അഴിമുഖം പ്രതിനിധി
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിനെ ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വെച്ചതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡല്‍ഹി പോലീസ് കല്‍ക്കട്ട പോലീസുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വിട്ടയച്ചു. പശ്ചിമ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസില്‍ കല്‍ക്കട്ട പോലീസ് പുറപ്പെടുവിച്ച ലൂക്ക് ഔട്ട് നോട്ടീസിലായിരുന്നു ഇമിഗ്രേഷന്‍ അധികൃതരുടെ നടപടി. ദുബായില്‍ നിന്നു ഡല്‍ഹിയിലേക്ക് വരികയായിരുന്നു മാത്യു സാമുവല്‍.
പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൈക്കൂലി സ്വീകരിക്കുന്നതായി തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പശ്ചിമ ബംഗാള്‍ പോലീസ് നാരദ ന്യൂസ് സി ഇ ഒ ആയ മാത്യു സാമുവലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 25നു മാത്യു സാമുവല്‍ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആറിന്മേൽ തുടർനടപടികൾ നിർത്തിവെയ്ക്കാൻ കൽക്കട്ട ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ചു ജൂണിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി ഇംപക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഒരു വ്യാജ കമ്പനി ഉണ്ടാക്കിയാണ് നാരദ ന്യൂസ് തൃണമൂലിനെതിരെയുള്ള വിവരങ്ങളന്വേഷിച്ചു തുടങ്ങുന്നത്. ഇംപക്‌സിന്റെ പേരില്‍ സംസ്ഥാനത്തെ മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും കണ്ട് അവരുടെ സുതാര്യത എത്രത്തോളമുണ്ടെന്നു മനസിലാക്കുകയായിരുന്നു ലക്ഷ്യം. മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് അടക്കം തൃണമൂല്‍ നേതാക്കളും ഉദ്യോഗസ്ഥരുമായി 12 മമത വിശ്വസ്തരാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്.