പീറ്റര്‍ ഹോളി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
എഡ്മണ്ട് ഹിലാരിയും ടെന്‍സിഗും 1953ല്‍ എവറസ്റ്റ് കീഴടക്കിയപ്പോള്‍ അത് ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഒറ്റപ്പെട്ട; ശ്വാസവായുവിനു ബുദ്ധിമുട്ടുന്ന, മരണത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും വഴുതി വീഴാവുന്ന 29000 ഫീറ്റ് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു മഞ്ഞുമൂടിയ, മരുഭൂമി ആയിരുന്നു.
ഈ കഴിഞ്ഞ 62 കൊല്ലങ്ങള്‍ക്കുള്ളില്‍ 4000ത്തില്‍ പരം വ്യക്തികള്‍ എവറസ്റ്റ് സ്വന്തം കാല്‍ചുവട്ടിലാക്കി. അസോസിയേറ്റ് പ്രസ്സിന്‍റെ കണക്കു പ്രകാരം ഓരോ വസന്തത്തിലും ആയിരക്കണക്കിനു ആളുകള്‍ ഇതിനായി ശ്രമിക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള ഓരോ “ശ്രമങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന എണ്ണമില്ലാത്ത ഒഴിഞ്ഞ ഓക്സിജന്‍ ട്യൂബുകളും, മലകയറ്റത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും, ഭക്ഷണത്തിന്‍റെ കവറുകളും, മനുഷ്യ വിസര്‍ജ്യവും, മൃതദേഹങ്ങളും ലോകത്തിന്‍റെ അഭിമാനമായ ആ കൊടുമുടിയെ സത്യത്തില്‍ ഒരു ചവറുകൂന…. വേണ്ട ഞാന്‍ പറയുന്നില്ല നിങ്ങള്‍ക്കത് ഊഹിക്കാവുന്നതേയുള്ളു.
‘എവറസ്റ്റിലേക്കെത്താന്‍ സാധാരണ രണ്ടു വഴികളാണ് ഉള്ളത്. വടക്ക് കിഴക്കേ അതിരും തെക്ക് കിഴക്കേ അതിരും. എന്നാല്‍ ഇത് രണ്ടും ഇന്നു ഏറെ തിരക്ക് പിടിച്ച വഴികള്‍ ആണ്. കൂടാതെ അസഹനീയമായ വിധത്തില്‍ മലിനമാക്കപ്പെട്ടതും. ഓരോ മഞ്ഞു പാളികള്‍ക്കിടയില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളും, മനുഷ്യ വിസര്‍ജ്ജ്യവും ഒലിച്ചിറങ്ങുന്ന വളരെ ദയനീയമായ ഒരവസ്ഥയാണിത്.’ മാര്‍ക്ക് ജെന്കിന്‍സ് എന്ന പര്‍വതാരോഹകന്‍ 2013ല്‍ എവറസ്റ്റിനെ കുറിച്ച് എഴുതിയ ഒരു നാഷണല്‍ ജിയോഗ്രാഫിക് ലേഖനത്തില്‍ പറയുന്നു.
ഈ പ്രശ്നത്തെ കുറിച്ച് നേപ്പാള്‍ പര്‍വതാരോഹണ അസോസിയേഷന്‍ പ്രസിഡന്‍റ് ആംഗ് ഷേരിംഗ് ഈയിടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യ വിസര്‍ജ്ജ്യംവും മറ്റു മലിനവസ്തുക്കളും ലോകത്താകമാനം പകര്‍ച്ചവ്യാധികള്‍ പരത്തക്ക വിധത്തില്‍ അപകടകരമായ അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
അസോസിയേറ്റ് പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, താഴ്‌വാര ക്യാമ്പില്‍ പര്‍വതാരോഹകര്‍ക്ക് കക്കൂസ് ലഭ്യമാണ്. ഇവിടെ വച്ചിരിക്കുന്ന ഡ്രമ്മുകളില്‍ മലം ശേഖരിച്ചു പ്രത്യേക സ്ഥലത്ത് സംസ്കരിക്കാനുള്ള സംവിധാനം ഉണ്ട്.
“സാധാരണയായി ഇവര്‍ ക്യാമ്പുകളില്‍ കാലാവസ്ഥയും, ഉയര്‍ന്ന അന്തരീക്ഷ സമ്മര്‍ദവും ആയി പൊരുത്തപ്പെടാന്‍ ദീര്‍ഘകാലം താമസിക്കാറുണ്ട്. ഈ സമയങ്ങളില്‍ എല്ലാം അവര്‍ മഞ്ഞില്‍ കുഴിയെടുത്താണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതു. കാലാകാലമായി ഈ വിസര്‍ജ്ജ്യങ്ങള്‍ ഇങ്ങനെ കുന്നുകൂടുന്നു.” ഷേരിംഗ് അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു.
ഈ മുന്നറിയിപ്പ് അത്ര പുതിയതൊന്നും അല്ല. താഴെ പറയുന്നതു 2012 ല്‍ ഔട്ട്‌സൈഡ് മാഗസിന്‍ എഡിറ്റര്‍ ഗ്രേസന്‍ ഷാഫെര്‍ വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ്:
എവറസ്റ്റില്‍ മലിന ജലം ഒഴുകിപോകാനുള്ള സംവിധാനം ഇല്ല. ക്യാമ്പുകളില്‍ വിസര്‍ജ്ജ്യം ശേഖരിക്കുന്ന വീപ്പകള്‍ ഗോരക് ഷെപ്പിലുള്ള തുറന്ന കുഴികളില്‍ ആണ് നിക്ഷേപ്പിക്കപ്പെടുന്നത്. അതേസമയം ക്യാമ്പില്‍ നിന്നും ഉയരത്തില്‍ സഞ്ചരിക്കുന്ന ആരോഹകര്‍ മഞ്ഞുപാളിക്കിടയിലെ വിടവുകളില്‍ വിസര്‍ജനം നടത്തുന്നു. തത്ഫലമായി, ഈ പര്‍വതം ഒരു മനുഷ്യവിസര്‍ജ്ജ്യ ടൈം ബോംബ് ആയി മാറിയിരിക്കുന്നു. കൂടാതെ ഈ മഞ്ഞുപാളികള്‍ പതിയെ തെന്നി ക്യാമ്പുകളിലേക്ക് പതിക്കുകയും ചെയ്യുന്നു. 2012 ല്‍ സ്വിസ്സ് ആരോഹകനായ യുവേലി സ്റെക് എന്നോട് ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ വെള്ളത്തിന്നായി എവറസ്റ്റിലെ മഞ്ഞുരുക്കാറില്ല. ആ തണുത്ത അവസ്ഥയില്‍ തിളയ്ക്കുന്ന വെള്ളത്തിന് മഞ്ഞില്‍ അടങ്ങിയിട്ടുള്ള കീടാണുക്കളെ നശിപ്പിക്കാന്‍ സാധിക്കില്ല.’
നമ്മള്‍ ഈ പറയുന്ന മാലിന്യത്തിന്റെ അളവ് എന്താണ്? ‘ഓരോ വസന്തത്തിലും ഏകദേശം 12,020 കിലോഗ്രാം മനുഷ്യ വിസര്‍ജ്യമാണ് അവിടെയുള്ള തദ്ദേശീയര്‍ ശേഖരിച്ചു 16,942അടി ഉയരത്തിലുള്ള ഗ്രാമത്തിനടുത്തെ തണുത്തുറഞ്ഞ തടാകമായ ഗോരക് ഷെപ്പിനടുത്തു മണ്ണില്‍ കുഴിച്ചിടുന്നത്’ എന്ന് ഗ്രിന്നെല്‍ കോളേജ് പറയുന്നു.
ഇത്തരം മാലിന്യങ്ങളെയും അതിന്റെ അന്തരഫലങ്ങളെയും കുറിച്ച് തദേശീയവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു;” ഓ.. മാലിന്യം അത് വലിയൊരു പ്രശ്നം തന്നെ ആണ്. എവിടെ നോക്കിയാലും വൃത്തികേട്… ഞങ്ങളുടെ ജലാശയം മലിനമായി, കുടിവെള്ള സ്രോതസ്സ് മലിനമായി, മാലിന്യ സംസ്കരണ കുഴികളില്‍ വീണു ഞങ്ങളുടെ മൃഗങ്ങള്‍ ചാവുന്നു. ഇപ്പോഴത് കുറച്ചു അപ്പുറത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാലും ഈ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഈ മലിനീകരണം ഇല്ലാതാകാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കും.”
ഇതിനെതിരെ പ്രതികരിക്കാനും, മാലിന്യ നിര്‍മാര്‍ജനത്തിന് നേതൃത്വം നല്‍ക്കാനും നിരവധി ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. ‘പര്‍വ്വതാരോഹകള്‍ അവരുടെ കൈവശം ഉപയോഗശേഷം കളയാവുന്ന കക്കൂസ് കവറുകള്‍ കരുതാറുണ്ട്’ എന്ന് 2008 മുതല്‍ ഈ യജ്ഞത്തില്‍ പങ്കാളിയായ ദാവാ സ്ടീവാന്‍ ഷെര്‍പ്പ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു. നേപ്പാളിലെ ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്ന്, ഒരു ഹെലിക്കോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ 1.5 ടണ്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നു വിവിധ കരകൌശല വസ്തുക്കള്‍ നിര്‍മിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേപോലെ എവറസ്റ്റ് സമ്മിറ്റേഴ്സ് അസോസിയേഷനും ഇതേപോലെ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇനിയും ഇതിലും എത്രയോ ഇരട്ടി മാലിന്യങ്ങള്‍ എവറസ്റ്റില്‍ ചിതറിക്കിടക്കുന്നുണ്ട്. ഇത് ഇനിയും ഓരോ വര്‍ഷവും വര്‍ധിച്ചു വരികയും ചെയ്യും.
കഴിഞ്ഞ വര്‍ഷം, ഓരോ പര്‍വതാരോഹകനും തിരിച്ചിറങ്ങുമ്പോള്‍ 40 കിലോഗ്രാം മാലിന്യം (ഏകദേശം ഒരാള്‍ ഉപേക്ഷിക്കുന്ന മാലിന്യത്തിന്റെ കണക്കനുസരിച്ച്) കൊണ്ടു വരണം എന്ന് നേപ്പാള്‍ ഗവര്‍ന്മെന്റ് ഉത്തരവിറക്കിയിരുന്നു. ഇതനുസരിക്കാത്തവര്‍ ഏകദേശം 4000 ഡോളര്‍ പിഴയടക്കണം എന്നും അസോസിയേറ്റ് പ്രസ്സ് പറയുന്നു.
‘ഓരോ യാത്രയിലും ഇങ്ങനെ മാലിന്യങ്ങള്‍ തിരികെ കൊണ്ടുവന്നേ പറ്റൂ. എന്നാല്‍ ഈ നിയമം അത്ര കര്‍ശനമായി പരിപാലിക്കപ്പെടുന്നില്ല’ എന്നും എവറസ്റ്റ് സമ്മിറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ദിവാസ് പോഖേരല്‍ സി എന്‍ എനിനോട് പറഞ്ഞു.