UPDATES

ട്രെന്‍ഡിങ്ങ്

ജനനേന്ദ്രിയം മുറിച്ചത് സ്വാമി കഴുത്തില്‍വച്ച കത്തികൊണ്ടെന്നു യുവതി മൊഴി നല്‍കിയതായി വാര്‍ത്ത

മാതാവിന്റെ പങ്കിനെ കുറിച്ച് കോടതിയില്‍ മൊഴി നല്‍കിയതായി വിവരം

തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ചത്‌ സ്വാമി തന്നെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി തട്ടിയെടുത്തായിരുന്നുവെന്നു പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയതായി പുതിയ റിപ്പോര്‍ട്ടുകള്‍. പൊലീസില്‍ നല്‍കിയ മൊഴിയനുസരിച്ച് താന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണു സ്വാമിയുടെ ജനനേന്ദ്രിയം  മുറിച്ചതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. പിന്നീട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയിലാണ്‌  മുറിയില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചുവാങ്ങി ലിംഗം മുറിച്ചു മാറ്റുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നതെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാതാവിനെക്കുറിച്ചുള്ള മൊഴിയിലും പെണ്‍കുട്ടിക്ക് മാറ്റം വന്നിരുന്നു. നേരത്തെ പൊലീസിനോട് മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പറയാന്‍ പെണ്‍കുട്ടി ബുദ്ധിമുട്ട് കാണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ അമ്മയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ പെണ്‍കുട്ടി നടത്തിയിട്ടുണ്ടെന്നാണു വിവരം. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവിന് പങ്കുണ്ടെങ്കില്‍ കേസ് എടുക്കുമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

സ്വാമിയുടെ ലൈംഗിക പീഡനം വര്‍ഷങ്ങളായി തുടരുന്നതാണെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നു തന്നെ വ്യക്തമാകുന്നതിനാല്‍ വീട്ടുകാരുടെ പങ്ക് ഈ കാര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. സ്വാമിക്ക് പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പമുണ്ടെന്നും ഇവര്‍ക്ക് സ്വാമിയില്‍ അതിയായ വിശ്വാസം ഉണ്ടെന്നും വിവരമുണ്ട്.
താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളതായി അറിയുന്നു. സംഭവം ദിവസം തന്നെ മുടിയില്‍പിടിച്ചു വലിച്ചാണു സ്വാമി തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ താന്‍ നിലവിളിച്ചിട്ടും ആരും രക്ഷയ്‌ക്കെത്തിയില്ല. ഒടുവില്‍ പ്രാണരക്ഷാര്‍ത്ഥമാണ് സ്വാമിയുടെ കൈയില്‍ നിന്നും കത്തി തട്ടിയെടുത്ത് ലിംഗച്ഛേദം നടത്തിയത്.

താന്‍ പ്ലസ്ടുവിനു പഠിക്കുന്ന കാലംതൊട്ട് സ്വാമി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നാണു പെണ്‍കുട്ടി മൊഴിയില്‍ പറയുന്നത്. പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് വീട്ടില്‍ പൂജാദികാര്യങ്ങള്‍ക്ക് എത്തിയ സ്വാമി പലതവണ തന്നെ അമ്പലങ്ങളിലും മറ്റും വഴിപാടിനും ദോഷപരിഹാരങ്ങള്‍ക്കും മറ്റുമെന്നു പറഞ്ഞു കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. എതിര്‍ക്കാന്‍ തുടങ്ങിയതോടെ ഭീഷണിപ്പെടുത്തലും മര്‍ദ്ദനവുമായി. എല്ലാവരെയും അറിയിച്ച് നാണംകെടുത്തുമെന്നും പറഞ്ഞു. വെള്ളിയാഴ്ച വീട്ടുകാര്‍ ഉള്ളപ്പോള്‍ തന്നെയാണു സ്വാമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും അതല്ല, വീട്ടുകാര്‍ പുറത്തുപോയ സമയത്താണു സംഭവം നടന്നതെന്നും വ്യത്യസ്ത വിവരങ്ങളുണ്ട്. ഏതായാലും പെണ്‍കുട്ടി തന്നെയാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചത്. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പെണ്‍കുട്ടിയെ പൊലീസ് സുരക്ഷിതാമയ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം സ്വാമി തങ്ങളില്‍ നിന്നും പണം തട്ടിയെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഗംഗേശാനന്ദ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണു ഇവര്‍ പൊലീസിനോട് പരാതി പെട്ടിരിക്കുന്നത്. ഈ വിഷയവും അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞിട്ടുണ്ട്.

യുവതിയുടെ കുടുംബവുമായി സ്വാമിക്ക് 10 വര്‍ഷമായി അടുപ്പമുണ്ട്. ഇടയ്ക്ക് സ്വാമി പണം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ച് നല്‍കിയിരുന്നില്ലെന്നുമാണു രക്ഷിതാക്കള്‍ പറയുന്നത്. കുടുംബ സുഹൃത്തില്‍ നിന്നും യുവതിയുടെ ബന്ധുക്കളില്‍ നിന്നുമാണ് പണം വാങ്ങിയിരിക്കുന്നത്. 40 ലക്ഷം രൂപയാണ് സ്വാമി തട്ടിയെടുത്തത്. യുവതിയുടെ അച്ഛന്റെ പേരില്‍ വാങ്ങിയ വാഹനവും ഇപ്പോള്‍ സ്വാമിയുടെ കയ്യിലാണ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനും ഹോട്ടല്‍ തുടങ്ങാനുമെന്ന് പറഞ്ഞാണ് സ്വാമി പണം വാങ്ങിയതെന്നാണ് മൊഴി. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് സ്വാമിയെ വിശദമായി ചോദ്യം ചെയ്യും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍