അഴിമുഖം പ്രതിനിധി
ചാവക്കാട് ഇന്നലെ നടന്ന സദാചാരക്കൊലപാതകം ആസൂത്രിതമെന്ന് സൂചന. യുവാവിനെ വിളിച്ചു വരുത്തി കൊല ചെയ്യുകയായിരുന്നെന്ന് അയാളുടെ വീട്ടുകാർ ആരോപിച്ചു. ഇന്നലെ രാത്രി പത്തരയോടെ സവാഹിറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മറ്റൊരു പുരയിടത്തിൽ കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചംഗസംഘമാണ് യുവാവിനെ മര്‍ദിച്ചത്. കമ്പിവടികൊണ്ടുള്ള അടിയേറ്റതാണ് മരണകാരണം.
സംഭവത്തില്‍ അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്, ഷെബിര്‍ എന്നിവരെ പൊലീസ് തിരയുന്നുണ്ട്. ഷെബീറാണ് സവാഹിനെ വിളിച്ചിറക്കിയത്. ഷാഹിദിന്റെ സഹോദരിയും സവാഹിറും പ്രണയത്തിലാണെന്ന സംശയമാണ് കൊലക്ക് പിന്നിൽ. മർദ്ദനത്തിന് മുൻപ് അഞ്ചംഗസംഘം സവാഹിറിനെ മദ്യം കുടിപ്പിക്കുകയും ഷാഹിദിന്റെ സഹോദരിയുടെ വീട്ടിലെത്തിച്ചതായും പറയപ്പെടുന്നു. അവിടെവച്ച് യുവാവുമായി വാക്ക് തർക്കം ഉണ്ടാക്കുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നു.