UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മങ്കടയില്‍ സദാചാര കൊലപാതകം

അഴിമുഖം പ്രതിനിധി

ഭര്‍തൃമതിയായ യുവതിയുമായി അവിഹിത ബന്ധം ആരോപിച്ചു മധ്യവയ്‌സ്‌കനെ മര്‍ദ്ദിച്ചു കൊന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. മങ്കടയിലാണ് സംഭവം. കൂട്ടില്‍ നസീര്‍ (42 ) ആണ് മര്‍ദ്ദനമേറ്റു മരിച്ചത് . ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍വച്ചായിരുന്നു നസീറിന് മര്‍ദ്ദനമേറ്റത്. നസീര്‍ വീടിനുള്ളിലുണ്ടായിരുന്ന സമയം ഏതാനും നാട്ടുകാരുമൊത്തു വന്ന ബന്ധുക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ഭയപ്പെട്ട നസീറും യുവതിയും വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്ന് നസീറിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. വടിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വീടിനകത്തുവച്ച് വളഞ്ഞിട്ട് ഉപദ്രവിക്കുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ രക്തക്കറ കാണുന്നുണ്ട്. 

പുലര്‍ച്ചെ മൂന്നുമണിയോടെ സംഭവം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നു പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ആയതിനാല്‍ വീടും പരിസരവും ബന്ധുക്കളുടെ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് നസീര്‍ വീടിന്റെ പരിസരത്തു എത്തിയതും മര്‍ദ്ദനമുണ്ടായതും. ഫോറന്‍സിക് വിദഗ്ദര്‍ വീട്ടിലെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴോളംപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പാലക്കാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ ചെര്‍പ്പുളശ്ശേരി മുളയങ്കാവ് സ്വദേശി പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരില്‍ ഒരാള്‍ നെഞ്ചില്‍ തുടര്‍ച്ചയായി ശക്തമായി ഇടിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രഭാകരന്റെ മരണം സംഭവിച്ചത്. പ്രഭാകരന്റെ മൃതദേഹത്തില്‍ വടികൊണ്ട് കൈകൊണ്ടും അടിച്ചതിന്റെ പാടുകളും കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍