊന്നും എനിക്ക് അവശേഷിക്കുന്നില്ല, അദ്ദേഹത്തിന്റെ ആരാധക്കൂട്ടത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അസ്ഹര്‍ ചൂണ്ടിക്കാണിച്ചു. ഞാനെപ്പോള്‍ പുറത്തു പോയാലും എന്റെ ബാറ്റിങിനെ കുറിച്ച് ആളുകള്‍ എന്നോട് ഒന്നും ചോദിക്കാറില്ല. പക്ഷേ അസ്ഹര്‍ സാഹബ് ആപ് ബഹുത് അച്ചെ ഫീല്‍ഡര്‍ ധെ (അസ്ഹര്‍ സാഹബ് താങ്കള്‍ മികച്ച ഫീല്‍ഡര്‍ ആണ്) എന്ന് അവര്‍ പറയാറുണ്ട്. ഞാന്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കും”, അദ്ദേഹം പറഞ്ഞു.
ഏറ്റവും സുന്ദരമായി ബാറ്റ് ചെയ്യുന്ന ഏക ബാറ്റ്‌സ്മാന്‍ അസ്ഹറൂദ്ദീന്‍ മാത്രമല്ല. കളിക്കുമ്പോള്‍ ബാറ്റ് പിടിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് തനതായ ശൈലിയുണ്ടായിരുന്നു. നടത്തത്തിലും സ്ലിപ്പിലെ നില്‍പ്പിലും പെരുമാറ്റത്തിലും അന്തര്‍മുഖത്വം നിറഞ്ഞ സംസാരത്തിലും ഒക്കെ അത് പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ചെറിയ ശൈലികളും കോപ്പി ചെയ്യുന്നതിലെ വൈഷമ്യത്തെ കുറിച്ച് ഹാഷ്മി സംസാരിച്ചു.
“മൈതാനത്തിലേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം ആദ്യം ഏതു കാല്‍ കുത്തുമെന്ന് ഞങ്ങള്‍ പഠിച്ചു. അസ്ഹര്‍ എന്തുകൊണ്ട് കോളര്‍ എപ്പോഴും ഉയര്‍ത്തിവയ്ക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല. അതിനുത്തരം നിങ്ങള്‍ക്ക് സിനിമയില്‍ കണ്ടെത്താം. അദ്ദേഹത്തിന്റെ നടത്തത്തെ അനുകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ അനവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അസ്ഹറിന്റെ മകന്‍ പോലും ആ നടത്തത്തെ അഭിനന്ദിച്ചു”, ഹാഷ്മി വെളിപ്പെടുത്തി.
അസഹറുദ്ദീന്റെ രണ്ടു വിവാഹവും അതിലെ വിഷയങ്ങളും സിനിമയില്‍ പ്രതിപാദിക്കുമെന്ന് കരുതുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും മുന്‍ അഭിനേത്രിയുമായ സംഗീത ബിജ്‌ലാനിയുടെ വേഷം ആര് കൈകാര്യം ചെയ്യുമെന്നത് ഇപ്പോഴും വ്യക്തമല്ല. ഒരിക്കല്‍ ലോകം വാഴ്ത്തിയിരുന്ന ക്രിക്കറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രണയ ജീവിതത്തെ കുറിച്ച് ടിപ്‌സുകള്‍ സ്വീകരിച്ചുവോ എന്ന് ഹാഷ്മിയോട് ചോദിച്ചപ്പോള്‍ അസ്ഹറുദ്ദീന്‍ പെട്ടെന്ന് തന്നെ ഇടപെട്ടു. “ഹലോ, ഹലോ ഇമ്രാനില്‍ നിന്ന് ഞാനാണ് ടിപ്‌സുകള്‍ എടുക്കുന്നത്. അദ്ദേഹം എന്നില്‍ നിന്ന് ടിപ്‌സുകള്‍ ഒന്നും സ്വീകരിക്കുന്നില്ല.”
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക