അഴിമുഖം പ്രതിനിധി
ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടിയെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. വിവേചനത്തിന് ഇരയായ വിദ്യാര്‍ത്ഥിനി ഹമേര ഖാന്‍ മെയ് ആറിന് നടന്ന സംഭവം ഫേസ് ബുക്കില്‍ കുറിച്ചതോടെയാണ് പുറത്തുവന്നത്.
രണ്ടു വര്‍ഷമായി മെട്രോയിലെ സ്ഥിരം യാത്രക്കാരിയാണ് അവര്‍. ഹിജാബ് മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതിന്‍ പ്രകാരം ഹമേര അപ്രകാരം ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥ ബീപ്പിങ് മെഷീന്‍ കണ്ടെത്താനുള്ള മെഷീന്‍ ഹമേരയുടെ തലയിലുഴിഞ്ഞു. വീണ്ടും ഹിജാബ് ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥ അവരെ തടയുകയും ഇതുമായി ട്രെയിനില്‍ കയറാന്‍ പറ്റില്ലെന്ന് പറയുകയുമായിരുന്നു. അത്രയും നേരം പരിശോധനകളോട് സഹകരിച്ച ഹമേര ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
താന്‍ രണ്ടു വര്‍ഷമായി മെട്രോയില്‍ സഞ്ചരിക്കുന്നയാളാണെന്നും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാമെന്നും ഇതുവരെ ഒരു സ്റ്റേഷനിലും തന്നെ തടഞ്ഞിട്ടില്ലെന്നും ഹമേര അവിടെയെത്തിയ ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്തുകൊണ്ട് തന്നെ തടയുന്നുവെന്നതിന്റെ കാരണവും അവര്‍ ചോദിച്ചു. എന്നാല്‍ പരുഷമായ ഭാഷയിലാണ് അയാള്‍ പ്രതികരിച്ചത്. കാരണം പറയാതെ തന്നോട് സ്ഥലം വിടുകയോ ഹിജാബ് ഊരി മാറ്റുകയോ ചെയ്യാന്‍ അയാള്‍ ഹമേരയോട് പറഞ്ഞു. തുടര്‍ന്ന് താന്‍ അവിടം വിട്ടുപോയിയെന്നും ഹമേര വെളിപ്പെടുത്തി.
ഹമേര ഡല്‍ഹി മെട്രോ അധികൃതര്‍ക്ക് പരാതി നല്‍കി.