UPDATES

ട്രെന്‍ഡിങ്ങ്

രാജീവ് മാത്രമല്ല, സിഖ് വിരുദ്ധ കലാപത്തെ ആര്‍എസ്എസും സഹായിച്ചു; നാനാ ദേശ് മുഖിന്റെ രേഖകളില്‍ തെളിയുന്ന സംഘ്പരിവാര്‍ ബന്ധം

ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സിഖ് വിരുദ്ധ കലാപം ബിജെപി കോണ്‍ഗ്രസിനെതിരായ പ്രചാരണ വിഷയമാക്കിയത്

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് അടുത്തപ്പോഴാണ് പ്രധാനമന്ത്രിയും ബിജെപിയും സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയത്. ഇതിന് കുറച്ചുദിവസം മുമ്പ് തന്നെ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് അധിക്ഷേപിച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റിയിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അരങ്ങേറിയ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന്റെ പങ്കും എടുത്തു പറഞ്ഞ് ബിജെപി നേതാക്കള്‍ ആക്രനണത്തിന് ആക്കം കൂട്ടി. കലാപ സമയത്ത് രാജീവ് ഗാന്ധി നടത്തിയ വിവാദ പ്രസ്തവന ട്വീറ്റ് ചെയ്തുകൊണ്ട് ബിജെപി വിഷയം സജീവ ചര്‍ച്ചയാക്കുകയും ചെയ്തു. ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും’ എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവനയാണ് ബിജെപി ട്വീറ്റ് ചെയ്തത്.

1984 ഒക്ടോബര്‍ 31 ന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് ഇതിനകം തന്നെ ബോധ്യപ്പെട്ടതാണ്. കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കലാപത്തില്‍ പങ്കെടുത്തിതിന്റെ പേരില്‍ ഇപ്പോള്‍ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നടന്നത് നടന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും രാജീവ്ഗാന്ധിയുടെ സുഹൃത്തുമായിരുന്ന സാം പിത്രോദ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഇപ്പോള്‍ കലാപത്തെ രാഷ്ട്രീയ ആയുധമാക്കുന്ന ആര്‍എസ് എസ്സിനും ബിജെപിയ്ക്കും കലാപ സമയത്തെ നിലപാട് എന്തായിരുന്നു. കലാപത്തെ എതിര്‍ത്തില്ലെന്ന് മാത്രമല്ല, അതിനെ പിന്തുണയ്ക്കുകയും ചിലയിടങ്ങളില്‍ കലാപകാരികളോടൊപ്പം ചേരുകയുമാണ് ആര്‍എസ്എസുകാര്‍ ചെയ്തതെന്നാണ് പിന്നീടുണ്ടായ പല കേസുകളില്‍നിന്ന് വ്യക്തമായത്. നിരവധി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സിഖ് വിരുദ്ധ കലാപ കേസില്‍ അകപ്പെട്ടതായും ആരോപണമുണ്ടായിരുന്നു. ആര്‍എസ്എസുകാര്‍ ഉള്‍പ്പെട്ട 14 കേസുകള്‍ പഞ്ചാബില്‍ മാത്രം ഇക്കാലത്തുണ്ടിയിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംങ് നേരത്തെ വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതിനെല്ലാമപ്പുറം കലാപത്തോട് ഐക്യപ്പെടാനായിരുന്നു ആര്‍എസ്എസിന്റെ നേതൃത്വവും തീരുമാനിച്ചത്.
ആര്‍ എസ് എസിന്റെ സൈദ്ധാന്തികന്‍ ആയിരുന്ന നാന ദേശ്മുഖ് എഴുതിയ കുറിപ്പാണ് ആര്‍എസ്എസിന് 1984 സിഖ് വിരുദ്ധ കലാപത്തോടുള്ള സമീപനത്തെക്കുറിച്ച് വ്യക്തത വരുത്തുന്നത്. (വാജ്‌പേയ് ഭരണകാലത്ത് ഇയാള്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു). 1984 നവംബര്‍ എട്ടിന് നാനാ ദേശ്മുഖ് പുറത്തിറക്കിയ രേഖയിലാണ് സിഖ് വിരുദ്ധ കലാപത്തോടുള്ള ആര്‍എസ്എസ് സമീപനം വ്യക്തമാക്കപ്പെട്ടത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിയോ ആര്‍എസ്എസോ കലാപം നടക്കുമ്പോള്‍ സിഖ് മതത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു ഉദാഹരണം പോലും ഉണ്ടായിട്ടില്ല. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പത്രാധിപരായിരുന്ന പ്രതിപക്ഷ് എന്ന മാസികയാണ് നാനാ ദേശ്മുഖ് തയ്യാറാക്കി ആര്‍എസ്എസുകാര്‍ക്കിടയില്‍ വിതരണം ചെയ്ത രേഖ പുറത്തുവിട്ടത്. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മില്‍ ഉടലെടുക്കുന്ന രാഷ്ട്രീയ സൗഹാര്‍ദ്ദത്തെ കാണിക്കുന്നതാണ് നാന ദേശ് മുഖിന്റെ ഈ കുറിപ്പെന്നുള്ളതുകൊണ്ടാണ് പ്രസിദ്ധീകരിക്കുന്നതെന്ന് വിശദമാക്കിയാണ് പത്രം കുറിപ്പ് പ്രസിദ്ധീകരിച്ചത്. പിന്നീട് ചരിത്രകാരനായ പ്രൊഫ. ഷംസുള്‍ ഇസ്ലാം എഴുതിയ ലേഖനത്തിലും ഈ കത്തിലെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാനാ ദേശ് മുഖിന്റെ കുറിപ്പില്‍ പറയുന്ന ഒരു കാര്യം സിഖ് വിരുദ്ധ കലാപത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ അല്ലെന്നതാണ്. സിഖ് വിരുദ്ധ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ജനങ്ങളുടെ രോഷമാണ് പ്രതിഫലിക്കുന്നതെന്ന് നാനാ ദേശ്മുഖ് വിശദീകരിക്കുന്നു.

മറ്റൊരു കാര്യം ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ സിഖുകാരായ സുരക്ഷ ഉദ്യോഗസ്ഥരെയും സിഖ് സമൂദായത്തിന്റെ ആകെ പ്രതിനിധികളായി കണ്ടുകൊണ്ടുള്ള സമീപനമാണ് നാന ദേശ്മുഖ് സ്വീകരിച്ചത് എന്നതാണ്. എന്നുമാത്രമല്ല, പഞ്ചാബില്‍ ഉണ്ടായ സായുധ കലാപത്തിന് സിഖ് സമുദായത്തെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിര്‍ത്തുന്ന രീതിയുലുള്ള പരമാര്‍ശങ്ങളും നാന ദേശ് മുഖ് നടത്തുന്നുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധി നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനെയും ന്യായീകരിക്കുകയാണ് ഈ കുറിപ്പില്‍ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ചെയ്തത്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെ എതിര്‍ക്കുന്നവരെ ദേശ വിരുദ്ധരായാണ് ഈ രേഖയില്‍ വിശേഷിപ്പിക്കുന്നത്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ പ്രതികാരമായാണ് ഇന്ദിരാഗാന്ധിയ്‌ക്കെതിരെ സിഖുകാരായ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെതന്നാണ് കുരുതുന്നത്.

അക്രമത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, ചില സ്ഥലങ്ങളില്‍ സിഖുകാര്‍ പ്രതിരോധിച്ചതിനെയും ആര്‍എസ്എസുകാര്‍ക്കായി തയ്യാറാക്കിയ രേഖയില്‍ നാനാ ദേശ് മുഖ് വിമര്‍ശിക്കുന്നുമുണ്ട്. ഗാന്ധി വധത്തിന് ശേഷം ആര്‍ എസ് എസിന് നേരെയുണ്ടായ അക്രമണമായാണ് സിഖ് വിരുദ്ധ കലാപത്തെ നാനാ ദേശ്മുഖ് കാണുന്നത്. അക്കാലത്ത് ആര്‍എസ് എസുകാര്‍ ആക്രമത്തെ സഹിഷ്ണുതയോടെയും ഇച്ഛാശക്തിയോടെയുമാണ് നേരിട്ടതെന്നും ആ മാര്‍ഗമാണ് സിഖുകാര്‍ സ്വീകരിക്കേണ്ടതെന്നുമുള്ള വിചിത്രമായ ഉപദേശവും ആര്‍ എസ് എസ് നേതാവ് നല്‍കുന്നുണ്ട്.

ആര്‍ എസ് എസ് നേതൃത്വത്തിന് ഇന്ദിരാഗാന്ധിയോടുള്ള അടുപ്പവും കുറിപ്പില്‍ വ്യക്തമാണ്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ കഴിഞ്ഞ ധീര വനിതയായാണ് ഇന്ദിരാഗാന്ധിയെ നാനാ ദേശ് മുഖ് പ്രകീര്‍ത്തിക്കുന്നത്. ബംഗ്ലാദേശ് മോചനത്തിന് ശേഷം ദുര്‍ഗ എന്നായിരുന്നു എ ബി വാജ്പേയ് ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത്.

ഇപ്പോള്‍ രാജീവ് ഗാന്ധിയെ വിമര്‍ശിക്കുന്ന ആര്‍എസ്എസ്സുകാര്‍ അന്ന് പറഞ്ഞത് നേരെ തിരിച്ചാണ്. രാജീവ് ഗാന്ധിയ്ക്ക് രാജ്യത്തെ നയിക്കാനുള്ള പിന്തുണ നല്‍കണമെന്നാണ് നാനാ ദേശ് മുഖ് കുറിപ്പില്‍ ആവശ്യപ്പെടുന്നത്. നാനാ ദേശ്മുഖ് ആര്‍എസ്എസുകാര്‍ക്കായി തയ്യാറാക്കിയ ആഭ്യന്തര രേഖയില്‍ മാത്രമല്ല, സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച് പല മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകളിലും ആര്‍എസ്എസിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.

മനുഷ്യാവകാശ സംഘടനകളായ പിയുസിഎല്ലും പിയുഡിആറും ചേര്‍ന്ന് തയ്യാറാക്കിയ ‘ആരാണ് കുറ്റവാളി’ എന്ന റിപ്പോര്‍ട്ടില്‍ ചില സ്ഥലങ്ങളില്‍ ആര്‍ എസ് എസ് അക്രമങ്ങള്‍ നേതൃത്വം നല്‍കിയെന്ന് പറയുന്നുണ്ട്.

ഹിന്ദു വികാരം വളര്‍ത്തിയെടുക്കാനായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ് ശ്രമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ വിലയിരുത്തിയത്. അതുകൊണ്ടു തന്നെ ആര്‍ എസ് എസിന് ആ രാഷ്ട്രീയത്തോട് യോജിപ്പായിരുന്നുവെന്നും സിഖ് വിരുദ്ധ കലാപത്തോട് സ്വീകരിച്ച സമീപനവും ഇതിന്റെ ഭാഗമായി ഉണ്ടായതാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍എസ്എസിന്റെ സിഖ് വിരുദ്ധ സമീപനത്തെ മറച്ചുപിടിച്ചാണ് 1984 കലാപത്തെ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്നാണ് ചരിത്ര രേഖകള്‍ തെളിയിക്കുന്നത്.

Read More:‘അതേ, അമ്മ നന്നായിരിക്കുന്നു, ഇപ്പോഴും ജയിലിലാണ്’; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫ. ഷോമ സെന്നിന്റെ മകള്‍ കോയല്‍ സെന്നിന്റെ കുറിപ്പുകള്‍

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍