സ്വപ്‌നങ്ങള്‍ക്ക് പരിധി നിശ്ചയിക്കരുതെന്നും ഉപദേശം
“നിങ്ങള്‍ ഒരു കര്‍മയോഗിയാണ്. നിങ്ങളാണ് ഈ രാജ്യത്തെ യഥാര്‍ത്ഥ ഉരുക്ക് മനുഷ്യന്‍. നിങ്ങളെപോലുള്ള നേതാവിനെ കിട്ടിയതില്‍ ആദ്യം ഗുജറാത്തും ഇപ്പോള്‍ രാജ്യവും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.” കേന്ദ്ര ആഭ്യന്തര മന്ത്രിയെ അമിത് ഷായെ വാഴ്ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞ വാക്കുകളാണ് ഇത്. ദീന്‍ദയാല്‍ ഉപാധ്യയ സര്‍വകലാശാലയുടെ കണ്‍വോക്കേഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് വ്യവസായ പ്രമുഖന്‍ അമിത് ഷായെ പുകഴ്തി സംസാരിച്ചത്. അമിത് ഷായും വേദിയിലുണ്ടായിരുന്നു.
ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണെന്ന് പറഞ്ഞ മുകേഷ് അംബാനി അമിത് ഷായ്ക്ക് ചില ഉപദേശങ്ങളും നല്‍കി. “നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കാതിരിക്കൂ. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ മടികാണിക്കാതിരിക്കൂ. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നടപ്പിലാക്കുന്ന രീതിയില്‍ ഇന്ത്യയില്‍ അവസരങ്ങള്‍ സൃഷ്ടിക്കപെടട്ടെ” അംബാനി ആശംസിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ എക്കോണമി ആക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെയും മുകേഷ് അംബാനി സ്വാഗതം ചെയ്തു.
2014 വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഒരു ശ്രമവും നടന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിസിനിസ്സുകാരും വ്യവസായികളും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി നേരത്തെയും അടുത്ത ബന്ധം പുലര്‍ത്താറുണ്ടെങ്കിലും നേതാക്കളെയും മന്ത്രിമാരെ പരസ്യമായി പുകഴ്ത്തുന്ന പതിവുണ്ടായിരുന്നില്ല. മുകേഷ് അംബാനിയുടെ പ്രസ്താവന ഇതിന് ഒരു അപവാദമാണ്.
ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ നല്‍കിയ സംഭാവനയില്‍ 90 ശതമാനത്തിലേറെയും ബിജെപിയ്ക്കായിരുന്നു. 437.04 കോടി രൂപയാണ് ബിജെപിയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചത് വെറും 26.65 കോടി രൂപ മാത്രമാണ്.
Read: ഹോങ്കാങ്ങിലെ ജനാധിപത്യ പ്രക്ഷോഭ നേതാക്കൾ അറസ്റ്റിൽ; ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെച്ചു