പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ വിവാഹം ചെയ്തത് ചതിയിലൂടെയാണെന്ന് കട്ട് മാഗസിനിൽ എഴുതിയയാൾ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തു. കട്ട് മാഗസിൻ തങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനം പിൻവലിച്ചതിനു പിന്നാലെയാണ് ലേഖനമെഴുതിയ മരിയ സ്മിത്ത് മാപ്പപേക്ഷയുമായി എത്തിയത്.
“തന്റെ വാക്കുകൾ കൊണ്ട് മുറിവേൽക്കപ്പെട്ട പ്രിയങ്ക ചോപ്ര, നിക്ക് ജോൺസ് എന്നിവരോടും വായനക്കാരോടും ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു.” -മരിയ ട്വീറ്റ് ചെയ്തു. താൻ വംശീയതയും വിദ്വേഷവും അംഗീകരിക്കുന്നയാളല്ലെന്നും അവർ കൂട്ടിച്ചേർത്തു. പ്രിയങ്കയെ ” a global scam artist” എന്ന് വിശേഷിപ്പിച്ചാണ് കട്ട് മാഗസിൻ ലേഖനം പ്രസിദ്ധീകരിച്ചത്. പിന്നീട് വിവാദമായതോടെ ലേഖനം തങ്ങള്‍ പുലർത്തുന്ന നിലവാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി അവർ പിൻവലിക്കുകയും ചെയ്തു.
ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതോടെ ലോകമെങ്ങും വൻതോതിൽ വായിക്കപ്പെടുകയുണ്ടായി. ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കർ, സോനം കപൂർ എന്നിവർ ഉടൻ പ്രതികരണവുമായെത്തി. പ്രിയങ്കയെ വംശീയമായും ലൈംഗികമായും അധിക്ഷേപിക്കുന്നതാണ് ലേഖനമെന്ന് പൊതുവിൽ അഭിപ്രായമുയർന്നു.
“പ്രിയങ്കയുടെയും നിക്കിന്റെയും യഥാര്‍ഥ സ്‌നേഹമോ” എന്ന തലക്കെട്ടിലാണ് ലേഖനം വന്നത്.