അഴിമുഖം പ്രതിനിധി
സൗമ്യ വധക്കേസില്‍ പ്രതിയുമായി ചേര്‍ന്ന് പ്രോസിക്യൂഷന്‍ ഗൂഢാലോചന നടത്തിയെന്ന് സൗമ്യയുടെ അമ്മ സുമതി. കേസ് വേണ്ടത്ര പഠിക്കാതെയാണ് സുപ്രീംകോടതിയില്‍ സര്‍ക്കാരിനായി പുതിയ അഭിഭാഷകന്‍ ഹാജരായത്.
സുപ്രീംകോടതി വരെ കേസ് എത്തിയിട്ടും നീതി കിട്ടാത്തതില്‍ ദുഃഖമുണ്ട്. ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച സൗമ്യയുടെ മുടിയില്‍ കൂടുതലായി എന്തു തെളിവാണ് കോടതിക്ക് വേണ്ടത് എന്നും നിരവധി തെളിവുകളുണ്ടായിട്ടും പ്രോസിക്യൂഷന്‍ മൗനം പാലിച്ചുവെന്നും സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയതിന് ശേഷം തെളിവ് ചോദിക്കുന്ന നീതി മനസ്സിലാകുന്നില്ല, ഹൈകോടതിയിൽ വാദിച്ച അഭിഭാഷകനെ സുപ്രീംകോടതിയിൽ നിയമിക്കാത്തതില്‍ വീഴ്ച്ചയുണ്ടായി എന്നും സുമതി പറഞ്ഞു.