കഥകളിയാചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെ മകനായി 1955ലാണ് കലാശാല ബാബുവിന്റെ ജനനം. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ് മാതാവ്.
നടൻ കലാശാല ബാബു അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതമാണ് മരണത്തിന് അടിയന്തിരകാരണമായതെന്നറിയുന്നു. ഹൃദയാഘാതത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തവെയാണ് മസ്തിഷ്കാഘാതമുണ്ടായത്. കുറച്ചുകാലമായി രോഗബാധിതനായിരുന്നു.
90ലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് കലാശാല ബാബു. 1977ലാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതം തുടങ്ങുന്നത്. ആന്റണി ഈസ്റ്റ്മാൻ നിർമിച്ച് സംവിധാനം ചെയ്ത ഇണയത്തേടി എന്ന ചിത്രത്തിലൂടെ. കലിപ്പ് എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
കഥകളിയാചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെ മകനായി 1955ലാണ് കലാശാല ബാബുവിന്റെ ജനനം. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ് മാതാവ്.
കോളജ് പഠനകാലത്ത് നാടകങ്ങളിലഭിനയിച്ചാണ് കലാശാല ബാബുവിന്റെ തുടക്കം. 1977ൽ ജോൺപോളിന്റെ ആദ്യ സിനിമയായ ഇണയെത്തേടി എന്ന സിനിമയിൽ അവസരം കിട്ടി. പക്ഷെ, സിനിമ പരാജയമായിരുന്നു. 90കളുടെ ഒടുവിലാണ് കലാശാല ബാബുവിനെത്തേടി സിനിമയിൽ കൂടുതൽ വേഷങ്ങളെത്തുന്നത്. ഒരു സീരിയലിൽ ചെയ്ത റൗഡി ദാസപ്പൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതിനെത്തുടർന്നായിരുന്നു ഇത്.
ബാബു സ്വന്തമായി ഒരു നാടകട്രൂപ്പ് നടത്തിയിരുന്നു. കലാശാല എന്നായിരുന്നു ഈ ട്രൂപ്പിന്റെ പേര്. ഒ മാധവൻ, കെടി മുഹമ്മദ് തുടങ്ങിയ പ്രഗൽഭരുടെ സഹപ്രവർത്തകനായി. ലളിതയാണ് ഭാര്യ. മക്കൾ: ശ്രീദേവി, വിശ്വനാഥൻ.