മാര്‍ക് ചാമ്പ്യന്‍
(ബ്ലുംബര്‍ഗ്)
‘മത തീവ്രവാദത്തെ ചെറുക്കാനുള്ള പ്രത്യേക ബാധ്യത മുസ്ലിം സമുദായത്തിനുണ്ടോ?’, പാരീസ് ആക്രമണത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരിലെ ഉന്നത മുസ്ലിം നേതാവ് സാജിദ് ജാവിദ് ചോദിച്ചു.
യൂറോപ്പിലെ ഓരോ മുസ്ലിമിനേയും അലട്ടുന്ന ചോദ്യമാണിത്. ഇസ്ലാം മത വിശ്വാസം എങ്ങനെ ബ്രിട്ടിഷ് സമൂഹത്തിനോട് ഇഴുകി ചേരണമെന്നും അതിനുവേണ്ടി സമുദായത്തോട് ആഹ്വാനം ചെയ്യണം എന്നുമാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ആയിരം മുസ്ലിം നേതാക്കള്‍ക്ക് ഔദ്യോഗികമായി കത്തയച്ചിരിക്കുകയാണ്.
മുസ്ലിം സംഘടനകളുടെ ശക്തമായ പ്രതികരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ അമ്പരപ്പിച്ചു. ഈ കത്തിനോട് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അതവരുടെ പ്രശ്‌നമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മുസ്ലിം വിശ്വാസപ്രകാരമുള്ള ‘അസ്സലാമു അലൈക്കും’ (നിന്റെ മേല്‍ ദൈവത്തിന്റെ് സമാധാനം ഉണ്ടാകട്ടെ) എന്ന അഭിസംബോധനയില്‍ തുടങ്ങുന്ന കത്ത് പാരീസില്‍ നടന്ന കലാപത്തോടു ബ്രിട്ടീഷ് മുസ്ലീങ്ങള്‍ പ്രതികരിച്ച രീതിയെ അഭിമാനത്തോടെ പുകഴ്ത്തുകയും തീവ്രവാദത്തിനെതിരെ ഒറ്റമനസ്സോടെ കൂടെ നില്‍ക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു യുക്തിരാഹിത്യവും എനിക്ക് കാണാന്‍ സാധിക്കില്ല.
‘തീവ്രവാദികള്‍ക്ക് യുവതലമുറയ്ക്ക് നല്‍കാന്‍ ഒന്നുമില്ല എന്നവര്‍ക്ക് കാണിച്ചു കൊടുക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാര്‍ഗം അക്രമല്ല. തീവ്രവാദം ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് നശിപ്പിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. ബ്രിട്ടനിലെ മുസ്ലീങ്ങളുടെ അക്രമത്തോടുള്ള വിയോജിപ്പിനെക്കുറിച്ച് അവരെ നിങ്ങള്‍ ബോധ്യപ്പെടുത്തണം. വെറുപ്പ് പ്രചരിപ്പിക്കുന്ന തീവ്രവാദികള്‍ക്ക് പള്ളികളിലൊ മറ്റേതു ആരാധനാ സ്ഥലങ്ങളിലോ പ്രവേശനമില്ല എന്നും ബ്രിട്ടീഷ് മുസ്ലീങ്ങള്‍ക്ക് വേണ്ടിയോ മറ്റേതു മുസ്ലീം സമുദായത്തിനു വേണ്ടിയോ സംസാരിക്കാനുള്ള അവകാശം തീവ്രവാദികള്‍ക്കില്ല എന്നു നിങ്ങള്‍ യുവ തലമുറയോടു പറയണം’ ഇതാണ് കത്തിന്റെ ഉള്ളടക്കം.
ബ്രിട്ടീഷ് സമൂഹത്തോട് മുസ്ലീങ്ങള്‍ ഇഴുകിച്ചേരുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്നും മതതീവ്രവാദം പിഴുതെറിയാനുള്ള ബാധ്യത മുസ്ലിം സമുദായത്തില്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്ന പൊതുധ്വനി ഈ കത്ത് ഉണ്ടാക്കുന്നുണ്ട്. ഇതാണ് ബ്രിട്ടനിലെ മുസ്ലിം നേതാക്കളെ വ്രണപ്പെടുത്തിയിരിക്കുന്നത്.
‘ഇത് ഇസ്ലാം വിരുദ്ധതയെ പോഷിപ്പിക്കും. നമ്മളെയും അവരെയും (തീവ്രവാദികള്‍ )കുറിച്ചുള്ള ഒരാഖ്യാനമാണിത്’ സ്‌കൈ വാര്‍ത്താ ഏജന്‍സിയോട് ബ്രിട്ടന്റെ മുസ്ലിം കൗണ്‍സില്‍ നേതാവ് തഹ്‌ല അഹമ്മദ് പറഞ്ഞു. ബ്രിട്ടനിലെ മുസ്ലിം സമുദായം പൊതു സമൂഹത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു എന്നുള്ള വലതുപക്ഷ വാദത്തെ ഊട്ടിയുറപ്പിക്കാന്‍ സര്‍ക്കാരിന്റെ ഈ ഇടപെടല്‍ വഴിവെക്കുമെന്ന് മറ്റു ചിലര്‍ പ്രതികരിച്ചു. കത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ മുസ്ലിം നേതാക്കള്‍ കൃത്യമായി സമുദായത്തില്‍ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെ സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത് രക്ഷാധികാരി ചമയാനുള്ള ശ്രമത്തിന്റെ് ഫലമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എനിക്കു തോന്നുന്നത് രണ്ടു പക്ഷവും പരസ്പരം പ്രഹരിക്കുകയാണ്. വിശ്വാസ്യതയുടെയും ആത്മാര്‍ഥതയുടെയും പേരിലുള്ള പ്രശ്‌നമാണിത്. മുസ്ലിങ്ങള്‍ ആദ്യം ബ്രിട്ടീഷ് ജനതയാണെന്ന് കരുതുന്നില്ലെന്നും അവര്‍ മാനവിക മുസ്ലിം സമുദായത്തോടാണ് താദാത്മ്യം ചെയ്യുന്നതെന്ന് ബ്രിട്ടനിലെ പല ആളുകളും സംശയിക്കുന്നുണ്ട്. അതിനാല്‍ മുസ്ലിം സമുദായത്തിന്റെ പൊതുവിശ്വാസ്യത തെളിയിച്ചു കാണിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.
‘മത നേതാക്കള്‍ വിശ്വാസ പ്രചാരകര്‍ മാത്രമായി ഒതുങ്ങാന്‍ പാടില്ല. ബ്രിട്ടന്റെ വിദേശ നയങ്ങള്‍ക്കെതിരെയും നിഷ്‌കളങ്കരായ മുസ്ലിം ജനതയെ ബോംബിട്ട് കൊലപ്പെടുത്തുന്നതിനെതിരെയും പൊതു സമൂഹത്തോടൊപ്പം നിന്ന് അവര്‍ പ്രതികരിക്കണം’ പുതിയ കത്ത് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്രിട്ടനിലെ മുസ്ലിം സമുദായത്തിന്റെ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം മൊഗ്രാ പ്രതികരിച്ചു. പാകിസ്ഥാനിലെ സഹോദരങ്ങളായ മുസ്ലിങ്ങളെ ബ്രിട്ടന്റെ ഏറ്റവും അടുത്ത സംഖ്യകക്ഷികള്‍ കൊലപ്പെടുത്തുമ്പോള്‍ ഇവിടുത്തെ മുസ്ലിം യുവാക്കള്‍ നിയന്ത്രണ വിധേയമാകാത്തത് എങ്ങനെയാണ് നമുക്ക് തടയാനാകുക എന്നദ്ദേഹം ചോദിച്ചു.
കത്തിനെതിരെയുള്ള പ്രതിഷേധത്തെ രണ്ടു രീതിയില്‍ സമീപിക്കാം;
ഒന്ന്, നീണ്ട പതിനഞ്ചു വര്‍ഷത്തെ ‘ലണ്ടനൈസേഷ’നെതിരെ മുസ്ലിം നേതാക്കളെ പ്രതിയാക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയില്ല. കാരണം ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളിലൂടെ വിദേശനയങ്ങള്‍ പോലുള്ള കാര്യങ്ങള്‍ ആയുധമാക്കി മുസ്ലിം യുവാക്കളെ ലക്ഷ്യംവയ്ക്കുന്ന ഒരുപാട് ഗ്രൂപ്പുകള്‍ സജീവമാണ്. ഇങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ മുസ്ലിം നേതാക്കളെ മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ കത്ത് പരിപാടിയിലൂടെ ശ്രമിച്ചിരിക്കുന്നത്.
അടുത്തത് ‘കാച്ച് 22’ അധികാര നയമാണ്. ഒരു സമുദായമെന്ന പേരില്‍ തിരിച്ചറിയപ്പെടുകയും തീവ്രവാദം പോലുള്ള വിഷയങ്ങളില്‍ സമുദായത്തിന്റെ പേരില്‍ പ്രതികരിക്കേണ്ട അവസ്ഥയും അംഗീകരിക്കേണ്ടി വന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രീതിയിലാകില്ല മുസ്ലിങ്ങളുടെ ഇടപെടല്‍. മറ്റു ബ്രിട്ടീഷ് പൗരന്മാരെയും പോലെ അല്ല, മറിച്ച് മുസ്ലിം എന്ന സ്വത്വത്തില്‍ നിന്നാകും അവര്‍ തീവ്രവാദത്തിനെതിരെ പ്രതികരിക്കുക. മുസ്ലിം ജനങ്ങളെ സംബന്ധിച്ചെടുത്തോളം ഇതു കൃത്യമായ കുടുക്കാണ്. ഇതു തികച്ചും താത്വികമായ പരിശോധനയാണ്.
സര്‍ക്കാരിനെക്കാളും രക്ഷിതാക്കള്‍ക്കും വിശ്വാസങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ് മുസ്ലിം യുവാക്കളെ കൂടുതല്‍ സ്വാധീനിക്കാന്‍ സാധിക്കുക. ‘നിങ്ങള്‍ വിദ്വേഷമില്ലാതെ വായിക്കുക’ എന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എറിക്ക് പിക്കിള്‍സിന്റെ കത്ത് പറയാന്‍ ശ്രമിക്കുന്നത്.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ജൂതനായ വ്യക്തികള്‍ക്ക് പങ്കില്ലെന്ന് മാറ്റാര്‍ക്കാണ് ഈ യുവതലമുറയ്ക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കുക? ബ്രിട്ടന്റെ ഇറാഖ് വിദേശ നയത്തിനെതിരെ അമേരിക്കയുടെ ആയുധങ്ങള്‍ പാകിസ്താനില്‍ വര്‍ഷിക്കുന്നതിനെതിരെ പ്രതികരിക്കാന്‍ ബ്രിട്ടനില്‍ നിലനില്‍ക്കുന്ന പ്രതിഷേധ മാര്‍ഗങ്ങളെ കുറിച്ച് അവരെ മറ്റാര്‍ക്കാണ് ബോധ്യപ്പെടുത്താന്‍ പറ്റുക? തിരഞ്ഞെടുപ്പ് വഴിയിലൂടെ ബ്രിട്ടീഷ് വിദേശ നയത്തിനെതിരെ വോട്ട് ചെയ്തു പ്രതികരിക്കാന്‍ സാധിക്കുമെന്ന് മാറ്റാരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കുക?
ഇത് ഫ്രഞ്ച് മുസ്ലിങ്ങളെ പോലെ ബ്രിട്ടനിലെ പല മുസ്ലിങ്ങള്‍ക്കും ബോധ്യമുള്ള കാര്യമാണ്. അത് കൊണ്ട് തന്നെയാണ് സര്‍ക്കാരിന്റെ ഈ ആവശ്യം അവരെ ചൊടിപ്പിച്ചതും. തീര്‍ച്ചയായും ഇതു മുസ്ലിം സമുദായത്തിനു മേല്‍ ഒരു ബാധ്യത തന്നെയാണ്. എന്നാല്‍ വികാരം വ്രണപ്പെടുന്നതും തിരിച്ച് വിദേശനയം സൂചിപ്പിച്ച് പ്രതിഷേധിക്കുന്നതും ഒരു പരിഹാരത്തിലും എത്തിക്കില്ല. മറിച്ച് എന്റെ അഭിപ്രായത്തില്‍ ‘ഞങ്ങള്‍ എപ്പോഴേ മുന്നിലിറങ്ങി കഴിഞ്ഞിരിക്കുന്നുവെന്നും മറ്റാരെക്കാളും ഞങ്ങള്‍ ഞങ്ങളുടെ മക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ബോധവാന്മാരാണെന്നും’ നിങ്ങള്‍ സര്‍ക്കാരിനോട് ഉച്ചത്തില്‍ വിളിച്ചു പറയൂ.